ബാപ്പൂ , തീരെ സഹിക്കാനാകുന്നില്ല. ബാപ്പു വന്നില്ലെങ്കില്‍ ഇന്ന് അവരെന്നെ കൊല്ലും, ആഹാരം കഴിച്ചിട്ട് മൂന്നു ദിവസമായി. ഭയമാണ്.. അതിലും വിഷം ഉണ്ടെങ്കിലോ ?
കൊല്ലപ്പെടുന്നതിനു മണിക്കൂറുകള്‍ക്കു മുന്പ് നേഹ എന്ന യുവതി ഒരു സ്നേഹിതയുടെ ഫോണില്‍ നിന്ന് പിതാവിനെ വിളിച്ചറിയിച്ചതാണ് മുകളില്‍പ്പറഞ്ഞിരിക്കുന്ന വിവരങ്ങള്‍.
ഒടുവില്‍ നേഹ ഭയന്നതു തന്നെ സംഭവിച്ചു. അന്ന് രാത്രി സ്വന്തം ഭര്‍ത്താവും , ഭര്‍തൃ ജ്യേഷ്ടനും അയാളുടെ ഭാര്യയും ചേര്‍ന്ന് ക്രൂരമായ യാതനകള്‍ നല്‍കി മൃഗീയമായി അവളെ കൊലപ്പെടുത്തി. ആരും ഞെട്ടിപ്പോകുന്ന അരുംകൊല നടന്നത് അയല്‍ക്കാര്‍ പോലുമറിഞ്ഞില്ല.
നിര്‍ഭാഗ്യവശാല്‍ ആ പിതാവിനു മകളുടെ അടുത്തെത്താന്‍ കഴിഞ്ഞില്ല. മകളെ കാണാന്‍ ധൃതിപ്പെട്ടു പുറപ്പെട്ട അദ്ദേഹത്തിനു അടുത്ത ഒരു ബന്ധുവിന്‍റെ മരണം വഴിതടസ്സമായി. മകളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. മരുമകനെ വിളിച്ചപ്പോള്‍ പതിവുപോലെ ഇത്തവണയും അയാള്‍ ഫോണെടുത്തില്ല.
ബീഹാറിലെ ഭാഗല്‍പ്പൂരില്‍ ഗാന്ധിമാര്‍ഗ് ഫ്ലാറ്റ് നമ്പര്‍ 102 ല്‍ താമസിച്ചിരുന്ന കൊല്ലപ്പെട്ട നേഹ എന്ന ഇക്കൊണോമിക്സ് പി.ജി വിദ്യാര്‍ഥിനി LIC ഉദ്യോഗസ്ഥനായ ദിനേഷ് കുമാര്‍ ആസാദിന്റെ ഭാര്യയായിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. തൊട്ടടുത്ത കഹല്‍ഗാവിലായിരുന്നു നേഹയുടെ കുടുംബം.
ദിനേഷ് കുമാറും നേഹയും ജ്യേഷ്ടന്‍ മനോജ് കുമാര്‍ , ജ്യേഷ്ട ഭാര്യ ജൂലി എന്നിവര്‍ക്കൊപ്പം ജ്യേഷ്ടന്റെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ജ്യേഷ്ടന്‍ മനോജ് കുമാറും LIC ഉദ്യോഗസ്ഥനായിരുന്നു.
ഭാഗല്‍പ്പൂരില്‍ത്തന്നെ ഒരു ഫ്ലാറ്റ് വാങ്ങാന്‍ വേണ്ടി 10 ലക്ഷം രൂപ ദിനേശ്, നേഹയുടെ പിതാവിനോടാവശ്യപ്പെട്ടു. കൊടുക്കാന്‍ അദ്ദേഹം അശക്തനായിരുന്നു. അതിന്‍റെ വിലനല്‍കേണ്ടി വന്നതെല്ലാം മകള്‍ നേഹയും.
<ഭര്‍ത്താവ് ദിനേശ് പോലീസ് കസ്റ്റഡിയില്‍>
ദിവസവും മര്‍ദ്ദനം സഹിച്ചു. ജ്യേഷ്ടനും അദ്ദേഹത്തിന്‍റെ ഭാര്യയും ചേര്‍ന്ന് പലതവണ ഉപദ്രവിച്ചു. മൊബൈല്‍ പിടിച്ചുവാങ്ങി വച്ചു. കോളേജില്‍ പോകുന്നതും വിലക്കി. ഒരിക്കല്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാനും ശ്രമം നടന്നു. മരുമകനെ പറഞ്ഞു സാന്ത്വനിപ്പിക്കാനെത്തിയ നേഹയുടെ പിതാവിനെയും അവര്‍ കയ്യേറ്റം ചെയ്തു. ഒരാഴ്ചക്കക്കം പണം കിട്ടണമെന്ന അന്ത്യശാസനവും നല്‍കി.
ആഹാരത്തില്‍ എന്തോ പൊടികലക്കുന്നത് കണ്ട നേഹക്കു സംശയമായി. അവര്‍ പിന്നെ ആഹാരം കഴിച്ചില്ല. കൊല്ലപ്പെടുന്ന ദിവസം രാവിലെ ജോലിക്ക് പോയ ഭര്‍ത്താവ് കുറച്ചു ഇലക്ട്രിക് വയറുമായാണ് മടങ്ങിവന്നത്. അത് കൊണ്ടുവന്നു ജ്യേഷ്ട്ത്തി ജൂലിയെ ഏല്‍പ്പിച്ച് ഇരുവരും തമ്മില്‍ എന്തോ രഹസ്യം പറഞ്ഞശേഷം നേഹയോട് ഒന്നും പറയാതെ അയാള്‍ ഓഫീസിലേക്ക് മടങ്ങി.
<ജ്യേഷ്ടനും ജ്യേഷ്ട ഭാര്യ ജൂലിയും>
വയര്‍ കൊണ്ട് തന്‍റെ കഴുത്തുഞെരിച്ചു കൊല്ലാനാണെന്ന് കരുതിയ നേഹ കോളേജില്‍ നിന്ന് ഒരു പേപ്പര്‍ വാങ്ങാനുണ്ടെന്നു പറഞ്ഞാണ് പുറത്തിറങ്ങിയത്. ഒരു കൂട്ടുകാരിയുടെ വീട്ടില്‍പ്പോയി അവളുടെ ഫോണില്‍നിന്നാണ് പിതാവിനെ വിളിച്ചതും വിവരങ്ങള്‍ ധരിപ്പിച്ചതും. വീട്ടില്‍ പോകാന്‍ ഭയന്നിരുന്ന നേഹയോട് പിതാവ് വരുന്നതുവരെ അവിടെ കഴിഞ്ഞുകൊള്ളാന്‍ കൂട്ടുകാരി ഉപദേശിച്ചെങ്കിലും ഒടുവില്‍ നേഹ ഭര്‍ത്ത്രുഗൃഹത്തിലേക്ക് തന്നെ മടങ്ങി. അവിടെ മരണം തന്നെ കാത്തിരിക്കുന്നു എന്നതറിയാതെ..
ഫ്ലാറ്റിലെത്തിയ നേഹയെ ദിനേഷ് അതിക്രൂരമായി മര്‍ദ്ദിച്ചു. കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകിക്കയറ്റിയ ശേഷം നിലത്തുകിടത്തി ഇലക്ട്രിക് ഷോക്ക് കൊടുത്തു കൊലപ്പെടുത്തുകയായിരുന്നു. ആഹാരം പാകം ചെയ്യുന്ന ഹീറ്ററില്‍ നിന്ന് ഷോക്കേറ്റു മരിച്ചു എന്ന് വരുത്തിത്തീര്‍ക്കാര്‍ അതിന്‍റെ കണക്ഷന്‍ വിച്ചേദിച്ചു മൃതദേഹത്തി നടുത്ത് വച്ചിരുന്നു. അതിക്രൂരമായ പീഡനം സഹിച്ചാണ് നേഹ കൊല്ലപ്പെട്ടതെന്ന് മൃതദേഹം കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസ്സിലാകുമായിരുന്നു.
കൂട്ടുകാരിയുടെയും , നേഹയുടെ പിതാവിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ദിനേശിന്റെ ചോദ്യം ചെയ്തപ്പോള്‍ നടന്ന സംഭവങ്ങള്‍ ഒന്നൊന്നായി അയാള്‍ പോലീസിനോട് വിവരിച്ചു..
ദിനേശ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ജ്യേഷ്ടന്‍ മനോജും ഭാര്യ ജൂലിയും ഒളിവിലും.
കുലീനമായ പെരുമാറ്റവും , ഒതുങ്ങിയ പ്രകൃതവും കൊണ്ട് അയല്‍പക്കത്തും കോളേജിലും , ജന്മനാട്ടിലും എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്ന നേഹയുടെ ഈ ക്രൂരമായ അന്ത്യം അക്ഷരാര്‍ഥത്തില്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്..