ഇതൊന്നും ദയവായി ആരും വിശ്വസിക്കരുത്. ചില സാമൂഹ്യ വിരുദ്ധന്മാർ ജനസമൂഹത്തിൽ ഭീതിപരത്താൻ വേണ്ടി മനപ്പൂർവ്വം സൃഷ്ടിച്ചു വിടുന്ന കഥകളാണ് ഇവയിൽ പലതുമെന്ന് ആൾക്കാരറിയുന്നില്ല.
ഇവിടെ രണ്ടു വ്യാജവാർത്തകളുടെ പൊള്ളത്തരമാണ് വെളിവാക്കപ്പെടുന്നത്.
1 . സാനിറ്റൈസർ ഉപയോഗിച്ച സ്ത്രീയുടെ കൈകൾ പൊള്ളിയ ഫോട്ടോ.
2 . ഗായിക കനികാ കപൂറിൽ നിന്നാണ് പ്രിൻസ് ചാൾസിന് കൊറോണ ബാധിച്ചതെന്ന വാർത്ത.
ഈ രണ്ടു പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ വളരെയധികം വൈറലായിരുന്നു. നമുക്കൊന്നൊന്നായി അവ പരിശോധിക്കാം.
സാനിറ്റയ്‌സർ ഉപയോഗിച്ച സ്ത്രീയുടെ കൈകൾ പൊള്ളിയ ഫോട്ടോ
പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് കൈകളിൽ സാനിറ്റൈസർ പുരട്ടിയശേഷം അടുക്കളയിൽ പാചകം ചെയ്യാൻ പോയ സ്ത്രീയുടെ കൈകളിൽ ഗ്യാസ് സ്‌റ്റൗവിൽ നിന്ന് പൊള്ളലേറ്റു എന്നാണ്.
യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ റിപ്പോർട്ട് പ്രകാരം സാനിറ്റൈസർ കൈകളിൽ പുരട്ടി അവ ഉണങ്ങി ക്കഴിഞ്ഞാൽ പിന്നെ അതിൽ തീപിടിക്കില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
കാരണം അതിലെ ആൽക്കഹോൾ അപ്രത്യക്ഷമാകുന്നു എന്നതുതന്നെ. കൈകൾ പെട്ടെന്നുണങ്ങുന്നതു മൂലം അപകടം ഒട്ടുമില്ല. കൈകൾ ഉണങ്ങിക്കഴിഞ്ഞ ശേഷമാണ് ജോലി ചെയ്യേണ്ടത്. മാത്രമല്ല കുട്ടികളിൽനിന്ന് ഇത് ദൂരെ വയ്ക്കുകയും വേണം.
Techarp ലെ ഡോക്ടർ എഡ്ഡ്രൺ വോംഗിന്റെ അഭിപ്രായത്തിൽ ചിത്രത്തിൽ നൽകിയിരിക്കുന്ന സ്ത്രീയുടെ കൈകൾ പൊള്ളലേറ്റതുമൂലം സ്കിൻ ഗ്രാഫ്റ്റ് ചെയ്തിരിക്കുന്നതാണ്. വലതു കയ്യിൽ അത് വ്യക്തമായി മനസ്സിലാക്കാം.
പൊള്ളലേൽക്കുന്ന ഒരാളുടെ കൈകൾ ഈയവസ്ഥയിലല്ല കാണപ്പെടുക. പൊള്ളലേൽക്കാത്ത ഭാഗത്തെ തൊലി പൊള്ളലുണ്ടായ സ്ഥലത്ത് ഓപ്പറേഷനിലൂടെ വച്ചുപിടിപ്പിക്കുന്നതാണ് സ്കിൻ ഗ്രാഫ്റ്റ്.
അതുകൊണ്ടുതന്നെ സാനിറ്റൈസർ മൂലമാണ് കൈകൾ പൊള്ളിയതെന്ന വാദം പൂർണ്ണമായും തട്ടിപ്പാണ്.
ഗായിക കനികാ കപൂറിൽ നിന്നാണ് പ്രിൻസ് ചാൾസിന് കൊറോണ ബാധിച്ചതത്രേ
ഇന്ത്യൻ ഗായിക കനികാ കപൂറും ബ്രിട്ടനിലെ ചാൾസ് രാജകുമാരനുമൊത്തുള്ള രണ്ടു ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ഇരുവരും കോവിഡ് 19 ബാധിതരുമാണ്. ആശുപത്രികളിലുമാണ്.
Kanika Kapoor spreading love and care all around the world. With HRH Prince Charles here who was diagnosed with Covid19 today (കനിക ലോകമെല്ലാം സ്നേഹവും കരുതലും പകർത്തുന്നു, കോവിഡ് ബാധിതനായ പ്രിൻസ് ചാൾസിനൊപ്പം) എന്ന ശീർഷകത്തിലാണ് ഈ രണ്ടു ചിത്രങ്ങളും നൽകിയിരിക്കുന്നത്.
എന്നാൽ യഥാർത്ഥത്തിൽ ഈ രണ്ടു ചിത്രങ്ങളും അവർ പ്രിൻസ് ചാൾസിനൊപ്പം യഥാക്രമം 2015 ലും (ഓറഞ്ചു ഡ്രസ്സ്) 2018 ലും (സിൽവർ ഡ്രസ്സ്) ബക്കിങ്ങ്ഹാം പാലസിൽ വച്ച് എടുത്തതാണ്.
ചിത്രങ്ങൾ അവർ തന്നെയാണ് അന്ന് ട്വീറ്റ് ചെയ്തിരുന്നതും. അതെടുത്താണ് വിരുതന്മാർ ഇപ്പോഴവർ ബ്രിട്ടനിൽ നിന്നുവന്ന അവസരം നോക്കി ഈ തട്ടിപ്പുനടത്തി ആളുകളെ വിഡ്ഢികളാക്കിയിരിക്കുന്നത്.