Advertisment

മലയാളി (കേരളം) എന്തു പഠിക്കണം?

New Update

publive-image

Advertisment

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തത്തിന്‌ ഇരയായ മലയാളി (കേരളം) അതിന്റെ ആഘാതത്തില്‍ നിന്നും ഇനിയും കര കയറിയിട്ടില്ലാത്ത ഈ അവസ്ഥയില്‍ ഒരു പുനര്‍ചിന്തനത്തിന്‌, പുനര്‍ജന്മത്തിന്‌ തയ്യാറാകണം എന്നുള്ള ഒരു സൂചന നല്‍കാന്‍ ഉപകരിക്കും എന്ന്‌ ആത്മാര്‍ത്ഥമായി വിശ്വസിച്ചുകൊണ്ട്‌, നിങ്ങളില്‍ ഒരാളായ എന്റെ മനസ്സില്‍ തെളിഞ്ഞ ചില ചിന്തകള്‍ പങ്കു വെയ്‌ക്കുവാന്‍ ശ്രമിച്ചു കൊള്ളട്ടെ.

വിവധങ്ങളും മഹത്തുമായ നിരന്തരമായ അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന ഒരു വിശാല പാഠശാലയാണ്‌ നമ്മുടെ നിലനില്‍പിന്‌ ആധാരമായ ഈ പ്രകൃതി. അതു കാല കാലങ്ങലില്‍ അതികഠിനമായ ചില തിക്താനുഭവങ്ങളും നമ്മുക്ക്‌ കാട്ടിത്തരാറുണ്ട്‌. ആ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മനുഷ്യന്‍ ഒരിക്കലും ശ്രമിക്കാറില്ലെന്നതാണ്‌ സത്യം.

സ്വാര്‍ത്ഥതയുടെയും അഹന്തതയുടെയും മത്തു പിടിച്ച മലയാളിയുടെ അര്‍ത്ഥമില്ലാത്ത ഓട്ടത്തിന്‌ പ്രകൃതി നല്‍കിയ ഓര്‍മ്മപ്പെടുത്തലാണ്‌ ദുരന്തഭാഷ്യമായി, പ്രളയമായി വന്നുഭവിച്ചത്‌. ഇത്‌ എന്തുകൊണ്ട്‌ സംഭവിച്ചു എന്നതിന്‌ ഭൂമിശാസ്‌ത്രപരമായും കാലാവസ്ഥാ പരമായും മറ്റും പല വിശദീകരണങ്ങളും നല്‍കാന്‍ കഴിയും. പക്ഷേ അത്തരം വിശദീകരണങ്ങള്‍ക്കുപരിയായി മനുഷ്യനാല്‍ സൃഷ്‌ടിക്കപ്പെട്ട ദുര്യോഗങ്ങളുടെ പരിണതഫലമാണിതെന്നതാണ്‌ വസ്‌തുത.

മനുഷ്യന്റെ അതിരില്ലാത്ത അശാസ്‌ത്രീയമായ അധിനിവേശങ്ങള്‍ ഭൂമിയുടെ സ്വച്ഛന്ദതയേയും നൈസ്സര്‍ഗികതയേയും എന്നും കെടുത്തിയിട്ടേയുള്ളൂ. അനധികൃത കയ്യേറ്റങ്ങളിലൂടെയുണ്ടായ എക്കോസിസ്റ്റത്തിന്റെ തകര്‍ച്ചയും അത്‌ സൃഷ്‌ടിച്ച അസന്തുലിതാവസ്ഥയും പ്രളയകാരണങ്ങളില്‍ പ്രധാനമാണ്‌. മലനിരകളേയും തണ്ണീര്‍തടങ്ങളേയും വിസ്‌മൃതിയിലാക്കുന്ന ലെക്കുകെട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങളും അതിന്‌ ആധാരമാകുന്ന വിധത്തിലുള്ള നിയമലംഘനങ്ങളും എന്നും ഭൂമിയുടെ ദീര്‍ഘായുസ്സിന്‌ ഭംഗം വരുത്തിയിട്ടേയുള്ളൂ.

അതിനെ കാലാകാലങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്ന നയമാണ്‌ ഇവിടെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതും. അതിന്റെ ഫലമായി ഒരിക്കല്‍ ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രി എന്ന്‌ പ്രകീര്‍ത്തിക്കപ്പെട്ട കേരളം ഇപ്പോള്‍ ഡെവിള്‍സ്‌ ഓണ്‍ കണ്‍ട്രിയായി തരംതാഴ്‌ത്തപ്പെടുകയും ചെയ്‌തിരിക്കുന്നു. തദ്ദേശങ്ങളിലെ പെയ്‌ത്തുജലം കൂടാതെ ദൂരെപ്പെയ്‌ത മഴ ജലവാഹികളായി നദികള്‍ നിറഞ്ഞുതുളുമ്പിയപ്പോള്‍ ഒരിലയുടെ നേര്‍പകുതിപോലെ ഇന്ത്യാമഹാരാജ്യത്തിന്റെ പടിഞ്ഞാറന്‍തീരത്ത്‌ സുഖസുഷുപ്‌തിയിലാണ്ടുകിടന്ന കേരളം ആദ്യമായി ദുര്യോഗത്തിന്റെ രുചിയറിഞ്ഞു.

publive-image

ഇവ്വിധമായ അവസ്ഥയിലേയ്‌ക്ക്‌ കേരളത്തെ കൊണ്ടെത്തിച്ചത്‌ ഒരിക്കലും ഉള്ളില്‍ മഹത്ത്വം സൂക്ഷിച്ചിരുന്നവരായിരുന്നില്ല. സ്വാര്‍ത്ഥത എന്ന പൈശാചികസ്വഭാവം ഹൃദയത്തില്‍ കരുതലായി കൊണ്ടുനടന്നവര്‍തന്നെയാണ്‌ അതിനുത്തരവാദികള്‍. അവരാണ്‌ കേരളത്തെ സാത്താന്‍മാരുടെ നാടാക്കി പിന്നീട്‌ പരിവര്‍ത്തനപ്പെടുത്തിയത്‌. അവരുടെ കുത്സിതശ്രമങ്ങളും പ്രകൃതിയോടുള്ള അവഹേളനങ്ങളുമാണ്‌ 1924 നുശേഷം ഐക്യകേരളത്തെ നാശോന്മുഖമായ അവസ്ഥയിലെത്തിച്ചത്‌.

ഒന്‍പ്‌ത ദശകങ്ങള്‍ക്കുമുമ്പ്‌ പ്രളയം മലയാളികളുടെ ജീവന്‍ കവര്‍ന്നപ്പോള്‍ നമ്മള്‍ മലബാറുകരും കൊച്ചിക്കാരും തിരുവിതാംകൂറുകാരുമായിരുന്നു. വിഭിന്നമായ ആ ദേശ സവിശേഷതകളില്‍ പലുര്‍ന്നുവന്നിരുന്നെങ്കിലും നമ്മളില്‍ മലയാളിയും മലയാളവുമെന്ന ഐക്യഭാവമുണ്ടായിരുന്നു. ആ കാലത്തെ പ്രളയജലത്തില്‍ കൈകാലിട്ടടിച്ച മലയാളിയുടെ പിന്‍തലമുറയാണ്‌ 2018 ല്‍ സ്വന്തം സംസ്ഥാനത്തുതന്നെ പ്രളയംമൂലം അഭയാര്‍ത്ഥികളായിത്തീര്‍ന്നതും. അതൊരു വൈചിത്ര്യമായ കാര്യമാണ്‌. നമ്മളില്‍തന്നെ എത്രയോപേരുടെ വിലപ്പെട്ട ജീവനാണ്‌ പ്രളയം കവര്‍ന്നെടുത്തത്‌.

എത്രയെത്ര വളര്‍ത്തുമൃഗങ്ങളാണ്‌ നമ്മുടെ കണ്മുന്നിലൂടെ പ്രളയജലത്തില്‍ ഒഴുകിയകന്നത്‌. എത്രയെത്ര ഉരഗങ്ങളാണ്‌ കാടിറങ്ങിയ പ്രളയജലത്തിനൊപ്പം നമ്മുടെ വീടുകളില്‍ കൂടിപാര്‍ക്കാനെത്തിയത്‌. പ്രകൃതിയെ പഠിക്കാത്ത, പരിരക്ഷിക്കാത്ത, സ്‌നേഹിക്കാത്ത മനുഷ്യന്റെ ദുര്യോഗത്തിന്‌ ഒരിക്കല്‍കൂടി കാലം സാക്ഷിയായിരിക്കുന്നു. മലയാളിയുടെ സര്‍വ്വ സ്വപ്‌നങ്ങളും സങ്കല്‌പങ്ങളും തകര്‍ത്തെറിയപ്പെട്ടിരിക്കുന്നു.

പ്രകൃതിയെ സ്‌നേഹിക്കുവാന്‍ നമ്മളോട്‌ പറഞ്ഞത്‌ ആര്‍ഷസംസ്‌ക്കാരമായിരുന്നു. പഴയകാല മനുഷ്യന്‍ പ്രകൃതിയുടെ പ്രതികരണമെന്നോണം ഭൂമിയെയും വൃക്ഷത്തെയും, നാഗങ്ങളേയും മറ്റു ജീവജാലങ്ങളേയും, സൂര്യനേയും, ചന്ദ്രനേയും, കടലിനെയും, അഗ്നിയേയും, വായുവിനേയും, പഞ്ചഭൂതങ്ങളേയും ആരാധിച്ചിരുന്നു. ഭൂമിയുടെ നിലനില്‍പ്പിന്‌ ആധാരഘടകങ്ങള്‍ ഇവയെല്ലാമാണെന്ന ബോധം അവനുണ്ടായിരുന്നു.

പ്രകൃതിയോടുള്ള ആ വിനയം, സ്‌നേഹം ഇവയെല്ലാം ഒരുകാലത്ത്‌ മലയാളിയുടെ സിരകളില്‍ പടര്‍ന്ന വികാരങ്ങളായിരുന്നു. ഇന്ന്‌ ആ സ്ഥാനത്ത്‌ മലയാളിയെ പൊതുവെ ഭരിക്കുന്ന വികാരമെന്തെന്ന്‌ നമുക്കുതന്നെ വ്യക്തമായി അറിയാം. വളരെ ദയനീയമാംവിധം അവന്റെ ചിന്തയിലും പ്രവൃത്തിയിലും സ്വഭാവത്തിലും രൂപഭാവത്തിലും പരസ്‌പര വൈരുദ്ധ്യങ്ങള്‍ നിറഞ്ഞിരിക്കുന്നു. സ്വാര്‍ത്ഥതയും ദുര്‍ചിന്തയും ദുര്‍നടപടികളും സ്‌നേഹമില്ലായ്‌മയുമൊക്കെ പ്രകൃതിയെ നിന്ദിക്കാനും നശിപ്പിക്കാനും മനുഷ്യനെ പ്രേരിപ്പിച്ചു എന്നതാണ്‌ യാഥാര്‍ത്ഥ്യം.

സര്‍വ്വംസഹയായ പ്രകൃതിയുടെ ഏറ്റവും അസഹനീയമായ മുഹൂര്‍ത്തത്തിലെ പ്രതികരണമായി നമുക്ക്‌ ഈ പ്രളയത്തെ കാണാം. പ്രകൃതിക്ഷോഭമെന്നോ, കാലാവസ്ഥാവ്യതിയാനമെന്നോ പല കാരണങ്ങളും വ്യാഖ്യാനങ്ങളും ശാസ്‌ത്രീയമായും സാങ്കേതികമായും പറയുന്നുണ്ടെങ്കിലും ചിന്തിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ പ്രളയം പ്രകൃതിയുടെ തിരിച്ചടിതന്നെയാണ്‌.

publive-image

പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ, ജാതിയോ, മതമോ, വര്‍ഗ്ഗമോ നോക്കാതെയാണ്‌ പ്രളയജലം അതിന്റെ സഹസ്രകരങ്ങള്‍കൊണ്ട്‌ താണ്‌ഡവമാടിയത്‌്‌. ഓരോ വിശ്വാസിയുടെയും ദൈവങ്ങള്‍ കണ്ണടച്ച സമയംകൂടിയായിരുന്നു അത്‌. കാരണം പ്രകൃതിക്കുമുമ്പില്‍ മനുഷ്യന്‍ ആടിനെപ്പോലെ, പ്രശുവിനെപ്പോലെ, പട്ടിയെപ്പോലെ വെറുമൊരു ജീവിവര്‍ഗ്ഗം മാത്രമാണ്‌.

പ്രകൃതിക്ക്‌ അവന്റെ വിശ്വാസങ്ങളെ അറിയില്ല; ദൈവങ്ങളെ അറിയില്ല. വിശ്വാസിയേയും അവിശ്വാസിയേയും പ്രളയം പുണര്‍ന്നത്‌ ഒരുപോലെയാണ്‌. സ്വാര്‍ത്ഥതതന്നെയാണ്‌ തന്റെ മതമെന്നും ദൈവമെന്നും വിശ്വസിച്ചിരുന്ന ജനതയെ സന്മാര്‍ഗ്ഗ ചിത്തരാക്കാന്‍ പ്രകൃതി പഠിപ്പിച്ച മഹനീയ പാഠമാണ്‌ ഈ പ്രളയം.

മലയാളിയുടെ മനസ്സില്‍ അഹന്ത വിന്യസിക്കാന്‍ തുടങ്ങിയത്‌ ഏതാനും ദശകങ്ങള്‍ക്കുമുമ്പാണ്‌. മര്യാദയ്‌ക്കുമേല്‍ ധാര്‍ഷ്‌ട്യത്തിന്റെ മുള്ളുകള്‍ പാകി സര്‍വ്വവും തനിക്കാക്കാനുള്ള ആ പടപ്പുറപ്പാടിന്‌ കാരണം വ്യക്തിപരമായ സാമ്പത്തിക മുന്നേറ്റം തന്നെയാണ്‌. പണം മാത്രമാണ്‌ ദൈവമെന്ന്‌ വിശ്വസിച്ചിരുന്ന അവരുടെ ദുഷ്‌ച്ചെയ്‌തികള്‍ക്ക്‌ ഏറ്റവും കൂടുതല്‍ വില കൊടുക്കേണ്ടിവന്നത്‌ പരിസ്ഥിതിക്കാണ്‌.

നമ്മുടെ പരിസരങ്ങളെ ജീവസ്സുറ്റതാക്കാനുള്ള ക്ഷമ ഇല്ലാതെപോയ ഒരു വിഭാഗം ആള്‍ക്കാരുടെ കൊടുംദുരയാണ്‌ നാളെ എന്ന പ്രതീക്ഷയെ എന്നും തച്ചുതകര്‍ത്തുകൊണ്ടിരിക്കുന്നത്‌. ഈ മനോഭാവത്തിന്‌ മാറ്റം വരുത്തേണ്ട അത്യാവശ്യത്തിലേയ്‌ക്കാണ്‌ പ്രളയജലം ഒഴുകിയെത്തി വീണ്ടുവിചാരത്തിന്‌ പ്രേരിപ്പിക്കുന്നത്‌. ഏതായാലും നാം ഇപ്പോള്‍ പ്രളയത്തിന്റെ ഞെട്ടലില്‍ നിന്നും ഉണര്‍ന്നു തുടങ്ങിയിരിക്കുകയാണ്‌.

കേരളം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു അവസ്ഥ. ഒരേ മനസ്സോടെ, ശരീരത്തോടെ, വര്‍ഗ്ഗ-വര്‍ണ്ണ-ജാതി-മതങ്ങള്‍ക്ക്‌ അതീതമായി മലയാളികള്‍ ഒത്തൊരുമയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന സന്ദര്‍ഭം. ഭവനരഹിതരുടെയും ബന്ധുക്കള്‍ നഷ്‌ടപ്പെട്ടവരുടേയും കണ്ണീരൊപ്പാന്‍ കേരളം ഇതിനുമുമ്പ്‌ സാഹസപ്പെട്ടൊരു കാലം ഓര്‍മ്മയില്‍ ഇല്ലെന്നുതന്നെ പറയാം. അല്ലെങ്കിലും ദുഃഖത്തില്‍നിന്നൊരു ഉയര്‍ത്തെഴുന്നേല്‍പ്പ്‌ ചരിത്രത്തിന്റെ ആവശ്യകതയാണ്‌.

നിരന്തരമായ യുദ്ധം ചരിത്രത്തിന്റെ ഭാഗമാകാത്തപോലെ നിരന്തരമായ ദുഃഖവും ജീവിതത്തിന്റെ ഭാഗമാകില്ല. യുദ്ധം ഉടമ്പടികളിലൂടെ അവസാനം സമാധാനം പുലരുന്നിടത്താണ്‌ ചരിത്രത്തിന്റെ അസ്‌തിത്വം. അതുപോലെ ദുഃഖവും സന്തോഷവും ഇടകലരുന്നിടത്താണ്‌ ജീവിതത്തിന്റെ നിലനില്‍പ്പ്‌. പ്രളയക്കെടുതികളില്‍നിന്ന്‌ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിലേയ്‌ക്ക്‌ ഉണരുകയാണ്‌ കേരളം ഇപ്പോള്‍.

താത്ത്വികമായിപ്പറഞ്ഞാല്‍ ദുഃഖം ആര്‍ക്കായാലും, വ്യക്തിക്കായാലും സമൂഹത്തിനായാലും ദേശത്തിനായാലും രാജ്യത്തിനായാലും ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന്‌, നവോസ്ഥാനത്തിന്‌ അല്ലെങ്കില്‍ ഒരു പുനര്‍ജന്മത്തിന്‌ ആവശ്യമായ കാര്യമാണ്‌. സാമൂഹികമായും സാമ്പത്തികമായും സാങ്കേതികമായും ഉള്ള ഈ ഉണര്‍വ്വ്‌ നമ്മളില്‍ മാറ്റത്തിന്‌ ആരംഭം കുറിക്കണം.

സമസ്‌തരിലും (സാധാരണക്കാരിലും സമ്പന്നരിലും, സാസ്‌കാരിക നായകന്‍മാരിലും അധികാരികളിലും, ഭരണകര്‍ത്താക്കളിലും മറ്റെല്ലാവരിലും) അനിവാര്യമായിരിക്കണം ഈ മാറ്റം. അതിലൂടെ നമ്മുടെ ചിന്തയും പ്രവൃത്തിയും സ്വഭാവവും സ്‌ഫുടം ചെയ്‌ത്‌ തിളക്കമുള്ളതായി മാറ്റാന്‍ കഴിയും. അല്ലെങ്കില്‍ അതിഭീകരമായ വിപത്തുകള്‍ക്ക്‌ നമ്മള്‍ വീണ്ടും വീണ്ടും സാക്ഷിയാകേണ്ടിവരും.

കാരണം പ്രകൃതിയാണ്‌ സത്യം. ആ ശക്തിയാണ്‌ നമ്മെ നയിക്കുകയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്‌. പ്രകൃതിയെ നിന്ദിച്ചുള്ള, നിഷേധിച്ചുള്ള, വേദനിപ്പിച്ചുള്ള ഒരു പ്രവൃത്തിയും നിലനില്‍ക്കില്ല. പ്രകൃതിയെ സ്‌നേഹിക്കുകയും അതിനനുസരിച്ച്‌ ജീവിക്കുകയും പ്രകൃതിയുടെ അനുഗ്രഹത്തോടുകൂടിത്തന്നെ നമ്മള്‍ വിജയിക്കുകയും ചെയ്‌താല്‍ ഒരു നവചൈതന്യം ഓരോ മലയാളിക്കും സ്വായത്തമാക്കാന്‍ കഴിയും.

അതുകൊണ്ട്‌ പ്രായഭേദമന്യേ ഓരോ മലയാളിക്കും ഒരു പ്രതിഞ്‌ജയെടുക്കാം. പ്രകൃതിതന്നെയാണ്‌ ജീവന്‍. ആ ജീവന്‍തന്നെയാണ്‌ പ്രകൃതി. അതിനെ പരിരക്ഷിക്കുക തന്നെയാണ്‌ നമ്മുക്ക്‌ നമ്മോടുതന്നെ ചെയ്യാവുന്ന ഏറ്റ്വും വലിയ നന്മ. പ്രകൃതിയെ സ്‌നേഹിച്ചുകൊണ്ട്‌ ലളിതവും സത്യസന്ധവുമായ ഒരു ജീവിതം നയിക്കാന്‍ നമ്മുക്ക്‌ തുടങ്ങാം!

ഇത്‌ ഒരു പുതിയ തുടക്കത്തിന്റെ തുടക്കമാകട്ടെ!

Advertisment