Advertisment

മുൻ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് 'ചൈനയാണ് ഇന്ത്യയുടെ യഥാർത്ഥ ശത്രു' എന്നുപറഞ്ഞത് ബി.ജെ.പി. നെത്ര്വത്വം എന്തുകൊണ്ട് അംഗീകരിച്ചില്ല? പാക്കിസ്ഥാൻ വിരോധവും, മുസ്ലീം വിരോധവും പറഞ്ഞുകൊണ്ടിരുന്ന ബി.ജെ.പി യും, സംഘപരിവാറുകാരും ഇന്ത്യയുടെ യഥാർത്ഥ ശത്രുവിനെ മറന്നുകളഞ്ഞില്ലേ?

New Update

ചൈനയാണ് ഇന്ത്യയുടെ യഥാർത്ഥ ശത്രുവെന്നുള്ളത് വാജ്പേയിയുടെ കാലത്ത് പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് പരസ്യമായി പറഞ്ഞിരുന്നതാണ്. പക്ഷെ ചൈനയുമായി ഏതാണ്ട് 60 ബില്യൺ ഡോളറിൻറ്റെ വ്യാപാര നഷ്ടം ഉണ്ടെങ്കിലും നമ്മുടെ തലതിരിഞ്ഞ ബി.ജെ.പി. - ക്കാരും സംഘ പരിവാറുകാരും ആ ശത്രുവിനെ മനസിലാക്കാതിരുന്നത് അവരുടെ അങ്ങേയറ്റം സങ്കുചിതമായ രാഷ്ട്രീയ താല്പര്യം മാത്രമാണ് കാണിക്കുന്നത്.

Advertisment

ഉദ്ദേശം 60 ബില്യൺ ഡോളറിൻറ്റെ വ്യാപാര നഷ്ടംഎന്നു പറഞ്ഞാൽ എത്ര ഭീമമായ തുകയാണെന്ന് ആർക്കും ഊഹിക്കാവുന്നതേ ഉള്ളൂ. ഇപ്പോഴിതാ അതിർത്തിയിൽ ഒരു കേണലടക്കം ഇരുപത് ഇന്ത്യൻ പട്ടാളക്കാരെ ചൈനീസ് സൈന്യം വധിക്കുകയും ചെയ്തിരിക്കുന്നു. സങ്കുചിത രാഷ്ട്രീയ നേട്ടത്തിനായി പാക്കിസ്ഥാൻ വിരോധവും, മുസ്ലീം വിരോധവും പറഞ്ഞുകൊണ്ടിരിക്കുന്ന ബി.ജെ.പിയും, സംഘ പരിവാറുകാരും, അർനാബ് ഗോസ്വാമിയെ പോലുള്ള മാധ്യമ പ്രവർത്തകരും സാമ്പത്തിക രംഗത്തും, സ്റ്റ്രാറ്റജിക്ക് രംഗത്തും ചൈന ഉയർത്തുന്ന ഭീഷണി ഒട്ടുമേ കാണുന്നില്ല.

സൈനികമായി ചൈനയുടെ യഥാർത്ഥ ഭീഷണി നിലനിൽക്കുമ്പോൾ പാക്കിസ്ഥാന്‍റെ പിന്നാലെ ബി.ജെ.പി. - യും, സംഘ പരിവാറുകാരും, അർനാബ് ഗോസ്വാമിയെ പോലുള്ള മാധ്യമ പ്രവർത്തകരും പായുന്നത് ഇന്ത്യയിലെ മുസ്ലിം ജനതയെ കരിതേച്ചു കാണിക്കുവാൻ വേണ്ടി മാത്രമായിരുന്നു. "പാക്കിസ്ഥാനിൽ പോകൂ" - എന്നതായിരുന്നല്ലോ അവരുടെ ഒക്കെ ഇന്ത്യൻ മൈനോരിറ്റികളോടുള്ള സ്ഥിരം പറച്ചിൽ!!! പാക്കിസ്ഥാന് ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വെറും 'ന്യൂയിസൻസ് വാല്യൂ' മാത്രമേ ഉള്ളൂ. പാക്കിസ്ഥാൻ കടം കേറി മുടിഞ്ഞിരിക്കുന്ന ഒരു രാഷ്ട്രം ആണ്. സാമ്പത്തികമായി പാക്കിസ്ഥാൻ ഇന്ത്യക്ക് ഒരു ഭീഷണിയേ അല്ലാ.

ഉൽപാദന രംഗത്ത് നേട്ടം കൈവരിച്ചു വേണം സത്യത്തിൽ നമ്മുടെ അയാൾ രാജ്യമായ ചൈനയെ നേരിടേണ്ടത്. വെറുതെ ഗുജറാത്തി ബനിയകൾക്ക് നമ്മുടെ സമ്പത് വ്യവസ്ഥ തീറെഴുതുന്നതിനു പകരം നമ്മൾ സ്വന്തം നിലക്ക് വ്യവസായിക അടിത്തറ സൃഷ്ടിക്കണം ചൈനയെ നേരിടാൻ. ഗുജറാത്തി ബനിയകൾ മാത്രമാണ് 6 വർഷത്തെ ബി.ജെ.പി. ഭരണം കൊണ്ട് മെച്ചപ്പെട്ടിട്ടുള്ള ഒരേ ഒരു കൂട്ടം. ഉൽപാദന മേഖലയിൽ മികവ് കൈവരിക്കാതെ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കണം എന്നുപറഞ്ഞിട്ട് വലിയ കാര്യമൊന്നുമില്ല.

'ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക' എന്നും പറഞ്ഞുള്ള ക്യാമ്പയിൻ നടത്തുന്ന ദേശ സ്നേഹികൾ ഷവോമി സ്മാർട്ട് ഫോൺ ഇന്ത്യയിൽ വിൽപ്പന തുടങ്ങിയപ്പോൾ ഡിമാൻഡ് കൂടി വെബ്സൈറ്റ് തന്നെ 'ക്രാഷ്' ചെയ്യുകയായിരുന്നു എന്ന യാഥാർഥ്യവും കൂടി കാണണം. ഇന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട് ഫോൺ ഷവോമി തന്നെ. പണ്ട് മഹാത്മാ ഗാന്ധി 'വിദേശ വസ്ത്ര ബഹിഷ്കരണം' നടത്തിയപ്പോൾ പലരും തങ്ങളുടെ കയ്യിലിരുന്ന കോട്ടും സൂട്ടുമൊക്കെ വലിച്ചെറിഞ്ഞു കത്തിക്കാൻ തയാറായി. സ്വാതന്ത്ര്യ സമരകാലത്ത് 'വിദേശ വസ്ത്ര ബഹിഷ്കരണം' നടത്തിയത് പോലെ ഇന്ന് ദേശ സ്നേഹത്തിനായി 'ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക' എന്നും പറഞ്ഞുള്ള ക്യാമ്പയിൻ വന്നാൽ എത്ര പേര് തങ്ങളുടെ കയ്യിലുള്ള ചൈനീസ് സ്മാർട്ട് ഫോണുകൾ വലിച്ചെറിയാൻ തയാറാകും എന്ന് ദേശസ്നേഹികൾ ചിന്തിക്കുന്നത് നന്നായിരിക്കും. സ്വാതന്ത്ര്യ സമരകാലത്തെ ഇന്ത്യയല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ.

ഗുണ മേന്മയും, വിലക്കുറവും ഉള്ള ചൈനീസ് മൊബയിലുകൾ, ലാപ്ടോപ്പ്, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, ഇലട്രോണിക്ക് ഉപകരണങ്ങൾ - ഇവയോക്കെ കൂടാതെ ഇപ്പോൾ ചൈനയുടെ മുന്തിയ കാർ നിർമാതാക്കളായ SAIC ഇന്ത്യൻ മാർക്കറ്റിലേക്ക് കടന്നിട്ടുണ്ട്. ജെനെറൽ മോട്ടോഴ്സിൽ നിന്ന് തങ്ങളുടെ കാർ നിർമാണം ആരംഭിക്കുവാൻ വേണ്ടി ഗുജറാത്തിലെ ഫാക്റ്ററി SAIC 2014- ൽ വാങ്ങിച്ചിരുന്നു. വരും വർഷങ്ങളിൽ ചൈനീസ് കാറും ചൈനീസ് ടി. വി., ചൈനീസ് മെബൈൽ - എന്നിവയൊക്കെ കൂടാതെ ഇന്ത്യൻ മാർക്കറ്റിൽ എത്തും. 5000 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ കാർ നിർമാണത്തിൽ ഇതിനോടകം തന്നെ ചൈനീസ് കമ്പനി 2000 കോടിയിലേറെ മുടക്കി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ചൈനയുടെ രാഷ്ട്രീയം വേറെ - ഉൽപ്പാദനവും, വിപണന തന്ത്രങ്ങളും വേറെ - ദേശസ്നേഹം പറയുന്ന ഇൻഡ്യാക്കാരിൽ പലരും ഇത് മനസിലാക്കുന്നില്ല.

അമേരിക്കക്ക് പോലും ചൈനയെ ഇപ്പോൾ പേടിയാണ്. ചൈന 'റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിലൂടെ' കൈവരിച്ച ടെക്നൊളജിക്കൽ നേട്ടമാണ് സത്യത്തിൽ അമേരിക്കയെ ചൊടിപ്പിക്കുന്നത്. ഇന്ത്യൻ വ്യവസായിക രംഗത്ത് ആധിപത്യം പുലർത്തുന്ന ഗുജറാത്തി ബനിയകൾ 'റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റ് ഒരിക്കലും പ്രാത്സാഹിപ്പിച്ചിട്ടില്ലാ; ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നുമില്ലാ. അവർ 'അറ്റകൈക്ക് ഉപ്പുതേക്കാത്ത' വെറും കച്ചവടക്കാരാണ്. നേരെ മറിച്ചാണ് ചൈനയുടെ കാര്യം. ടെക്നോളജിയിലും, ഇൻഫ്രാസ്ട്രക്ച്ചർ രംഗത്തും ചൈന 'റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിലൂടെ' വൻ നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു.

ഇൻഡ്യയിലെ മിക്ക 'കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി' പരിപാടികളും വെറും പ്രഹസനം മാത്രമാണ്- കണക്കുകൾ കൊണ്ടുള്ള കളികൾ!!! സ്റ്റാറ്റിസ്റ്റിക്സ് നിരത്തിയുള്ള കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ റിപ്പോർട്ടുകൾ വായിച്ചാൽ ദ്രദംഗപുളകിതനാകാം എന്നേയുള്ളൂ. ആവശ്യക്കാരുടെ അടുത്തേക്ക് ഇന്ത്യയിലെ 'അറ്റകൈക്ക് ഉപ്പുതേക്കാത്ത' കച്ചവടക്കാർ എത്തുന്നതേ ഇല്ലാ. ഈ കൊറോണ കാലത്ത് പൊതുജനാരോഗ്യ രംഗത്ത് നമ്മുടെ കോർപ്പറേറ്റ് സെക്റ്റർ എത്ര ഇൻവെസ്റ്റ്മെൻറ്റ് നടത്തി എന്ന് നോക്കിയാൽ മതി ഇവരുടെയൊക്കെ ജനങ്ങളോടുള്ള പ്രതിബന്ധത അറിയാൻ. ആകെ 'അപ്പോളോ' മാത്രമാണ് ഇന്ത്യയുടെ കോർപ്പറേറ്റ് സെക്റ്ററിൽ നല്ല ഇൻവെസ്റ്റ്മെൻറ്റ് നടത്തിയിട്ടുള്ളത്.

കൊറോണ വ്യാപനത്തിൻറ്റെ ഈ സമയത്ത് ഇന്ത്യയിലെ ക്യാപ്പിറ്റലിസ്റ്റുകൾ സമൂഹത്തിന് കൊടുക്കാൻ പഠിയ്ക്കണം; ഉപഭോക്താക്കളിൽ നിന്ന് പണം കൊയ്യാൻ മാത്രമായിട്ടല്ല ക്യാപ്പിറ്റലിസ്റ്റുകൾ പ്രവർത്തിക്കേണ്ടത്. ഇതൊക്കെ ഇവിടെ പറയാമെന്നേയുള്ളൂ. 'കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയെ' കുറിച്ച് ആളുകൾ വാതോരാതെ സംസാരിക്കും. പക്ഷെ ഫലത്തിൽ നമ്മുടെ ക്യാപ്പിറ്റലിസ്റ്റുകൾ ആ 'സോഷ്യൽ റെസ്പോൺസിബിലിറ്റി' ഒന്നും കാണിക്കാറില്ല. നമ്മുടെ മുതലാളിമാർ മക്കളുടെ വിവാഹത്തിനൊക്കെയാണ് അവരുടെ പണം കൂടുതലും ചിലവഴിക്കുന്നത്. സിനിമാ നടന്മാരേയും, നടികളേയും, ഡാൻസർമാരേയും ഒക്കെ ആയിരകണക്കിന് കിലോമീറ്ററുകൾ അകലെ വിമാനങ്ങളിൽ കൊണ്ടുവന്ന് അവരൊക്കെ പണക്കൊഴുപ്പ് പ്രകടമാക്കുന്നു. അവരുടെ പണമല്ലേ; മറ്റ് മനുഷ്യർക്കെന്ത് കാര്യം എന്ന് ചിലരൊക്കെ ചോദിക്കും. അമേരിക്കയിലേയും, മറ്റ് പല വികസിത രാജ്യങ്ങളിലെയും കോടീശ്വരന്മാർ 'സോഷ്യൽ റെസ്പോൺസിബിലിറ്റി' ഒക്കെ കാണിച്ചിരിക്കുന്നത് കണ്ടാൽ നമ്മുടെ കോടീശ്വരന്മാരുടെ അൽപത്വം മനസിലാകും. ബിൽ ഗേറ്റ്സ് ഇന്ത്യയുടെ ആരോഗ്യ രംഗത്തും, വിദ്യാഭ്യാസ രംഗത്തും എത്രയോ തുക മുടക്കിയിരിക്കുന്നു. റോക്ക്ഫെല്ലർ, ഫോർഡ്, കാർണജി - ഇവരൊക്കെ അമേരിക്കൻ ഉന്നത വിദ്യാഭ്യാസത്തിന് മുടക്കിയിരിക്കുന്നത് ശത കോടികളാണ്.

സത്യത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യയിലും കോടീശ്വരന്മാരും 'സോഷ്യൽ റെസ്പോൺസിബിലിറ്റി' കുറച്ചൊക്കെ കാണിച്ചിരുന്നു. ബിർളാ, ബജാജ് - ഇവരൊക്കെ കോൺഗ്രസിന് കനത്ത സംഭാവനകൾ നൽകിയ ബിസ്നെസ് കുടുംബങ്ങളാണ്. മഹാത്മാ ഗാന്ധി കൊല്ലപ്പെടുന്നത് തന്നെ ബിർളാ ഹൗസിൽ വെച്ചായിരുന്നു. എന്നാലിപ്പോൾ ഇന്ത്യയിൽ 'പ്രോപ്പർ' ആയിട്ടുള്ള ക്യാപ്പിറ്റലിസം എന്ന് പറയുന്ന ഒന്നില്ല. അധാർമികമായ മാർഗങ്ങളിലൂടെ പണം സമ്പാദിച്ചു കൂട്ടുന്നവർ സോഷ്യൽ റെസ്പോൺസിബിലിറ്റിയും കാണിക്കാറില്ല. ജിയോയെ ടെലികമ്മ്യൂണിക്കേഷൻസ് രംഗത്ത് ഒന്നാമതാക്കിയ കഥ അറിഞ്ഞാൽ തന്നെ ഇന്ത്യയിൽ ആരോഗ്യകരമായ മത്സരത്തിൽ അധിഷ്ഠിതമായ പ്രോപ്പർ ക്യാപ്പിറ്റലിസം എന്ന് പറയുന്ന ഒന്നില്ലാ എന്നുള്ളത് മനസിലാക്കാൻ പറ്റും. റിലയൻസ് ജിയോ മറ്റെല്ലാ ടെലികോം കമ്പനികളെയും മറികടന്ന് വരിക്കാരുടെ എണ്ണത്തിൽ ഒന്നാമതായത് 'പ്രിഡേറ്ററി പ്രൈസിംഗ്' പോലുള്ള പല അധാർമികമായ ബിസ്നെസ് ടെക്നിക്കുകളും പ്രയോഗിച്ചായിരുന്നു. പണ്ട് ഐഡിയയും എയർടെല്ലും ഒക്കെ നടത്തിയിരുന്നതും ശുദ്ധമായ പകൽകൊള്ളയായിരുന്നു. ഇന്ത്യയിൽ പ്രൈവറ്റ് ക്യാപ്പിറ്റൽ പൂർണമായും നിയമ വിധേയമായി ഒരിക്കലും പ്രവർത്തിച്ച ചരിത്രമില്ലാ. 'എത്തിക്സില്ലാത്ത' രാഷ്ട്രീയക്കാർ അവർക്ക് ഒത്താശ ചെയ്യുന്നൂ. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ നമ്മുടെ രാഷ്ട്രീയക്കാർ പാക്കിസ്ഥാൻ വിരോധം പോലുള്ള ഒരുതരം 'ഡൈവേർഷനറി ടാക്റ്റിക്ക്' ഉപയോഗിക്കുന്നു. മതവും, രാജ്യസ്നേഹവും ഒക്കെ ഇത്തരത്തിലുള്ള 'ഡൈവേർഷനറി ടാക്റ്റിക്ക്' ആയിട്ടാണ് ഇന്ത്യയിൽ പലപ്പോഴും ഉപയോഗിക്കപ്പെടുന്നത്. ഇതെഴുതുന്നയാൾ പ്രൈവറ്റ് ക്യാപ്പിറ്റലിന് എതിരല്ല. പക്ഷെ സ്വകാര്യ മൂലധന ശക്തികൾ പൂർണമായും നിയമ വിധേയമായാണ് പ്രവർത്തിക്കേണ്ടത്. അതാണ് ഇന്ത്യയിൽ കാണാത്തത്. അമേരിക്കയുടേതോ, മറ്റേതെങ്കിലും വികസിത രാജ്യങ്ങളിലേയോ പ്രൈവറ്റ് ക്യാപ്പിറ്റലുമായി നമ്മുടെ സ്വകാര്യ മൂലധന ശക്തികളെ താരതമ്യപ്പെടുത്തുന്നത് തന്നെ മണ്ടത്തരമാണ്. ശത കോടീശ്വരനായ 'എൻറോൺ' മേധാവിയെ പോലും വിലങ്ങുവെച്ച് നടത്തിച്ച ചരിത്രമാണ് അമേരിക്കയിലെ നീതിന്യായ സംവിധാനത്തിൻറ്റേത്. റഷ്യയിലാണെങ്കിൽ അവിടുത്തെ ഏറ്റവും സമ്പന്നനായ കൊർദോവ്സ്കിയെ പുടിൻ ഭരണകൂടം ജയിലിൽ അടച്ചു. കൊർദോവ്സ്കിയെ കുറിച്ച് ഇപ്പോൾ കേൾക്കാനേ ഇല്ലാ. ഇന്ത്യയിൽ ഇതൊക്കെ സങ്കൽപ്പിക്കാൻ പോലും സാധിക്കുമോ? നിയമത്തിൻറ്റെ പരിപാവനതയാണ് സമ്പന്നരുടെ കാര്യത്തിലായാലും, ദരിദ്രരുടെ കാര്യത്തിലായാലും ഒരു ആധുനിക വ്യവസായവൽക്കരിക്കപ്പെട്ട രാജ്യത്ത് പുലരേണ്ടത്. ഇന്ത്യയിൽ കാണാത്തതും അത് തന്നെ.

ചൈനീസ് ഉൽപ്പാദന മികവിന് ഇന്ത്യക്ക് ഒരു മറുപരിഹാരം ഇല്ലാതെ വെറുതെ ചൈനീസ് ഉൽപന്നങ്ങളെ തള്ളി പറയുന്നത് യാഥാർഥ്യ ബോധത്തിന് നിരക്കുന്നതല്ല. ചൈനയുടെ സോഷ്യൽ മീഡിയയിലെ വീഡിയോ പരിപാടിയായ 'ടിക്ക്-ടോക്ക്' ഒക്കെ ഇൻഡ്യാക്കാരാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. വീഡിയോ പരിപാടിയായ 'ടിക്ക്-ടോക്ക്' ഉപയോഗിക്കുന്ന 500 മില്യൺ ആളുകളിൽ ഏതാണ്ട് 39 ശതമാനം ഇൻഡ്യാക്കാരാണ് എന്നാണ് കണക്കുകൾ പറയുന്നത്. ചൈനീസ് കമ്പനികൾ ഇപ്പോൾ ഡിജിറ്റൽ ടെക്നോളജിയിലൂടെ ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളിലും അവരുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 2017 - ൽ മാത്രം ചൈനീസ് കമ്പനികൾ 2 ബില്യൺ ഡോളർ ഇന്ത്യയിലെ 'സ്റ്റാർട്ട്-അപ്പുകൾക്ക്' വേണ്ടി മുടക്കി. അതൊക്കെ ഉപേക്ഷിക്കുവാൻ ഇൻഡ്യാക്കാർ തയാറാകുമോ? ഇനി ഉപേക്ഷിച്ചു കഴിഞ്ഞാൽ മറ്റെന്താണ് പകരം വെക്കാനുള്ളത്? 2018 അവസാനിച്ചപ്പോൾ ഇന്ത്യയിലെ 'സ്മാർട്ട് ഫോൺ' വിപണിയിലെ 60 ശതമാനവും ചൈനീസ് കമ്പനികൾ സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ.

ചൈനയിലേതു പോലെ ഇലക്രോണിക്സ്-ഡിജിറ്റൽ-ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസ് മേഖലയിലെ വളർച്ച നേടാനാണ് നാം ശ്രമിക്കേണ്ടത്. ചൈന ഇപ്പോൾ റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിലും, ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസിലും, ഇൻഫ്രാസ്ട്രക്ച്ചറിലും ഒക്കെ ഇന്ത്യയെ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു. ഇന്നത്തെ ചൈനയുടെ GDP ഏതാണ്ട് ഒരു കോടി മില്യൺ US ഡോളറാണ്. ഇന്ത്യയുടെയാകട്ടെ ഏകദേശം 20 ലക്ഷം മില്യൺ US ഡോളറിൻറ്റെ മുകളിലും. ഇന്ത്യയുടെ GDP-യുടെ ഏകദേശം അഞ്ചിരട്ടിയുടെ മുകളിലാണ് ചൈനയുടെ GDP. ഒരു വർഷത്തെ ചൈനയുടെ പ്രോഡക്ട് & സർവീസ് കയറ്റുമതി ശരാശരി 60 ബില്യൺ ഡോളറിലും കൂടുതൽ ആണ്. ഇന്ത്യയുടെ വെറും 11 ബില്യൺ ഡോളറിൻറ്റെ മാത്രം. ചൈനയുടെ ഉൽപാദന രംഗത്തെ വളർച്ച അറിയാൻ കേരളത്തിലെയോ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയോ ഏതെങ്കിലും ഇലക്രോണിക് കടയിലോ, കുട്ടികൾക്ക് കളിപ്പാട്ടം വിൽക്കുന്ന കടയിലോ പോയാൽ മതി. ചൈനീസ് വളർച്ചയുടെ മറ്റൊരു കാര്യം ചൈനയുടെ വളർച്ച ഉൽപാദനം കൊണ്ടുള്ളതാണ് എന്നാണ്. ഇന്ത്യയുടേത് സർവീസസ് - അതായത് കൃഷിയും വ്യവസായവും കൂടാതെ സേവന മേഖലയിലെ കണക്കും കൂടെ കൂട്ടി ആണ്. തൊഴിൽ അന്വേഷിച്ച് ചൈനാക്കാരൻ അലഞ്ഞു നടക്കുന്നത് വരെ അവരുടെ നാട്ടിൽ ദാരിദ്ര്യം ഇല്ല. ഇന്ത്യയിലെ പോലെ ഹത ഭാഗ്യരായ ചെറുപ്പക്കക്കാർ സംവരണത്തിന് വേണ്ടി മുറവിളി കൂട്ടുന്നതുപോലുള്ള രാഷ്ട്രീയ നാടകമൊന്നും ചൈനയിൽ ഉൽപാദനം തകൃതിയായി നടക്കുമ്പോൾ സംഭവിക്കില്ല. ചൈനയിൽ ഗ്രാമങ്ങളിൽ നിന്ന് ആളുകൾ നഗരങ്ങളിലേക്കും, ഉൽപാദന മേഖലകളിലേക്കും കുടിയേറുന്നത് മെച്ചപ്പെട്ട വേതനം പ്രതീക്ഷിച്ചാണ്; അല്ലാതെ ഇന്ത്യയിലെ പോലെ ദാരിദ്ര്യം കൊണ്ടല്ല.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഉൽപാദന മേഖലയിലെ ചിലവ് കുറച്ചുകൊണ്ടുള്ള നിർമ്മിതി ഇന്ത്യക്ക് സാധിക്കില്ല. പക്ഷെ ചൈനയിൽ അതിന് കഴിയുന്നതുകൊണ്ടാണ് ഒട്ടുമിക്ക കമ്പനികളും ചൈനയിലേക്ക് പോകുന്നത്. ഇന്ത്യയിൽ നിന്നും ഇരുമ്പയിര് ചൈനയിലേക്ക് കയറ്റുമതി ചെയ്ത് ചൈനയിൽ നിന്നും സ്റ്റീൽ ഇവിടെ ഇറക്കുമതി ചെയ്യുന്നു. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കണം എന്ന് സോഷ്യൽ മീഡിയയിലൂടെ മുറവിളി കൂട്ടുന്നത് വെറുതെയാണ്. ഒരു പക്ഷെ ചെറിയ രീതിയിൽ ബഹിഷ്കരിച്ചേക്കാം; അതിനപ്പുറം സാധിക്കില്ല. ഇന്ത്യൻ മധ്യ വർഗത്തിന് വില കുറവുള്ളത് കൊണ്ട് ചൈനീസ് ഉൽപന്നങ്ങൾ വലിയ പഥ്യവുമാണ്. ചൈനീസ് ഉൽപന്നങ്ങളുടെ ഏറ്റവും ശക്തമായ വിപണികളിലൊന്നാണ് ഇന്ത്യ. എത്ര വലിയ രാജ്യസ്നേഹം പറഞ്ഞാലും ഇന്ത്യയിലെ മദ്ധ്യ വർഗം വില കുറവുള്ള ചൈനീസ് സാധനങ്ങൾ തന്നെയായിരിക്കും വാങ്ങുന്നത്. തീവ്ര രാജ്യസ്നേഹികൾ പോലും ഒരു കാർ വാങ്ങുമ്പോൾ ഇന്ത്യയിൽ നിർമിച്ചതാണോ എന്നല്ല നോക്കുന്നത്; മറിച്ചു ഗുണ മേന്മയും, വിലകുറവും നോക്കിയാണ് തിരഞ്ഞെടുക്കുന്നത്.

ചൈനയെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി അടിസ്ഥാന സൗകര്യ വികസനത്തിലാണ്. പ്രാഥമിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യം, ജനങ്ങൾക്കിടയിലുള്ള ഭക്ഷ്യ സുരക്ഷാ - ഇക്കാര്യങ്ങളിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നമുക്ക് വലിയ വീഴ്ച സംഭവിച്ചു. ഭവന നിർമാണം, ടോയ്ലെറ്റുകൾ, സ്കൂളുകൾ, ആശുപത്രികൾ, കോളേജുകൾ - ഇവയുടെ നിർമിതിയാണ് ഇന്ത്യയിൽ വേണ്ടത്. സ്വാതന്ത്ര്യം കിട്ടി 73 വർഷങ്ങൾ കഴിഞ്ഞിട്ടും സുരക്ഷിതമായ കുടിവെള്ളം നമുക്ക് ഒരു വലിയ ശതമാനം ജനത്തിനു ലഭ്യമാക്കാൻ സാധിക്കുന്നില്ല. റോഡ്, ട്രാൻസ്പോർട്ട് തുടങ്ങിയ ഇൻഫ്രാസ്ട്രക്ചർ പ്രശ്നങ്ങളും നമുക്ക് ചൈനയെ അപേക്ഷിച്ച് വലിയ വെല്ലുവിളികളാണ്. ഇത്തരം വികസന പ്രശ്നങ്ങളുണ്ടെങ്കിലും ശക്തമായ നീതിന്യായ സംവിധാനം, എന്തിനെയും വിമർശിക്കുവാനുള്ള മാധ്യമ സ്വാതന്ത്ര്യം, ജനാധിപത്യ വ്യവസ്ഥിതി - ഇതൊക്കെ ഇന്ത്യയുടെ നേട്ടങ്ങളാണ്. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലൂടെ നമുക്ക് ആരെ വേണമെങ്കിലും വിമർശിക്കാം. ചൈനയിൽ അത് സ്വപ്നം കാണുവാൻ പോലും സാധിക്കില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയ ജവഹർലാൽ നെഹ്റു മുതലുള്ള നമ്മുടെ ഭരണാധികാരികൾ പ്രോത്സാഹിപ്പിച്ച 'Freedom of Speech'-ൻറ്റെ ഫലമാണ് ഈ വിമർശന സ്വാതന്ത്ര്യം. ഇതിൻറ്റെ കൂടെ ഉൽപാദന മികവും കൂടി നേടിയെടുക്കാനാണ് ഇൻഡ്യാക്കാർ ചൈനയോട് മത്സരിക്കണമെങ്കിൽ ശ്രമിക്കേണ്ടത്. ചൈനയെ തടയിടണമെങ്കിൽ ആദ്യമായി ഇരുപത്തൊന്നാം നൂറ്റാണ്ടിൻറ്റെ വസ്തുതകളുമായി ഒട്ടും യോജിക്കാത്ത വിദ്യാഭ്യാസത്തേയും തൊഴിലിനേയും കുറിച്ചുള്ള മൂഢ സങ്കൽപങ്ങൾ മാറ്റി നമ്മുടെ യുവതീ-യുവാക്കളെ തൊഴിൽ നിപുണരാക്കണം. ഇപ്പോഴത്തെ ചൈനീസ് പ്രസിഡൻറ്റ് ഷീ ജിങ് പിംഗ് ഓരോ ഇരുപത്തിനാല് മണിക്കൂറും അനേകായിയിരം പേർക്ക് തൊഴിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു നീങ്ങുമ്പോൾ നമ്മൾ സർക്കാരുകൾ ജോലി, സംവരണം - എന്നൊക്കെ പറഞ്ഞു വെറുതെ വായിട്ടലച്ചു സമയം കളയുകയാണ്. 'വൊക്കേഷനൽ എജുക്കേഷൻ' എന്നത് ഇന്ത്യയിൽ സ്കൂൾ തലത്തിൽ തന്നെ പ്രോൽസാഹിപ്പിക്കേണ്ടിയിരിക്കുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ആണ് നമുക്ക് വേണ്ടത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തോടൊപ്പം നമ്മുടെ അസംഘടിത മേഖലയെ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. 30-40 വർഷം മുമ്പ് ചൈന തങ്ങളുടെ അസംഘടിത മേഖലയെ പ്രോത്സാഹിപ്പിച്ചതിൻറ്റെ ഫലമാണ് ഇന്നു കാണുന്ന ചൈനയുടെ ഉൽപ്പാദന മികവ്. അതൊന്നും കാണാതെ വെറുതെ ചൈനീസ് വിരോധം പറഞ്ഞിട്ട് കാര്യമൊന്നും ഇല്ലാ.

അമേരിക്ക ഇപ്പോൾ ചൈനയെ ഭയപ്പെടാൻ കാരണം അവരുടെ ടെക്നോളജിയാണ്. 5G-യിൽ അമേരിക്ക ചൈനക്ക് 'ലീഡ്' വിട്ടുകൊടുക്കാൻ ഒട്ടുമേ ഒരുക്കമല്ല. ചൈനക്ക് 5G-യിൽ 'ലീഡ്' നേടിയാൽ ചൈനക്ക് പിന്നെ പിന്തിരിഞ്ഞു നോക്കേണ്ടി വരില്ലെന്ന് അമേരിക്കക്ക് നന്നായി അറിയാം. കാരണം ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ 4G-യിൽ ഡൗൺലോഡിങ്ങിൽ 1 Gb/s സ്പീഡുള്ളപ്പോൾ, 5G-യുടെ 'പീക്ക് സ്പീഡ്' 20 Gb/s ആണ്. ഓട്ടോമേഷൻ, റോബോട്ടിക്ക് ടെക്നോളജി, സ്പെയ്സ് എക്സ്പ്ലൊറേഷൻ - ഇവയിലൊക്കെ ചൈന 'ലീഡ്' നേടിയാൽ അമേരിക്കക്ക് പത്തിമടക്കുകയേ നിർവാഹമുള്ളൂ. അങ്ങനെയൊക്കെ സംഭവിച്ചാൽ പിന്നെ അമേരിക്കക്ക് ഒരു 'സൂപ്പർപവർ' പദവി അവകാശപ്പെടാനില്ലാ. ഓട്ടോമേഷനിൽ ചൈന വ്യക്തമായ ആധിപത്യം നേടിക്കഴിഞ്ഞു. സ്പെയ്സ് എക്സ്പ്ലൊറേഷനിൽ 'ലീഡ്' നേടാനാണെന്നു തോന്നുന്നു, ചൈന ലോകത്തിലെ ഏറ്റവും വലിയ 'റേഡിയോ ടെലിസ്കോപ്പ്' സ്ഥാപിച്ചത്. ഇൻഫ്രാസ്ട്രക്ച്ചറിലും ചൈന ഒട്ടും പിന്നിലല്ല. ലോകത്തിലെ ഏറ്റവും നീളം കൂടിയ 'സസ്പെൻഷൻ ബ്രിഡ്ജും', 50 കിലോമീറ്റർ ഏറെ നീളമുള്ള കടൽപ്പാലവും ഒക്കെ ചൈന കുറച്ചു നാൾ മുമ്പ് നിർമിച്ചായിരുന്നല്ലോ. ചൈനയുടെ ഈ ഉത്പാദന മികവും, ഇൻഫ്രാആസ്ട്രക്ച്ചർ രംഗത്തെ മികവും മനസിലാക്കാതെ വെറുതെ ചൈനയെ നേരിടണം എന്ന് പറയുന്നതിൽ കാര്യമില്ല. രാജ്യസ്നേഹം ഒക്കെ പറയുന്നത് നല്ലതാണ്; പക്ഷെ രാജ്യസ്നേഹം പറയുമ്പോഴും യാഥാർഥ്യ ബോധം എന്ന് പറയുന്നത് വേണം. യഥാർഥ ശത്രുവിനെ മനസിലാക്കാതെയാണ് മോഡി സർക്കാർ ഇത്രയും നാൾ പാക്കിസ്ഥാൻ വിരോധം പറഞ്ഞുകൊണ്ടിരുന്നത്. ഇനിയെങ്കിലും യഥാർഥ ശത്രുവിനെ മനസിലാക്കണം. വെറുതെ പാക്കിസ്ഥാൻ വിരോധം പറഞ്ഞുകൊണ്ടിരുന്നിട്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല. സ്വന്തം രാജ്യത്തിനകത്ത് തന്നെ ഭിന്നിപ്പ് സൃഷ്ടിക്കാൻ മാത്രമേ ഈ അന്തസ്സാരശൂന്യമായ പാക്കിസ്ഥാൻ വിരോധം ഉപകരിക്കൂ. 1948-ലും, 1965-ലും പാക്കിസ്ഥാനോട് നാം സൈനികമായി ഏറ്റുമുട്ടിയിട്ടുണ്ട്. ബംഗ്ളാദേശ് സ്ഥാപിച്ച 1971-ൽ പാക്കിസ്ഥാനെതിരെ സമ്പൂർണ വിജയം നേടിയ രാഷ്ട്രമാണ് ഇന്ത്യ. അന്ന് പാക്കിസ്ഥാനെതിരെ ഏറ്റുമുട്ടുമ്പോൾ ദുർഗായായി ആണ് ശ്രീമതി ഇന്ദിരാഗാന്ധി അറിയപ്പെട്ടിരുന്നത്. 1965-ൽ ലാൽ ബഹാദൂർ ശാസ്ത്രിയാണ് പാക്കിസ്ഥാനെതിരെ യുദ്ധം നയിച്ചത്.

പാക്കിസ്ഥാൻ വിരോധം സ്വതന്ത്ര ഇന്ത്യയിൽ ഉണ്ടായിരുന്നപ്പോഴും നാം ചില വസ്തുതകൾ മനസിലാക്കണം. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന നെഹ്റു മതേതരനായിരുന്നു. പക്ഷെ അപ്പോഴും ഇന്ത്യയിലെ ജനങ്ങളുടെ പ്രധാനമന്ത്രിയും ജനലക്ഷങ്ങളുടെ പ്രിയങ്കരനായ നേതാവും ആയിരുന്നു. നേതാവായിരിക്കുമ്പോൾ ജനങ്ങളുടെ അഭിലാഷങ്ങൾ പലപ്പോഴും നേതാവ് സ്വീകരിക്കേണ്ടതായി വരും. നെഹ്റു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് 1947 ഓഗസ്റ്റ് 14 - ന് ജവഹർലാൽ നെഹ്റുവിനെ സന്യാസിമാർ 'പീതാംബരം' ധരിപ്പിച്ചിട്ടുണ്ട്; നെറ്റിയിൽ ഭസ്മം പൂശിയിട്ടുണ്ട്; സന്യാസിമാർ നെഹ്റുവിനെ തഞ്ചാവൂരിൽ നിന്നുള്ള ജലം കൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്തു. 'ഫ്രീഡം അറ്റ് മിഡ്നയിറ്റിൽ' അതൊക്കെ വളരെ വിശദമായി പറയുന്നുണ്ട് ((ന്യുയോർക്ക്: ഏവൺ ബുക്സ്, 1975 എഡിഷൻ, പേജ് 282). ഇന്ത്യയുടെ പാരമ്പര്യ രീതികൾ ഒരിക്കലും തള്ളിപ്പറഞ്ഞ ആളല്ലായിരുന്നു പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു. സമ്മേളനങ്ങൾക്കൊക്കെ പോകുമ്പോൾ അദ്ദേഹത്തെ സ്ത്രീകൾ ആരതി ഉഴിഞ്ഞായിരുന്നു എതിരേറ്റിരുന്നത്. നെഹ്രുവിന് അതൊക്കെ വളരെ ഇഷ്ടവും ആയിരുന്നു. എല്ലാ ദിവസവും യോഗ ചെയ്തിരുന്ന ആളായിരുന്നല്ലോ നെഹ്റു. നെഹ്റു 'ശീർഷാസനത്തിൽ' നിൽക്കുന്ന ബ്ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോ വളരെ പ്രസിദ്ധവും ആണല്ലോ. നെഹ്റു ഗംഗാ നദി ഇന്ത്യയെന്ന മഹത്തായ സംസ്കാരത്തിൻറ്റെ അവിഭാജ്യ ഘടകമാകുന്നതെങ്ങെനെയെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് മരണശേഷം തൻറ്റെ ചിതാഭസ്മം ഗംഗയിലൊഴുക്കണമെന്ന് പറഞ്ഞിരുന്നു. നെഹ്റുവിൻറ്റെ ആഗ്രഹപ്രകാരം അങ്ങനെ ചിതാഭസ്മം ഒഴുകുകയും ചെയ്തെന്നാണ് അറിവ്. പാക്കിസ്ഥാനെ യുദ്ധത്തിലൂടെ പരാജയപ്പെടുത്തിയ ഇന്ദിരാ ഗാന്ധി ഇന്ത്യക്കാർക്ക്പ്രതികാര ദാഹിയായ ദുർഗാ ദേവിയുടെ പ്രതീകം ആയിരുന്നു. പക്ഷെ നെഹ്റുവിൻറ്റേയോ, ഇന്ദിരാ ഗാന്ധിയുടേതോ പാക്കിസ്ഥാൻ വിരോധം ഇന്നുള്ളത് പോലെ അല്ലായിരുന്നു. ബി.ജെ.പി. - യുടേയും സംഘ പരിവാറുകാരുടേയും ഇന്നത്തെ പാക്കിസ്ഥാനെതിരെയുള്ള ശത്രുത മുസ്ലീം വിരോധത്തിൽ അധിഷ്ഠിതമാണ്; കോൺഗ്രസ് പാർട്ടിയുടേത് ഒരിക്കലും അങ്ങനെയായിരുന്നില്ല. ഇതാണ് കോൺഗ്രസും ബി.ജെ.പി. - യും തമ്മിലുള്ള പ്രധാന വിത്യാസം. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന ജന വിഭാഗമാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ. 2011 - ലെ സെൻസസ് അനുസരിച്ച് 172 മില്യൺ അഥവാ 17 കോടി വരുന്ന സംഖ്യാ. ഇന്തോനേഷ്യയും പാക്കിസ്ഥാനും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നുവെച്ചാൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ജനസമൂഹം ഇന്ത്യയിലാണെന്ന് ചുരുക്കം. ഇത്രയും വലിയൊരു ജന വിഭാഗത്തെ മാറ്റിനിർത്തി എങ്ങനെ ഇന്ത്യ കെട്ടിപ്പെടുക്കാൻ സാധിക്കും? ഇന്ത്യയിലെ കോൺഗ്രസ് രാഷ്ട്രീയ നെത്ര്വത്വങ്ങൾക്ക് ഇക്കാര്യത്തെ കുറിച്ച് തികഞ്ഞ യാഥാർഥ്യബോധം ഉണ്ടായിരുന്നു എന്നതാണ് കോൺഗ്രസും ബി.ജെ.പി. - യും തമ്മിലുള്ള വിത്യാസം.

1965 - ൽ സൈനിക വിജയം നേടിയതിന് ശേഷം ഒരു വിദേശ പത്ര പ്രവർത്തകനോട് ലാൽ ബഹാദൂർ ശാസ്ത്രി ഇന്ത്യയുടെ മത സാഹോദര്യത്തെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ഇന്ത്യയുടെ ദേശീയത എല്ലാ മത വിഭാഗങ്ങളേയും ഉൾക്കൊള്ളുന്ന ഒന്നാണെന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന ശാസ്ത്രി കൃത്യമായി പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ ഏല്ലാ മത വിഭാഗങ്ങളേയും ഉൾക്കൊള്ളുന്ന ആ വിശാല സമീപനമാണ് ഇന്നത്തെ ഇന്ത്യയിൽ പതുക്കെ പതുക്കെ ഇല്ലാതാവുന്നത്. അതാണ് ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നവും. ചുരുക്കം പറഞ്ഞാൽ ചൈനയോട് ഏറ്റുമുട്ടുമ്പോൾ മൊത്തം ജനതയെ അണിനിരത്തുവാൻ ഇന്നത്തെ സങ്കുചിത രാഷ്ട്രീയ നെത്ര്വത്ത്വത്തിന് ആവുന്നില്ലാ. ചൈനയുമായി മുട്ടുമ്പോൾ സ്വന്തം ജനതയെ ഏകീകരിക്കുവാൻ അറിയാത്ത ഒരു ഭരണ നെത്ര്വത്ത്വമാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെ ചൈനയോട് മുട്ടുമ്പോൾ തോൽവികൾ ഏറ്റുവാങ്ങാൻ ഇൻഡ്യാക്കാരൻറ്റെ ജന്മം ഇനിയും ബാക്കി!!!

publive-image

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

china
Advertisment