ദരിദ്ര പിന്നോക്ക വിഭാഗങ്ങളിലെ 10 കോടി കുടുംബങ്ങളിലുള്ള 50 കോടിയോളം ആളുകൾക്ക് അതായത് ഭാരതത്തിലെ ജനസംഖ്യയുടെ 40 % ജനങ്ങൾക്ക് ഓരോ വർഷവും ലഭിക്കുന്ന 5 ലക്ഷം രൂപയുടെ ക്യാഷ്‌ലെസ്സ് ചികിത്സാ ഇൻഷുറൻസ് പദ്ധതിയാണ് ഇന്നുമുതൽ നടപ്പാക്കുന്ന ആയുഷ്‌മാൻ ഭാരത്. സർക്കാർ - സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് ഈ പദ്ധതി അനുമതിനൽകുന്നു.
ലോകത്തിലെതന്നെ ഏറ്റവും വലിയ ചികിത്സാ ഇൻഷുറൻസ് പദ്ധതിയാണിതെന്നാണ് സർക്കാർ അവകാ ശവാദം.ഇന്നുമുതൽ നടപ്പാക്കുന്ന ഈ പദ്ധതിയിൽ ഇന്ത്യയിലെ 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് പ്രാവർത്തികമാകുമ്പോൾ കേരളം,ഒഡീഷാ, ഡൽഹി,തെലുങ്കാന,പഞ്ചാബ് തുടങ്ങി 5 സംസ്ഥാനങ്ങളിൽ ഇത് നടപ്പാകില്ല.
അതിനുള്ള കാരണം ഈ സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരുമായി ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടിട്ടില്ല എന്നതാണ്. പ്രധാനമന്ത്രി ജനാരോഗ്യയോജന ഇൻഷുറൻസ് പദ്ധതിയുടെ 60% കേന്ദ്രവും ,40% സംസ്ഥാനങ്ങ ളുമാണ് വഹിക്കേണ്ടത്. ഇത് സംബന്ധിച്ച എഗ്രിമെന്റാണ് ഈ സംസ്ഥാനങ്ങൾ ഇതുവരെ ഒപ്പിടാതിരിക്കുന്നത്.
1350 തരത്തിലുള്ള രോഗങ്ങൾക്ക് ഈ ചികിത്സാ പദ്ധതിയുടെ കവറേജ് ലഭിക്കുമത്രെ.ഇതിൽ 253 പാക്കേജുകൾ സർജറിക്കും,161 എണ്ണം യൂറോളജിക്കുമാണ്. ബെഡ് ചാർജ്, നഴ്‌സിംഗ് ചാർജ്, റൂം വാടക,ഫിസിഷ്യൻ ഫീസ്, ചെക്കപ്പുകൾ,കാൾസൾട്ടേഷൻ,ആശുപത്രിവിട്ടശേഷവും രണ്ടാഴ്ചത്തെ ചികിത്സാചെലവ്, മരുന്നുകൾ , യാത്രാ ചിലവുകൾ എന്നിവ ലഭിക്കുന്നതാണ്.
തെരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങൾക്കെല്ലാം ഫാമിലി ഹെൽത്ത് കാർഡുകൾ നൽകപ്പെടുന്നു. ഒപ്പം ചികിത്സാ സമയത്ത് റേഷൻ കാർഡ് അല്ലെങ്കിൽ ആധാർ കാർഡ് ഇതിലേതെങ്കിലും കാണിക്കേണ്ടതുണ്ട്.
ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ ഒന്നരലക്ഷം സബ് സെന്ററുകളും PHC കളും Health & Wellness കേന്ദ്രങ്ങളായി ഉയർത്തപ്പെടുമെന്നും സർക്കാർ അവകാശപ്പെടുന്നു. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന സ്വകാര്യ ആശുപത്രികളിലും ഈ പദ്ധതിപ്രകാരമുള്ള ചികിത്സ ലഭ്യമാക്കുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ ആയുഷ്മാൻ മിത്ര എന്ന പേരിൽ ഒരു ലക്ഷം വാലന്റീയർമാരെ സ്വകാര്യ മാൻ പവർ സപ്ലൈ ഏജൻസികൾ വഴി 15000 രൂപ പ്രതിമാസ വേതനത്തിൽ നിയമിക്കുകയാണ്. ഇവരാകും രോഗികളുടെ ആവശ്യങ്ങളും അവരുടെ ക്ലെയിമുകളും തയ്യാറാക്കി അതാത് ജില്ലയിലെ നോഡൽ ഓഫീസർമാർക്ക് അയക്കുന്നത്.