രോഗികളായ വൃദ്ധ മാതാപിതാക്കളെ മകനും മരുമകളും ചേര്‍ന്ന് മാനസികരോഗികളെന്നു മുദ്രകുത്തി ഉപദ്രവിക്കുക പതിവായി. മരുന്നോ ആഹാരമോ നല്‍കാതായി. സഹായിക്കുന്ന അയല്‍ ക്കാരെ രണ്ടുപേരും ചേര്‍ന്ന് അസഭ്യം പറയുന്നതും പതിവായിമാറി. പോലീസില്‍ കള്ളക്കേസ് കൊടുത്ത് പ്രായമായ ഇരുവ രെയും സ്റ്റേഷനില്‍ കയറ്റിയിറക്കി പലതവണ ഭീഷണിപ്പെടുത്തി.
മകനും മരുമകളും പറയുന്നത് വിശ്വസിച്ച പോലീസുകാരില്‍ നിന്നും മാന്യമായ പെരുമാറ്റം ഉണ്ടായില്ല. ഭ്രാന്തരെന്നു മുദ്രകുത്തി ഇരുവരെയും മാനസിക ആരോഗ്യകേന്ദ്രത്തില്‍ സ്ഥിരമായി അടയ്ക്കനായിരുന്നു പരിപാടി. നാട്ടുകാരുടെ ഇടപെടല്‍ മൂലം അത് നടക്കാതെ പോയി. ബാങ്ക് ജീവനക്കാരനായിരുന്ന പിതാവിന്‍റെ സമ്പാദ്യം മുഴുവന്‍ മകന്‍ അപഹരിച്ചു കൈക്കലാക്കി.
വൃദ്ധരും രോഗികളുമായ അവര്‍ക്ക് കഴുത്തിലെ താലിമാലയും , കയ്യിലെ വിവാഹമോതിരവും വരെ വില്‍ക്കേണ്ടിവന്നു ചെലവു കഴിയാന്‍. സ്വന്തം വീട്ടില്‍ നിന്ന് ഇറക്കിവിടപ്പെട്ടു. അനാഥാലയ ത്തിലും ആശ്രമങ്ങളിലും കഴിച്ചുകൂട്ടിയ മൂന്നു വര്‍ഷങ്ങളില്‍ ഒരിക്കല്‍പ്പോലും മകന്‍ തിരിഞ്ഞു നോക്കിയില്ല. പലപ്പോഴും കരള്‍ പിടയുന്ന വേദനയോടെ അവര്‍ കണ്ണീരൊഴുക്കി രാത്രികളും, പകലുകളും അവനുവേണ്ടി കാത്തിരുന്നു. വെറുതെയാണെങ്കിലും.
നാട്ടുകാരുടെയും സ്നേഹിതരുടെയും ഇടപെടലുകള്‍ മൂലം ഇനി ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഹരിയാനയിലെ പഞ്ച് കുള സ്വദേശിയായ സുദര്‍ശന്‍കുമാര്‍ കനോട്ട് (79) ഭാര്യ സ്വര്‍ണ്ണ കൌര്‍ (73) എന്നിവര്‍ക്ക് അവരുടെ സ്വന്തം വീട്ടില്‍ മരിക്കും വരെ കഴിയാം. പഞ്ച് കുള സീനിയര്‍ സിറ്റിസന്‍ കോടതി ഉത്തരവ് പ്രകാരം മകനെയും മകളെയും കഴിഞ്ഞ ശനിയാഴ്ച പോലീസ് വീട്ടില്‍ നിന്ന് പുറത്താക്കി. അന്നുതന്നെ മാതാപിതാക്കളെ അവിടെ താമസിപ്പിക്കുകയും ചെയ്തു.
മാതാപിതാക്കളെ വിഷമിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ മേലില്‍ മകന്‍റെയോ മരുമകളുടെയോ ഭാഗത്തുനിന്നുണ്ടായാല്‍ ശക്തമായ നടപടി നേരിടേണ്ടിവരുമെന്നു കോടതിയും പോലീസും മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
1960 ല്‍ വിവാഹശേഷം സുദര്‍ശന്‍കുമാര്‍ - സ്വര്‍ണ്ണ കൌര്‍ ദമ്പതികള്‍ക്ക് നാല് മക്കളുണ്ടായെങ്കിലും നാലും വിവിധ കാരണങ്ങളാല്‍ മരണപ്പെടുകയായിരുന്നു. ഇനി കുട്ടികളുണ്ടാകാന്‍ സാദ്ധ്യത വിരളമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും അവര്‍ നിരാശരായില്ല.
നീണ്ട പതിമൂന്നു വര്‍ഷത്തെ പ്രാര്‍ഥനയും ,നേര്‍ച്ചകളും , ചികി ത്സകളും മൂലം കാത്തിരിപ്പിന് ഫലമുണ്ടായി. ആഗ്രഹിച്ചതുപോലെ ആറ്റുനോറ്റുണ്ടായ ആ മകനവര്‍ അമന്‍ദീപ് ( നിത്യ ജ്യോതി ) എന്ന് പേരിട്ടു. മക്കളില്ലാതിരുന്ന തങ്ങള്‍ക്കൊരു മകനെത്തന്ന ദൈവ ത്തിനു നന്ദി പറയാന്‍ ഒരു വര്‍ഷക്കാലം അവര്‍ കുഞ്ഞുമായി അമ്പലങ്ങളും ഗുരുദ്വാരകളും സന്ദര്‍ശിച്ചു. ആ ആഹ്ലാദം പറഞ്ഞറിയിക്കാന്‍ കഴിയില്ലായിരുന്നു. ഇടറുന്ന വാക്കുകളോടെ സുദര്‍ശന്‍കുമാര്‍ പറഞ്ഞു.
പഠിത്തത്തില്‍ വളരെ മോശമായിരുന്നു അമന്‍ ദീപ് . പിന്നീട് പല ബിസ്സിനസ്സുകളും ചെയ്തെങ്കിലും ഒന്നും വിജയിച്ചില്ല. പാല്‍ വിതരണ ഡയറി മുതല്‍ വസ്ത്രവ്യാപാരം വരെ . ഇപ്പോള്‍ കാര്യമായി തൊഴില്‍ ഒന്നുമില്ല.
സുദര്‍ശന്‍കുമാറിന് പെന്‍ഷന്‍ ആയപ്പോള്‍ കിട്ടിയ ലക്ഷങ്ങള്‍ മകന്‍ വാങ്ങി ബിസിനസ് നടത്തി അതും പൊളിഞ്ഞു. ബാങ്കില്‍ ഉണ്ടായിരുന്ന സേവിങ്ങ്സ് മുഴുവന്‍ പലപ്പോഴായി അയാള്‍ തട്ടിയെടുത്തു. ഒരേയൊരു മകന്‍റെ ആഗ്രഹത്തിന് മുന്നില്‍ ആ മാതാപിതാക്കള്‍ ഒരിക്കലും എതിരുനിന്നില്ല.
വീടൊഴികെയുള്ള സമ്പാദ്യമെല്ലാം തീര്‍ന്നപ്പോള്‍ വീട് പണയപ്പെടുത്തണമെന്ന മകന്‍റെ ആവശ്യം ആദ്യം എതിര്‍ത്തെങ്കിലും അതും അവര്‍ സമ്മതിച്ചു..അതിനുശേഷമാണ് ഉപദ്രവങ്ങളും തിരസ്ക്കാരങ്ങളും ആരംഭിക്കുന്നത്.
അവിടെ ജീവിക്കാനാകത്ത അവസ്ഥയായിരുന്നു ഓരോ നിമിഷവും. മരുന്നോ ആഹാരമോ തരില്ലെന്നതോ പോകട്ടെ. ശുചിമുറി ഉപയോഗിക്കാനും മരുമകള്‍ സമ്മതിക്കില്ലായിരുന്നു. നരകതുല്യമാ യിരുന്നു സ്വന്തം വീട്ടിലെ ആ നാളുകള്‍. പിതാവിന് പനിബാധിച്ചവിവരം മകനോട് പറഞ്ഞപ്പോള്‍ " ഭര്‍ത്താവുമായി ഇറങ്ങിക്കോ" എന്ന് പറഞ്ഞായിരുന്നു ഞങ്ങളെ മകന്‍ അന്ന് വീടിനു പുറത്താക്കിയത്. കണ്ണുകളില്‍ ഊറിവന്ന കണ്ണുനീര്‍ തുടച്ചുകൊണ്ട് , ഇവരുടെ കഥ കേട്ടറിഞ്ഞു കാണാനെത്തിയ പത്രക്കാരോട് സ്വര്‍ണ്ണ കൌര്‍ പറഞ്ഞു.
ഇപ്പോള്‍ സ്വന്തം വീട്ടില്‍ അയല്‍ക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെ രോഗികളായ അവര്‍ കഴിഞ്ഞുപോയ നല്ലനാളുകളയവിറക്കി ദിനങ്ങള്‍ തള്ളിനീക്കുന്നു..
സ്വന്തം ചോരയില്‍പ്പിറന്ന ഒരു മകന് എങ്ങനെ മാതാപിതാക്കളോട് ഇത്ര ക്രൂരത കാട്ടാനാകും ?
1960 ല്‍ വിവാഹം കഴിഞ്ഞശേഷമുള്ള ഇരുവരുടെയും ഫോട്ടോ യാണ് സ്വര്‍ണ്ണ കൌര്‍ ന്‍റെ കയ്യില്‍.