തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്‍റെ സ്വാധീനം നാളെ ഉച്ചക്ക് ശേഷം തിരുവനന്തപുരം ജില്ലയിൽ അനുഭവപ്പെട്ടു തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം. പ്രതിരോധ പ്രവർത്തനങ്ങൾക്കും രക്ഷാ പ്രവർത്തനങ്ങൾക്കും ജില്ലാ ഭരണകൂടം സജ്ജമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട് 1077 എന്ന നമ്പറിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം .
നാളെ ഉച്ചതിരിഞ്ഞുള്ള സാഹചര്യം വിലയിരുത്തിയ ശേഷം പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കും രക്ഷാ പ്രവര്‍ത്തനങ്ങൾക്കും രൂപം നൽകുമെന്നാണ് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചത്. എണ്ണായിരത്തോളം പേരെ മാറ്റിപ്പാർപ്പിക്കാനുള്ള 160 ക്യാംപുകൾ ആവശ്യമെങ്കിൽ സജ്ജമാക്കും . അതീവ ജാഗ്രത പുലര്‍ത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് എല്ലാം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്,
പൊഴിയൂരിൽ എൻഡിആര്‍എഫ് സംഘം എത്തിയിട്ടുണ്ട്. തീരദേശ മേഖലയിലും മലയോര മേഖലയിലും ജനങ്ങൾ ജാഗ്രത പുലര്‍ത്തണമെന്നാണ് ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്.