തിരുവനന്തപുരം: കളമശേരി മെഡിക്കൽ കോളജിനെതിരെ ഉയര്‍ന്ന പരാതികള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ കോളജ് നല്ല പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നും ആരോപണം ഉന്നയിച്ചവർ പറഞ്ഞത് ശരിയല്ലെന്ന് ഇതിനോടകം വ്യക്തമായതായും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ കാര്യങ്ങൾ തകിടം മറിഞ്ഞിരിക്കുന്നു എന്ന പ്രചരണമുണ്ടാക്കുന്നതിന് വേണ്ടി ചില ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒറ്റപ്പെട്ട ശ്രമങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത് ഗൗരവത്തോടെ കാണുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൊച്ചി മെഡിക്കൽ കോളേജ് നല്ല രീതിയിലുളള കോവിഡ് 19 പ്രതിരോധ പ്രവർത്തനം അവിടെ നടത്തിയിട്ടുണ്ടെന്നുളളതാണ് ഇതുവരെയുളള അനുഭവം. ഒരു തെറ്റിദ്ധാരണാജനകമായ പോസ്റ്റുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉയർന്നത്. അവിടെ ഉളളവർ തന്നെ പറയുന്നു അത് വസ്തുതാപരമല്ലെന്ന്. കൃത്യമായ തെളിവുകളോടെയാണ് അവർ പറയുന്നത്. പറഞ്ഞ കാര്യം വസ്തുതയല്ല എന്ന് സമൂഹത്തിന് ബോധ്യമായിട്ടുണ്ട്.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ് എം.പി.രാഹുല്‍ ഗാന്ധി നല്ല രീതിയില്‍ കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.