ചെങ്ങന്നൂർ: രണ്ടരമാസം നീണ്ട പരസ്യ പ്രചാരണം ചെങ്ങന്നൂരിൽ കൊട്ടിക്കലാശത്തോടെ അവസാനിച്ചു. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ ആയിരക്കണക്കിനു പ്രവർത്തകരാണ് നഗരത്തിൽ നടന്ന കൊട്ടിക്കലാശത്തിൽ പങ്കെടുത്തത്.
പരസ്യ പ്രചാരണം അവസാനിച്ച ചെങ്ങന്നൂരിൽ ഞായറാഴ്ചത്തെ ഒരു ദിനം നേതാക്കൾ നിശബ്ദ പ്രചാരണത്തിൽ മുഴുകും. തിങ്കളാഴ്ചയാണു മണ്ഡലത്തിൽ വോട്ടെടുപ്പ്. .
തിങ്കളാഴ്ച്ചത്തെ വോട്ടെടുപ്പിന് എല്ലാ തരത്തിലുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരിക്കുകയാണ് അധികൃതര്‍. 17 സ്ഥാനാര്‍ത്ഥികളും നോട്ട ബട്ടണും ഉള്ളതിനാല്‍ രണ്ട് ബാലറ്റ് യൂണിറ്റുകളായിരിക്കും എല്ലാ ബൂത്തുകളിലും ക്രമീകരിക്കുക. 164 പോളിങ്ങ് സ്‌റ്റേഷനുകളും 17 പകരം സവിധാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
1104 പോളിങ്ങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 5 മാതൃകാ പോളിങ്ങ് സ്‌റ്റേഷനുകളും 10 സ്ത്രീ സൗഹൃദ പോളിങ്ങ് സ്‌റ്റേഷനുകളും തയ്യാറാറാക്കിയിട്ടുണ്ട്. കേന്ദ്ര സേന അടക്കം ക്രമസമാധാന പാലനത്തിന് 1500 പേരെ നിയോഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്‍ അറിയിച്ചു. ഇനി ചെങ്ങന്നൂർ ജനത ആർക്കൊപ്പമെന്ന് വ്യാഴാഴ്ച അറിയാം.