തിരുവനന്തപുരം: കന്യാസ്ത്രീ നല്‍കിയ 'പീഡന' പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തൃപ്പൂണിത്തുറയില്‍ കേന്ദ്രത്തില്‍ ഡി വൈ എസ് പി ഉള്‍പ്പെടെയുള്ള സംഘം ചോദ്യം ചെയ്യുമ്പോള്‍ സമാന ആരോപണം നേരിടുന്ന സി പി എം അംഗമായ എംഎല്‍എ പി കെ ശശിയെ എ കെ ജി സെന്ററില്‍ എ കെ ബാലനും പി കെ ശ്രീമതിയും ചോദ്യം ചെയ്യുകയാണ്.
ബിഷപ്പിനെ പോലീസ് സംഘം നേരിട്ട് ചോദ്യം ചെയ്യുമ്പോള്‍ ശശിയെ ചോദ്യം ചെയ്യുന്നത് പാര്‍ട്ടി അന്വേഷണ സംഘം ഫോണിലാണ്. ഉച്ചയ്ക്ക് ശേഷം എ കെ ജി സെന്ററിലെത്തിയ അന്വേഷണ സംഘം അംഗങ്ങളായ മന്ത്രി എ കെ ബാലന്‍, പി കെ ശ്രീമതി എം പി എന്നിവര്‍ ഇവിടെ യോഗം ചേര്‍ന്ന് ശശിക്കെതിരെ വനിതാ സഖാവ് നല്‍കിയ പരാതിയുടെ വിശദാംശങ്ങളും എം എല്‍ എ സഖാവിനെതിരെ കൈക്കൊള്ളേണ്ട നടപടികളുടെ വിശദാംശങ്ങളും ചര്‍ച്ച ചെയ്തു.
ആദ്യം ശശിയെ ഇവിടേക്ക് വിളിച്ച് വരുത്തുമെന്നായിരുന്നു സൂചനകളെങ്കിലും നാലര വരെ ശശി എ കെ ജി സെന്ററില്‍ എത്തിയിട്ടില്ല. ശശിക്കെതിരെ വനിതാ സഖാവ് പരാതി നല്‍കിയത് പാര്‍ട്ടിക്കാണ്. പാര്‍ട്ടിക്ക് കിട്ടിയ പരാതി പാര്‍ട്ടി അന്വേഷിക്കും. പോലീസിന് കിട്ടിയത് പോലീസും എന്നതാണ് സി പി എം നയം.
എങ്കില്‍പ്പിന്നെ എന്തിനാണ് കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയില്‍ നിന്നും പോലീസ് മൊഴിയെടുത്തത്. ക്രിമിനല്‍ നടപടിക്രമങ്ങള്‍ക്ക് വിധേയമാകേണ്ട ഒരു കുറ്റകൃത്യത്തെ സംബന്ധിച്ച് വിവരം ലഭിച്ചാല്‍ അത് എത്രയും വേഗം പോലീസിനെ അറിയിക്കണമെന്ന നിയമം എന്തുകൊണ്ടോ സി പി എമ്മിന് ബാധമല്ലത്രേ.
അതിനാലാണ് ഈ കേസും സി പി എം അന്വേഷണ സംഘം അന്വേഷിക്കുന്നത്. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ ഏറ്റവും കൊടിയ ശിക്ഷ തന്നെ പാര്‍ട്ടി അദ്ദേഹത്തിന് വിധിക്കും - ശാസന ! ഒരു സഖാവിനെ സംബന്ധിച്ച് വധശിക്ഷയേക്കാള്‍ വലുതാണ് ശാസന. വി എസ് അച്യുതാനന്ദന് പലതവണ ലഭിച്ചിട്ടുള്ളതാണ് ഈ ശിക്ഷ.