വിജനമായ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ അഗ്നിക്കിരയായി. അഗ്നിബാധ കണ്ട് ദൂരെ വയലില്‍ പണിയെടുത്തിരുന്നവര്‍ ഓടിക്കൂടി തീയണയ്ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായി. കാറിനുള്ളില്‍ രക്ഷപെടാനാകാതെ രണ്ടു ജീവനുകള്‍ എരിഞ്ഞ ടങ്ങുകയായിരുന്നു. അല്‍പ്പം അകലെയായി കരഞ്ഞുകൊണ്ട് നിന്ന കാറുടമയെ ആളുകള്‍ സാന്ത്വനിപ്പിച്ചു. പിന്നീട് ടാങ്കറില്‍ വെള്ളം കൊണ്ടുവന്നു തീയണച്ചപ്പോഴേക്കും കാറിനുള്ളില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.
രാജസ്ഥാനിലെ 'ജലോറി' നടുത്തുള്ള 'ചിത്തല്‍വാന' ഏരിയയിലെ 'സെസാവ' ഗ്രാമാതിര്‍ത്തിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ അഗ്നിബാധയുണ്ടാകുകയും അതിനുള്ളില്‍ മാലു (27), ദരിയ ദേവി (22) എന്ന രണ്ടു സ്ത്രീകള്‍ വെന്തുമരിക്കുകയുമായിരുന്നു. സ്വാഭാവികമായ അഗ്നിബാധ എന്ന നിലയില്‍ പോലീസ് നടപടികളിലേക്ക് നീങ്ങവേ സ്ത്രീകളുടെ ബന്ധുക്കള്‍ നല്‍കിയ സുപ്രധാന വിവരങ്ങളാണ് ഈ ക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളഴിയാന്‍ കാരണമായത്.
പാലന്‍പൂര്‍ സ്വദേശിയും ബില്‍ഡിംഗ് കോണ്‍ട്രാക്ടറുമായ ദീപാറാം പ്രജാപത് ( 35) ന്‍റെ ആദ്യഭാര്യയായിരുന്നു മാലു. ഇവര്‍ക്ക് ദിനേശ് എന്ന 7 വയസ്സുള്ള ഒരു മകനുമുണ്ട്. മാലു വിനു ശാരീരി കമായ ബുദ്ധിമുട്ടുകള്‍ സ്ഥിരമായിരുന്നു. പലപ്പോഴും ജോലിചെയ്യാന്‍ പോലുമാകാത്ത അവസ്ഥ. ഇതുമൂലം മാലു വിന്‍റെ കൂടെ സമ്മതത്തോടെ ദീപാറാം, ദരിയാ ദേവിയെന്ന മറ്റൊരു സ്ത്രീയെക്കൂടി വിവാഹം കഴിച്ചു. ദീപാറാമിന് ദരിയാദേവിയില്‍ രണ്ടു മക്കളുണ്ടായി.രണ്ടര വയസ്സുള്ള കൈലാഷ് ഏഴു മാസം പ്രായമുള്ള സരിത. രണ്ടു ഭാര്യമാരും അവരുടെ മക്കളും ഒന്നിച്ചായിരുന്നു താമസം.
ആദ്യമൊക്കെ നല്ല യോജിപ്പായിരുന്നെങ്കിലും പിന്നീട് രണ്ടു സ്ത്രീകളും തമ്മില്‍ ദിവസവും വഴക്കായി.. പലപ്പോഴുമത് കയ്യാങ്കളി വരെയെത്തിയിരുന്നു.. നാട്ടുകാരും ബന്ധുക്കളും പലതവണ ഇടപെടുകയും ഒത്തുതീര്‍പ്പ് നടത്തുകയും ചെയ്തിട്ടും ഫലവത്താ യില്ല. ഒരിക്കല്‍ വഴക്കിട്ടു രണ്ടുപേരും തെരുവിലിറങ്ങിയും പോരാടി. പഞ്ചായത്ത് കൂടി ഇരുവരെയും വെവ്വേറെ താമസിപ്പി ക്കാന്‍ ദീപാറാമിനു നിര്‍ദ്ദേശം നല്‍കി. പക്ഷേ വീടുമാറാന്‍ രണ്ടുപേരും ഒരുക്കമല്ലായിരുന്നു.
ഇവരുടെ നിത്യേനയുള്ള വഴക്കുമൂലം ദീപാറാമിന് വീട്ടില്‍ വരാന്‍ പോലും മനസ്സുവരാതെയായി. നല്ല വരുമാനമുണ്ടായിരുന്ന അദ്ദേഹം സഹികെട്ട് ഇരുവരുമായും വിവാഹമോചനം നടത്താന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. പിന്നെടങ്ങോട്ട് നാട്ടുകാരും ഇവരുടെ വഴക്കുകള്‍ ശ്രദ്ധിക്കതെയായി.
ഒടുവില്‍ ദീപാറാം ഇരുവരെയും ഇല്ലാതാനുള്ള പദ്ധതി ആസൂ ത്രണം ചെയ്തു. കുഞ്ഞുങ്ങളെ ബന്ധുവീട്ടിലാക്കിയശേഷം രണ്ടുപേര്‍ക്കും സ്വര്‍ണ്ണമാല വാങ്ങി നല്‍കാമെന്നു പ്രലോഭനം നല്‍കി കാറില്‍ കയറ്റി. കാര്‍ ദീപാറാം സ്വയം ഓടിച്ചു.സ്ത്രീകള്‍ രണ്ടാളും പിന്‍സീറ്റിലായിരുന്നു.
സെസാവാ ഗ്രാമാതിര്‍ത്തിയിലെത്തിയപ്പോള്‍ കയ്യില്‍ക്കരുതി യിരുന്ന കുപ്പിയിലെ പെട്രോള്‍ ദീപാറാം കാറിനുള്ളില്‍ ഒഴിച്ചു. കുപ്പിയുടെ അടപ്പ് തെറിച്ചുപോയതാണെന്ന് ദീപാറാം അവരെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി യെങ്കിലും ദരിയാദേവിക്ക് സംശയമായി.കാര്‍ നിര്‍ത്തിച്ച അവര്‍ കാറില്‍നിന്നിറങ്ങിയോടി. "ഇയ്യാള്‍ നമ്മളെ കൊല്ലും , രക്ഷപെടാം " എന്നവര്‍ മാലുവിനോട് പറഞ്ഞെങ്കിലും അവരത് ചെവിക്കൊണ്ടില്ല. കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ എന്ന മട്ടിലവര്‍ കാറില്‍ത്തന്നെയിരുന്നു.
പിന്നാലെ ചെന്ന ദീപാറാം ദരിയാദേവിയെ പറഞ്ഞു സമാധാനി പ്പിച്ചു മടക്കിക്കൊണ്ടുവന്നു കാറില്‍ കയറ്റി ഡോര്‍ ലോക്ക് ചെയ്തശേഷം ബോണറ്റ് തുറന്ന് അതില്‍ കരുതിയിരുന്ന പെട്രോള്‍ എടുത്തു കാറിനുമുകളിലും താഴെയും ഒഴിച്ചശേഷം വണ്ടിക്കു തീകൊളുത്തി. ഈ സമയമെല്ലാം കാറിനുള്ളില്‍ ദരിയാദേവി രക്ഷപെടാന്‍ വേണ്ടി ബഹളമുണ്ടാക്കിയിരുന്നെങ്കിലും ആദ്യഭാര്യ മാലു നിശബ്ദയായി ദീപാറാമിനെത്തന്നെ നോക്കിയിരിക്കുക
യായിരുന്നു..
കാറിലെ അഗ്നിബാധകണ്ട് ഓടിയെത്തിയ ആളുകള്‍ തീയണ ക്കാന്‍ നടത്തിയ ശ്രമമൊന്നും വിജയിച്ചില്ല. കാര്‍ പരിപൂര്‍ണ്ണമായി കത്തിയെരിഞ്ഞു ഒപ്പം ദീപാറാമിന്റെ രണ്ടു ഭാര്യമാരും..
സമീപത്തായി നിലവിളിച്ചുകൊണ്ട് നിന്ന ദീപാറാമിനെ ആരും സംശയിച്ചില്ല. കാര്‍ കല്ലില്‍ത്തട്ടി നിന്നെന്നും ചെക്ക് ചെയ്യാന്‍ പുറത്തിറങ്ങിയപ്പോള്‍ കാറിനുള്ളില്‍ അഗ്നിബാധയുണ്ടായെന്നും ഭാര്യമാരെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് അയാള്‍ ആളുകളോടും പോലീസിനോടും പറഞ്ഞത്.
എന്നാല്‍ പിന്നീട് കൊല്ലപ്പെട്ട സ്ത്രീകളുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിയില്‍ ,പരസ്പ്പരം വഴക്കിടുന്നതിന്റെ പേരില്‍ ഇരുവരെയും ദീപാറാം മിക്കദിവസവും മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും ദരിയാ ദേവിയെ ഒരു തവണ അയാള്‍ കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചിരുന്നതായും വെളിപ്പെടുകയുണ്ടായി.
ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ദീപാറാം നടന്ന സംഭവങ്ങള്‍ തുറന്നു പറയുകയായിരുന്നു. നിത്യേനയുള്ള ഇവരുടെ വഴക്കുമൂലം തനിക്കു ജീവിതം തന്നെ മടുത്തിരുന്നെന്നും ഇവര്‍ക്കൊപ്പം മരിക്കാന്‍ വേണ്ടിയാണ് താന്‍ ആദ്യം കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ചതെന്നും എന്നാല്‍ ദരിയാദേവി ഇറങ്ങി ഓടിയതോടെ ആ തീരുമാനം മാറ്റുകയായിരുന്നെന്നും അയാള്‍ പോലീസിനോട് പറഞ്ഞു.