കൊച്ചി∙ സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ പ്രധാന ഇടപാടുകാരന്‍ എറണാകുളം സഹായമെത്രാന്‍ മാര്‍ ഇടയന്ത്രിടത്ത് ആണെന്ന പരോക്ഷ സൂചനയുമായി ഇത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച കത്തോലിക്ക കോണ്‍ഗ്രസ് മൂന്നംഗ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി. ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേരിട്ട് കക്ഷിയല്ലെന്നു വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട് .
സഭ വില്‍പ്പന നടത്തിയ വസ്തുവിന് നോട്ടു നിരോധനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തില്‍ പണം നല്‍കാന്‍ ഇടപാടുകാരന് സാധിക്കാതെ വന്നു . ആദ്യ ഇടപാടുകാരന്‍ കച്ചവടം ഉപേക്ഷിച്ചു പോയപ്പോള്‍ പിന്നീട് പകരക്കാരനായി വന്ന സാജു വര്‍ഗീസ് എന്ന ഇടനിലക്കാരനാണ് കച്ചവടം നടത്തിയത് .
ഇയാള്‍ പണത്തിനു പകരമായി നല്‍കിയ 25, 17 ഏക്കര്‍ വീതമുള്ള ആകെ 42 ഏക്കര്‍ ഭൂമി പോയി കണ്ട് ബോധ്യപെട്ട് ഇടപാട് ഉറപ്പിച്ചത് എറണാകുളം രൂപതാ വികാരി ജനറാളും പ്രോക്രുറേറ്ററും ചേര്‍ന്നായിരുന്നു . ഇവരാണ് ഇടപാട് സംബന്ധിച്ച് കര്‍ദ്ദിനാളിന് റിപ്പോര്‍ട്ട് നല്‍കിയത്.
കര്‍ദ്ദിനാള്‍ ഈ വസ്തു കാണുകയോ ഇടപാടുകളില്‍ നേരിട്ട് കക്ഷിയോ അല്ല. സഭയുടെ ഔദ്യോഗിക ചുമതലക്കാരന്‍ എന്ന നിലയില്‍ ഒപ്പിടുന്ന ചുമതല മാത്രമാണ് കര്‍ദ്ദിനാള്‍ നിര്‍വഹിച്ചത്. അതിനാല്‍ തന്നെ ഈ ഇടപാടില്‍ കര്‍ദ്ദിനാളിനെ കുറ്റപ്പെടുത്തുന്നത് നീതി രഹിതമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടപാടില്‍ സാങ്കേതിക പിഴവുകളല്ലാതെ സാമ്പത്തിക ദുരുദ്ദേശ്യങ്ങള്‍ ഇല്ല. ദേവികുളത്തും കോതമംഗലത്തും ഭൂമി വാങ്ങിയതു വികാരി ജനറാളിനെയും പ്രൊക്യുറേറ്ററെയും വിശ്വാസത്തിലെടുത്താണ് .
സഭയ്ക്ക് ലഭിക്കേണ്ട തുകയ്ക്ക് പകരമായി സഭയ്ക്ക് തീറാധാരം നല്‍കിയ വസ്തുക്കള്‍ വിറ്റാല്‍ ലഭിക്കുന്ന പണം തികയില്ലെന്ന് കണ്ടാല്‍ മാത്രമേ നഷ്ടം എന്ന് പറയുന്നതില്‍ യുക്തിയുള്ളൂ - കത്തോലിക്ക കോണ്‍ഗ്രസ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ നടക്കുന്ന മാധ്യമവിചാരണയ്ക്കു പിന്നില്‍ ഗൂഢാലോചനയെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു. അതിനിടെ, സിറോ മലബാര്‍ സഭാ സിനഡ് ഇന്നു കൊച്ചിയിൽ തുടങ്ങി . ഭൂമിയിടപാട് അജണ്ടയിൽ ഇല്ലെങ്കിലും തർക്കവിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു വൈദിക സമിതി മെത്രാന്മാർക്കു കത്തു നൽകിയിട്ടുണ്ട്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും സിനഡിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം ഭൂമി ഇടപാടില്‍ അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിയ വൈദികര്‍ക്കും ഒരു ബിഷപ്പിനുമെതിരെ ശക്തമായ നടപടിയ്ക്ക് സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ . വിവാദങ്ങള്‍ കുത്തിപ്പൊക്കിയതിനു പിന്നില്‍ ബിഷപ് സെബാസ്റ്റ്യന്‍ ഇടയന്ത്രത്താണ് മുഖ്യകക്ഷി എന്ന നിലയില്‍ സഭയ്ക്കുള്ളില്‍ പൊതുവിമര്‍ശനം ഉയരുന്നുണ്ട്.