തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി മന്ത്രിമാർക്കെതിരെ ബിനാമി ആരോപണം. പിണറായി സർക്കാരിലെ രണ്ട് മന്ത്രിമാർക്ക് മഹാരാഷ്ട്രയിൽ 200 ഏക്കറോളം ബിനാമി ഭൂമിയുണ്ടെന്ന പരാതിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.
സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർക്കെതിരെയാണ് ഇഡിയുടെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഒരു മന്ത്രിയുടെ ഭൂമിയുടെ രജിസ്ട്രേഷൻ രേഖകൾ ഭാര്യയുടെ പേരിലുള്ള ലോക്കറിലാണ് സൂക്ഷിച്ചതെന്ന് ഇഡിക്ക് വിവരം ലഭിച്ചതായാണ് സൂചന.
കണ്ണൂർ സ്വദേശിയായ ബിനാമിയെ ഇഡി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടൻ ചോദ്യം ചെയ്‌തേക്കും. സിന്ധുദുർഗ്ഗ് ജില്ലയിലെ ദോഡാമാർഗ് താലൂക്കിലാണ് ഭൂമിയെന്നാണ് ലഭിക്കുന്ന വിവരം. ഇവിടുത്തെ ഭൂമിയുടെ രജിസ്ട്രേഷൻ വിവരങ്ങൾ ഇഡി ശേഖരിക്കുകയാണ്.