100 കി.മീറ്റർ വേഗതയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിനുള്ളിലേക്ക് 100 അടി നീളവും രണ്ടടി വ്യാസവുമുള്ള ഒരു പൈപ്പ് ഡ്രൈവർക്ക് തൊട്ടുപിന്നിലെ സീറ്റിൽക്കൂടി തുളഞ്ഞുകയറി ബസിന്റെ ഏറ്റവും പിന്നിലുള്ള സീറ്റുവഴി മറുവശത്ത് കടന്ന അത്യപൂർവ്വവും ആരും ഞെട്ടിപ്പോകുന്നതുമായ അപകടം നടന്നത് രാജസ്ഥാനിലെ പാളി ജില്ലയിൽ NH 162 പാതയിലെ സാന്ഡേരാവ് ട്രോളിനടുത്തുവച്ചാണ്.
ബസ് മുംബൈയ്ക്ക് പോകുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. റോഡരുകിൽ ഒരു സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിൽ ഗ്യാസ് പൈപ്പ് ലൈൻ ഇടുന്ന ജോലികൾ തകൃതിയായി നടന്നുവരുകയായിരുന്നു.
നല്ല സ്പീഡിൽ വന്ന ബസ്സ് റോഡിനുകുറുകേ ചാടിയ പശുവിനെ രക്ഷിക്കാനായി വെട്ടിച്ചപ്പോൾ ചെന്നുകയറിയത് റോഡ് സൈഡിൽ ഹൈഡ്രോളിക്ക് മെഷീൻ വഴി കുഴിയിലിടാനായി എടുത്തുയർത്തിയ വലിയ പൈപ്പിലേക്കായിരുന്നു. പിന്നെ നടന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.
അപകടം ഭയാവഹവും ദാരുണവുമായിരുന്നു. പൈപ്പ് കഴുത്തിൽ കുത്തിക്കയറി ഒരു സ്ത്രീയും തലപൊട്ടി ഒരു യുവാവും തൽക്ഷണം മരണപ്പെട്ടു. മറ്റുള്ള 13 പേരെ ഗുരുതരാവസ്ഥയിൽ സാൻഡറാവ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.
ബസ്സ് സ്വകാര്യ വ്യക്തിയുടേതാണ്. ആകെ 48 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. സീറ്റും ജനലുമൊക്കെ പൊളിച്ചാണ് ആളുകളെ പലരെയും പുറത്തിറക്കിയത്.
സംഭവത്തിനുശേഷം ബസ്സിലെ ഡ്രൈവറും ഹെൽപ്പറും ഓടി രക്ഷപെടുകയായിരുന്നു.