തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനജീവിതം സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതിന് പ്രഥമ പരിഗണനയെന്നും 3734 ദുരിതാശ്വാസ ക്യാമ്പുകളിലായി എട്ടര ലക്ഷത്തോളം പേര്‍ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ സ്‌നേഹവും ത്യാഗ സന്നദ്ധതയും ഈ പ്രതിസന്ധിയെ മറികടക്കാന്‍ കരുത്തേകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇനി ഊന്നല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനാണ്. ശുദ്ധജല ലഭ്യത ഏറ്റവും പ്രധാനമാണ്.ശുദ്ധജല വിതരണം യുദ്ധകാലടിസ്ഥാനത്തില്‍ നടത്തും. ജല സ്രോതസ്സുകള്‍ ശുദ്ധീകരിക്കും. ഭക്ഷണം പാചകം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ ഭക്ഷണമെത്തിക്കും. തെരുവ് വിളക്ക്, ജലവിതരണ മോട്ടോര്‍ എന്നിവയ്ക്ക് മുന്‍ഗണ നല്‍കും. വീടുകളിലെ വൈദ്യുതി തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപന മേല്‍നോട്ടത്തില്‍ ജനകീയ പങ്കാളിത്തത്തോടെ മാലിന്യ നിര്‍മാര്‍ജനം നടത്തും
വീടുകളില്‍ ചെളി നിറഞ്ഞ അവസ്ഥ പകര്‍ച്ചവ്യാധി ഭീഷണി ഉണ്ടാക്കുന്നു.
ശുചീകരണത്തിന് പ്രത്യേക സംഘത്തെ നിയമിക്കും. ഒരു പഞ്ചായത്തില്‍ ആറ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ വീതം നിയമിക്കും.
ട്രെയിന്‍ ഗതാഗതം വേഗത്തില്‍ പുനഃസ്ഥാപിക്കുമെന്ന് റെയില്‍വെ ഉറപ്പ് നല്‍കി. റഓഡിലെ തടസ്സവും ഉടന്‍ മാറും. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് ഉടന്‍ നടപ്പിലാക്കും.
221 പാലങ്ങള്‍ക്ക് ബലക്ഷയം. 59 പാലങ്ങള്‍ ഇപ്പോഴും വെള്ളത്തില്‍.
മത്സ്യത്തൊഴിലാളികള്‍ കൊണ്ടുവന്ന ബോട്ടിന് ഇന്ധനത്തിന് പുറമെ ദിവസം 3000 രൂപ നല്‍കും. കേടുപറ്റിയ ബോട്ടിന് ന്യായമായ നഷ്ടപരിഹാരം നല്‍കും.
പുസ്തകം നഷ്ടമായ കുട്ടികള്‍ക്ക് സൗജന്യമായി വീണ്ടും നല്‍കും. യൂണിഫോം നഷ്ടമായ കുട്ടികള്‍ക്ക് അതും നല്‍കും.