തിരുവനന്തപുരം: ആലിബാബയും 41 കള്ളൻമാരും എന്ന സ്ഥിതിയാണ് എൽഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മുഖ്യമന്ത്രിയുടെ ഓഫിസും രാജ്യദ്രോഹകുറ്റത്തിന് കൂട്ടുനിന്നതായി കേട്ടിട്ടില്ല. അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് മാറി.
മാർക്കുദാനം ഒഴികെയുള്ള അഴിമതികളെല്ലാം മുഖ്യമന്ത്രിയുടെ വകുപ്പിലാണ് നടന്നത്. കേരളത്തിൽ കൺസൽറ്റൻസി രാജാണെന്നും ചെന്നിത്തല ആരോപിച്ചു.
യുഡിഎഫ് സർക്കാരിന്റെ കാലത്തു കൊടുത്ത കൺസൽറ്റൻസികളുടെ ഇരട്ടി ഈ സർക്കാർ കൊടുത്തിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. വഴിവിട്ട നിലയിലാണ് എൽഡിഎഫ് സർക്കാർ കൺസൽറ്റൻസികൾ കൊടുത്തത്. കൺസൽറ്റൻസിക്ക് യുഡിഎഫ് എതിരല്ല. ഉദ്യോഗസ്ഥർക്കു പരിചയമില്ലാത്ത മേഖലയിൽ കൺസൽറ്റൻസി വേണ്ടിവരും.
അതിനു നിയമപരമായ നടപടികൾ പൂർത്തിയാക്കണം. ഗ്ലോബൽ ടെൻഡർ വിളിക്കണം. സ്ഥലം തീരുമാനിക്കാതെ ശബരിമല വിമാനത്താവളത്തിനുവേണ്ടി കൺസൽറ്റൻസിയെ നിയോഗിച്ചത് എന്തിനാണെന്ന് ചെന്നിത്തല ചോദിച്ചു. 4.6 കോടിരൂപ പ്രതിഫലം കൊടുത്ത കമ്പനിക്ക് തർക്കങ്ങൾ കാരണം വിമാനത്താവളം നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തു പ്രവേശിക്കാൻപോലും കഴിഞ്ഞിട്ടില്ല.
മുഖ്യമന്ത്രി ഭരിക്കുന്ന വകുപ്പുകളിൽ വലിയ അഴിമതി നടക്കുന്ന സാഹചര്യത്തിലാണ് രാജിവച്ച് സിബിഐ അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷം പറയുന്നത്. സിബിഐ അന്വേഷണം പൂർത്തിയാകുന്നതുവരെ മുഖ്യമന്ത്രി മാറി നിൽക്കണം.സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ആളെ എൻഐഎ ചോദ്യം ചെയ്യുന്നത് കേരളത്തിന് അപമാനകരമാണെന്നു ചെന്നിത്തല പറഞ്ഞു.