കോങ്ങാട്: സർക്കാരിന്റെ ദുർഭരണത്തിനെതിരെ ജനരോഷം ശക്തമാണെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജനവിരുദ്ധ സർക്കാരിന് താക്കീതാകുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
യു.ഡി.എഫ്. കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലെ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവർക്ക് വീട് നൽകുന്ന ലൈഫ് മിഷൻ പദ്ധതിയിൽ പോലും സർക്കാർ കോടികണക്കിന് രൂപയുടെ അഴിമതി നടത്തി.
അക്രമ രാഷ്ട്രീയ പാർട്ടിയുടെ ആളുകൾക്ക് എന്തുമാവാം. പക്ഷേ നമുക്കത് പറ്റില്ല. നമ്മൾ ജനാധിപത്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും വക്താക്കളാണ്.
ഏറ്റവും കൂടുതൽ ആക്ഷേപം നേരിടുന്ന സർക്കാരാണ് ഇതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
യു.ഡി.എഫ് കോങ്ങാട് നിയോജക മണ്ഡലം ചെയർമാൻ ആൻ്റണി മതിപ്പുറം അധ്യക്ഷത വഹിച്ചു.
ഇത്തവണ മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളും യുഡിഎഫ് നേതാക്കളും പരിപാടിയിൽ പ്രസംഗിച്ചു. കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോൾ ഒപ്പം നിന്ന് ഫോട്ടോയെടുക്കാനെത്തിയവരെയും നിവേദനവുമായി എത്തിയവരെയും ഉമ്മൻചാണ്ടി നിരാശനാക്കിയില്ല.
ജില്ലയിലെ വിവിധ ഇടങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങൾക്കു ശേഷമാണ് ഉമ്മൻ ചാണ്ടി കരിമ്പയിലെത്തിയത്. വി.കെ.ശ്രീകണ്ഠൻ ഉൾപ്പടെയുള്ള നേതാക്കൾ അദ്ദേഹത്തെ അനുഗമിച്ചു.
എ.ഐ.സി.സി.അംഗം കെ.എ..തുളസി,സി. ചന്ദ്രൻ ,ഹരിഗോവിന്ദൻ,കളത്തിൽ അബ്ദുള്ള, സി.അച്ചുതൻ നായർ,ഐസക്ക് വേളൂരാൻ, 'കെ.പി.മൊയ്തു, മുഹമ്മദ് ചെറൂട്ടി, മുഹമ്മദ് റാഫി,സി.എൻ.ശിവദാസൻ, കെ.കെ.ചന്ദ്രൻ, സലാം തറയിൽ, ബിന്ദു മണികണ്ഠൻ, പി.കെ.എം. മുസ്തഫ, മാത്യു കല്ലടിക്കോട് തുടങ്ങിയവർ കരിമ്പയിൽ നടന്ന യുഡി എഫ് സ്ഥാനാർഥി സംഗമത്തിൽ പങ്കെടുത്തു.