അമ്മയിലെ ചേരിപ്പോര് മുറുകുന്നു , യുവനടന്മാർ കൊച്ചിയിൽ ഒത്തുചേരുന്നു . സ്ഥാനമാനങ്ങൾ എല്ലാം ചിലരൊക്കെ ചേർന്ന് വീതിച്ചെടുക്കുന്നുവെന്ന് യുവനിര. യുവനിരയിൽ രണ്ടു ഗ്രൂപ്പുകൾ.
പ്രമുഖനടിയെ ആക്രമിച്ച വിഷയത്തിൽ തുടങ്ങിയ കലഹം ഇപ്പോൾ തെരുവിലേക്കും വ്യാപിക്കുമെന്ന് സൂചന.
അമ്മയുടെ ഭാരവാഹികളിൽ കാണുന്ന ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ യുവനിരയിലെ പൃഥ്വിരാജ്, നിവിൻ പോളി എന്നിവരെ കൂടാതെ കൊച്ചി ലോബിയുടെ വക്താവായ ഫഹദ് ഫാസിലും അണിചേർന്നതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയാണ്.
പൃഥ്വിരാജ് തുടങ്ങിവെച്ച കലാപത്തിൽ സഹോദരൻ ഇന്ദ്രജിത് ആദ്യം കൂടി. പിന്നീട് പ്രമുഖ നടിയെ ആക്രമിച്ച വിഷയം വന്നപ്പോൾ മഞ്ജുവാര്യരും പാർവതിയും അടക്കമുള്ള നടിമാർ പിന്തുണ പ്രഖ്യാപിച്ചപ്പോൾ വിമത സ്വരങ്ങൾക്ക് ബലം കൂടി.
പിന്നീട് ഇന്നസെന്റും മുകേഷും മമ്മുട്ടിയും എല്ലാം ചേർന്ന് മുഖ്യമന്ത്രിയെ മധ്യസ്ഥനാക്കി കാര്യങ്ങൾ ഒരു വിധേന ഒത്തുതീർപ്പാക്കി മുന്നോട്ട് പോകുന്നതിനിടയിൽ പെട്ടെന്നാണ് വീണ്ടും അപസ്വരങ്ങൾ മുളച്ചു പൊന്തിയത്.
ഇതിന്റെ പിന്നിൽ വിമൻസ് കളക്റ്റീവിലെ ഒരു വിഭാഗം നടിമാരും അവരെ കൺട്രോൾ ചെയ്തു കാര്യങ്ങൾ നടത്തുന്ന ഒരു പ്രമുഖ സംവിധായകനുമാണ് എന്നാണ് അമ്മയിലെ മുതിർന്ന താരങ്ങൾ വിശ്വസിക്കുന്നത്.
അടുത്തുവരാനിരിക്കുന്ന രാജ്യസഭാ , ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ സർക്കാരിനെ സ്വാധീനിച്ചുകൊണ്ട് വേണ്ടപ്പെട്ടവർക്ക് സീറ്റുകൾ തരപ്പെടുത്തുവാനുള്ള തത്രപ്പാടിന്റെ ഭാഗമായാണ് ഈ കൊച്ചിക്കാരൻ സംവിധായകൻ ഇത്തരം സംഘടനകളിൽ പിടി മുറുക്കിയിരിക്കുന്നത് എന്നാണ് ഇന്നസെന്റിന്റെ നിലപാട്.
മുഖ്യമന്ത്രിക്ക് സിനിമക്കാരോടുള്ള മമതയെ മുതലാക്കി കാര്യം നേടുവാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇങ്ങനെയാക്കെ സംഭവിക്കുന്നതെന്ന് ഇടവേള ബാബുവും പറയുന്നു .
ഇക്കഴിഞ്ഞ മാസം തിരുവന്തപുരത്തുവെച്ചു നടന്ന ബ്രഹ്മാണ്ഡ ഷോയായ 'അമ്മ മഴവില്ലിന്റെ റിഹേഴ്സൽ ക്യാമ്പിൽ വെച്ചാണ് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. മനോരമയുടെ ആവശ്യപ്രകാരം ഒരു പ്രത്യേക സ്കിറ്റ് അമ്മയുടെ സംവിധായകൻ തയ്യാറാക്കിയിരുന്നു.
സാധാരണ കഴിഞ്ഞ ഷാർജ ഷോയിലും കൊച്ചി ഷോയിലും ഒക്കെ പ്രധാന സ്കിറ്റിൽ എല്ലാ പ്രധാന നടി നടന്മാരെയും ഉൾപ്പെടുത്തിയപ്പോൾ ഇത്തവണത്തെ പ്രധാന സ്കിറ്റിൽ മമ്മുട്ടിയും മോഹൻലാലും ദുൽഖർ സൽമാനും പിന്നെ പിഷാരടിയും കണാരനും പാഷാണവും ധർമ്മജനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരൊക്കെ മമ്മുട്ടിയുടെ ആളുകളും.
ഇത് മണത്തറിഞ്ഞ പൃഥ്വിയും ചേട്ടൻ ഇന്ദ്രജിത്തും നിവിൻ പോളിയെ വിവരമറിയിച്ചു. ഇവർ മൂവരും ചേർന്ന് ഫഹദ് ഫാസിലിനെ സമീപിക്കുകയും റിഹേഴ്സൽ ക്യാമ്പിലെത്തി ബഹളം വെക്കുകയും ചെയ്തു . ഇതറിഞ്ഞ കുഞ്ചാക്കോ ബോബൻ വീട്ടിൽ ആവശ്യമുണ്ടെന്ന് പറഞ്ഞുകൊണ്ട് മുങ്ങി.
പ്രശ്നം വഷളായപ്പോൾ മനോരമയുടെയും ചാനലിന്റെയും മാനേജ്‌മെന്റ് മൊത്തം ഇടപെട്ടു. കാലം മാറി മനോരമ കേരളം ഭരിച്ചിരുന്ന കാലഘട്ടമല്ല ഇന്നിപ്പോൾ എന്നും അവരോട് പോകുവാൻ പറയു എന്നും പൃഥ്വിരാജ് ആക്രോശിച്ചു .
മോഹൻലാൽ ഇടപെട്ട് നിവിൻ പോളിയെയും ഫഹദിനെയും തണുപ്പിക്കുവാൻ നോക്കിയെങ്കിലും ലാലിനെ തട്ടിമാറ്റി നിവിൻ ബഹളം വെച്ചു. ഷോ നിർത്തിവെക്കേണ്ട അവസ്ഥ വന്നപ്പോൾ അമ്മ ഭാരവാഹികൾ ഒന്നടങ്കം യുവനടന്മാരുടെ കാല് പിടിച്ചു . ഇന്ദ്രജിത് ഇന്നസെന്റിനെ തട്ടിക്കയറി. അവസാനം മോഹൻലാൽ ചൂടായെങ്കിലും പൃഥ്വിരാജ് കട്ടക്ക് നിന്നു.
മമ്മുട്ടിക്കും മോഹൻലാലിനും ഒപ്പം ദുൽഖർ സൽമാന് സ്കിറ്റിൽ സ്ഥാനം കൊടുത്തു എന്നതാണ് യുവനടന്മാരെ രോഷാകുലരാക്കിയ സംഭവത്തിന് കാരണമായത് .
അവസാനം മോഹൻലാൽ ദുൽഖറിനെ കെട്ടിപ്പിടിച്ചുകൊണ്ട് പ്രഖ്യാപിച്ചു, 'ആരൊക്കെ ഉണ്ടായാലും ഇല്ലെങ്കിലും ഈ സ്കിറ്റിൽ ഒരു മാറ്റവും ഇല്ലാതെ ദുൽഖറിനെ വെച്ചുതന്നെ ഞങ്ങൾ അവതരിപ്പിക്കും' എന്ന്.
വിമൻസ് കളക്ടീവ് ഒന്നടങ്കം പൃഥ്വിരാജിന്റെ പിന്നിൽ അണിനിരന്നപ്പോൾ പ്രമുഖ നടി പാർവതി മമ്മുട്ടിയുടെ മകന് കൈകൊടുത്തു ഒപ്പം കൂടി എന്നതാണ് എല്ലാവരും ഞെട്ടിപ്പോയ സംഭവം. റീമയും രമ്യയും ഗീതുവും എല്ലാം ഇറങ്ങിപ്പോയപ്പോൾ പാർവതി മമ്മുട്ടിയുടെ കൂടെ നിന്നു.
സോഷ്യൽ മീഡിയയിലും വെള്ളിത്തിരയിലും ഏറ്റവും കൂടുതൽ ഫാൻസുള്ളവരെയാണ് ഈ സ്കിറ്റിൽ ഉൾപ്പെടുത്തിയതിന് പിന്നിലെ അജണ്ടയെന്ന് മനോരമ വ്യക്തമാക്കിയപ്പോൾ പൃഥ്വിരാജ് ഇറങ്ങിപ്പോയി. കൂടെ ഫഹദും ഇന്ദ്രജിത്തും പടിയിറങ്ങിയപ്പോൾ ഷോ നിർത്തിവെക്കണമെന്ന് പലരും ആവശ്യപ്പെട്ടു.
എന്ത് വിലകൊടുത്തും ഷോ നടത്തുമെന്ന് മോഹൻലാലും വെല്ലുവിളിച്ചു. ഇതെല്ലാം കേട്ടും കണ്ടും മമ്മുട്ടി ഒരക്ഷരം ഉരിയാടിയില്ല. അദ്ദേഹം വരെ അറിയാതെയാണ് സംവിധായകനും മനോരമയും ഇങ്ങനെ സ്കിറ്റ് പ്ലാൻ ചെയ്തത്. ജനകീയതക്കാണ് മുൻതൂക്കം നൽകിയതെന്ന് ചാനൽ വ്യക്തമാക്കി.
ഇതിന്റെയൊക്കെ പിന്നിൽ കൊച്ചിയിലെ ന്യു ജനറേഷൻ സിനിമ സംഘമാണെന്നാണ് മമ്മുട്ടി പറയുന്നത്. എല്ലാവര്‍ക്കും അവരവരുടേതായ അജണ്ടകളും സ്ഥാനമോഹങ്ങളും പണത്തിനോടുള്ള ആർത്തിയും രാഷ്ട്രീയ പ്രവേശനത്തിനുള്ള വഴികളും ഒക്കെ ഒപ്പിച്ചെടുക്കുവാൻ കാണിക്കുന്ന ഒരു തരം വ്യഗ്രതയാണെന്ന് മോഹൻലാലും പറഞ്ഞു.
അവരുടെ ഓരോ സിനിമയും താഴേക്ക് പോകുകയല്ലാതെ മേലോട്ട് കയറുവാനാകാത്ത അവസ്ഥയിൽ ഷോ കാണിച്ചുകൊണ്ട് ഷൈൻ ചെയ്യുകയാണെന്നും മമ്മുട്ടിയും പറഞ്ഞു.
ഇവിടെ ജനകീയതക്കാണ് സ്ഥാനം. എല്ലാവർക്കും സ്റ്റേജിൽ ശോഭിക്കുവാനാകില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടിവന്നതെന്ന് സംവിധായകൻ സിദ്ധിക്കും പറഞ്ഞു.
എന്തുതന്നെയായാലും മലയാളസിനിമയിൽ അടുത്തുതന്നെ ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാമെന്നാണ് 'അമ്മ മഴവില്ലി'ലൂടെ നമ്മൾ മനസിലാക്കുന്നത്. ആരൊക്കെ പോയാലും എതിർത്താലും ഷോ വൻ വിജയമായിരുന്നു. ടിവിയിലും യുട്യൂബിലും അമ്മ മഴവിൽ തകർക്കുകയാണ്.