Advertisment

പ്രവാസം എന്ന മാജിക്

New Update

ഏകദേശം ഇരുപത് വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 1998 നവംബറിലെ ഒരു പ്രഭാതം. നഗരസുന്ദരി തൻറെ മേനിയെ തഴുകുവാൻ എത്തുന്ന കാമുകനായ മഞ്ഞുകാലത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളോടെ അണിഞ്ഞൊരുങ്ങി നിൽക്കുന്നു.

Advertisment

എം.ജി റോഡ് എറണാകുളം.

ഒന്നിനുപുറകെ ഒന്നായി പാഞ്ഞുപോകുന്ന വാഹനവ്യൂഹങ്ങളിലേക്ക് ദൃഷ്ടിപായിച്ച് ഞാൻ ഒരു മരച്ചുവട്ടിൽ നിൽക്കുകയായിരുന്നു. പാഞ്ഞുപോകുന്നതിൽ ഏറെയും മാരുതി, അംബാസിഡർ കാറുകളാണ്. വാഹനങ്ങളുടെ വർണ്ണങ്ങൾ കണ്ണിനെ ലാളിച്ച് ലാളിച്ച് പോവുകയാണ്.

ഞാൻ ആ മരച്ചുവട്ടിൽ ഏറെനേരം നിന്നു. അവധി ദിവസങ്ങളിൽ ഇടയ്ക്കിടെ ഇത് പതിവാണ്. പള്ളുരുത്തി വെളിയിലെ താമസസ്ഥലത്തുനിന്നും ഒച്ചുപോലെ ഇഴയുന്ന ഏതെങ്കിലും മട്ടാഞ്ചേരി-ഫോർട്ടുകൊച്ചി ബസ്സിൽ കയറി തോപ്പുംപടിയിൽ ഇറങ്ങും. പ്രഭാതത്തിലെ ആൾത്തിരക്കും അവരുടെ ചേഷ്ടകളും നോക്കിനിൽക്കാൻ ഒരു രസം. കുറേനേരത്തെ നിൽപ്പിനുശേഷം അടുത്ത ബസ്സ് കയറി വെണ്ടുരുത്തി പാലവും കടന്ന് എറണാകുളം സിറ്റിയിലേക്ക്. കെട്ടഴിച്ചുവിട്ട പശുവിനെപ്പോലെ പായുന്ന നഗരത്തിൻറെ തിരക്ക്. പള്ളിമുക്ക്, ജോസ് ജങ്ഷൻ, മേനക, ബ്രോഡ് വേ, പ്രസ്സ് ക്ലബ് റോഡ്, ഷേണായീസ്..... എത്താൻ പറ്റുന്ന സ്ഥലങ്ങളിൽ എല്ലാം ആകാശവിതാനത്തിൽ കിളികൾ പറക്കുംപോലെ പാരതന്ത്ര്യത്തിന്റെ കെട്ടുകൾ ഇല്ലാതെ പറന്നുനടക്കാൻ എന്തു രസം!

publive-image

എം. ജി റോഡിലെ ആ മരത്തണലിൽ വെറുതെ നിൽക്കുമ്പോൾ എൻറെ മുന്നിൽ ഒരു ഇളംനീല മാരുതി കാർ വന്നു നിന്നു. അതിൽ നിന്നും ഒരു സുന്ദരൻ പുറത്തിറങ്ങി. അകത്തിരിക്കുന്ന സുന്ദരിയെ തിരിഞ്ഞു തിരിഞ്ഞു നോക്കികൊണ്ട് അയാൾ എൻറെ അടുത്തെത്തി. കണ്ണുകൾക്ക് കുളിർമയായി ആ മനോഹര കാറും, നാസികയ്ക്ക് ആനന്ദമായി ഫോറിൻ പെർഫ്യൂമിന്റെ ഗന്ധവും നിറഞ്ഞു. അയാൾ എന്നോട് പാലാരിവട്ടത്തേക്കുള്ള വഴി ചോദിച്ചു.

അയാളുടെ ചോദ്യത്തിനേക്കാൾ വലിയ ചില ചോദ്യങ്ങൾ അപ്പോൾ ഞാൻ എന്നോട് ചോദിക്കുകയായിരുന്നു. എന്ത് സുഖമായിരിക്കും കാറിൽ വളയം പിടിച്ച് ഇതുപോലെ ഒരു റോഡിലൂടെ വണ്ടിയോടിച്ച് പോകുന്നത്? അതിനുള്ളിലെ പതുപതുത്ത സീറ്റിലിരുന്ന് പാട്ടുകേട്ട് യാത്രചെയ്യാൻ എന്ത് രസമായിരിക്കും? ഹോ ! നേർത്ത വൈദ്യുതി തരംഗം പോലെ എന്തോ ഒന്ന് എന്നിലേക്ക് പ്രവഹിക്കുന്നതായി തോന്നി.

എൻറെ ഉത്തരം ലഭിച്ച് തിരികെ നടന്ന് സുന്ദരിയോടൊപ്പം പറ്റിയിരുന്ന് അയാൾ വണ്ടിയെടുത്തു. എൻറെ കണ്ണേറ് അറിഞ്ഞതുകാരണമാകും കുറെ ഇരുണ്ട പുക എനിക്ക് സമ്മാനിച്ച് മാരുതി മുരണ്ടുകൊണ്ട് മുന്നോട്ടുകുതിച്ചു. ഞാൻ അത് നോക്കി നിന്നു. ആ ഇളം നീലനിറം പറിച്ചെറിഞ്ഞാലും കണ്ണുകളിൽ നിന്ന് മായാത്തതുപോലെ പറ്റിപിടിച്ച് കിടക്കുകയാണ്.

നേരെ ഷേണായീസ് തിയേറ്ററിലെ ടിക്കറ്റ് കൗണ്ടർ ലക്ഷ്യമാക്കി നടക്കുമ്പോൾ സ്വയം ചോദിച്ചു "എനിക്കൊരിക്കലെങ്കിലും ഇതുപോലെ ഒരു കാർ സ്വന്തമാക്കാൻ കഴിയുമോ?"

"വിഡ്ഡീ..." പിന്നെ ഞാൻ സ്വയം ശാസിച്ചു. ഒരു സിനിമ ടിക്കറ്റിന് ശേഷം പള്ളുരുത്തിയിലേക്ക് തിരികെപോകാനുള്ള ബസ്സ് കൂലിമാത്രം പോക്കറ്റിൽ ഇട്ടിട്ടാണ് ഈ എടുത്താൽ പൊങ്ങാത്ത സ്വപ്‌നം കാണുന്നത്. നല്ലൊരു വസ്‌ത്രമോ , സ്വാദുള്ള ഭക്ഷണമോ പോലും വാങ്ങാൻ പാങ്ങില്ലാത്തവനാണ് കാർ വാങ്ങാൻ ആഗ്രഹിക്കുന്നത്!? ഇത് അത്യാഗ്രഹം അല്ലാതെ വേറെന്താണ്?

ഇല്ല, ഇതൊന്നും എനിക്ക് സ്വന്തമല്ല. സ്വന്തമാവുകയും ഇല്ല. ഇടക്കൊച്ചിയിലെ കമ്പനിയിൽ ജോലിക്ക് കയറിയത് തന്നെ കൂട്ടുകാരൻ സാജുവിന്റെ ശുപാർശയിലാണ്. ബിരുദത്തിന് ശേഷം നാട്ടുകാരുടെയും, വീട്ടുകാരുടെയും ചോദ്യശരങ്ങളിൽ നിന്നും രക്ഷനേടാൻ ഒരു ജോലിവേണം, അത്രയേ ഉണ്ടായിരുന്നുള്ളൂ. ഇന്റർവ്യൂ സമയത്ത് മാനേജർ കട്ടായം പറഞ്ഞു

"ആയിരം രൂപയിൽ കൂടുതൽ ശമ്പളം തരാനൊക്കില്ല. സമ്മതമാണോ ?"

"സമ്മതമാണ് .." ഗത്യന്തരമില്ലാതെ മനസമ്മതത്തിന് സമ്മതം മൂളിയ മണവാട്ടിയെപ്പോലെയായിരുന്നു എൻറെ അവസ്ഥ. ആയിരമല്ല അഞ്ഞൂറിനുപോലും ജോലിയെടുക്കാൻ ഒരുപക്ഷേ തയ്യാറാകുന്ന അവസ്ഥയായിരുന്നു അന്നത്തേത്. ബിരുദത്തിന് ശേഷം കമ്പനികൾ ഓടി വന്ന് വലിയ ശമ്പളത്തിൽ എന്നെ കൊത്തികൊണ്ട് പോകും എന്ന പ്രതീക്ഷയ്ക്ക് അതോടെ വലിയൊരു ശവക്കുഴിതോണ്ടി അന്ന് അടക്കം നടത്തി.

മുപ്പത് ദിവസം, വേതനം ആയിരം രൂപ. അഡ്വാൻസ് ശമ്പളം വാങ്ങി, വാങ്ങി മാസാവസാനമാകുമ്പോൾ ഇരുനൂറോ മുന്നൂറോ കയ്യിൽ കിട്ടിയാലായി. ശമ്പള ദിവസം പള്ളുരുത്തിവെളിയിലെ തട്ടുകടയിൽ പോയി വയർ നിറയെ ദോശയും, ഉഴുന്നുവടയും ഒരു ഗ്ലാസ് ഹോർലിക്‌സ് പാലും കുടിക്കും. ബാക്കിയെല്ലാ ദിവസങ്ങളിലും വിധിപോലെ. വീണ്ടും സാലറി അഡ്വാൻസ്... ഇടയ്ക്ക് ഒത്താൽ ഒരു സിനിമ. സിറ്റിയിൽ ഇതുപോലെ പണച്ചിലവില്ലാത്ത കറക്കം. കണ്ട കാഴ്ചകളിൽ പലതും എൻറെ അവസ്ഥയെക്കാൾ പരിതാപകരമായിരുന്നു എന്നതാണ് രസകരം. പലപ്പോഴും ചുവന്ന ബസ്സുകളിലെ കണ്ടക്ടർമാർ ടിക്കറ്റ് ചോദിച്ച് വരുമ്പോൾ പുറകിൽ നിന്നും മുന്നിലേക്കും മുന്നിൽ നിന്നും പുറകിലേക്കും ഊളിയിട്ട് വലിയാറുണ്ട്. പാവം ബസ്സ് ഉടമകൾ!

അങ്ങനെയുള്ള ഈ ഞാനാണ് കൺമുന്നിൽ കണ്ട ഇളം നീല കാർ സ്വന്തമാക്കുന്നതായി ദിവാസ്വപ്‌നം കാണുന്നത് !!? സ്വപ്നം എന്നും സ്വപ്നമാണ്. വെറും സ്വപ്‌നം മാത്രം. പകലിലും രാവിലും സ്വപ്‌നം മാത്രം കാണാൻ വിധിക്കപെട്ടവരാണല്ലോ എന്നെപ്പോലുള്ളവർ.

ഷേണായീസിലെ സിനിമ ഉഗ്രനായിരുന്നു. എങ്കിലും വെണ്ടുരുത്തിപ്പാലത്തിലേക്ക് വണ്ടി കയറി സീറ്റ് കുടുകുടെ കുലുങ്ങുമ്പോളും ഞാൻ സ്വപ്നലോകത്ത് തന്നെയായിരുന്നു.

കാലം ഒരു മാന്ത്രികനാണ്. മഹാമാന്ത്രികൻ.

ആ മാന്ത്രികൻ ഒന്നുമില്ലായ്‌മയിൽ നിന്നും പലതും സൃഷ്ടിക്കും. കാലിയായ കൈ മടക്കി നിവർത്തുമ്പോൾ ചിറകടിക്കുന്ന വെള്ളപ്രാവിനെ നിങ്ങൾ കാണും. തൂവാല കുടഞ്ഞു കാണിക്കുമ്പോൾ നിങ്ങൾക്ക് അതിൽ നിന്നും റോസാപ്പൂവ് കിട്ടിയേക്കാം. അതെ, ഒന്നുമില്ലായ്‌മയിൽ നിന്നും പലതും സൃഷ്ടിക്കുന്നതാണ് കാലവും പ്രവാസവും. ഒരുപക്ഷേ അത് ഏണിയും പാമ്പും കളിപോലെയും ആകാം. ഏറ്റവും താഴെനിന്ന് ഒറ്റയടിക്ക് ഏണിയിൽ കയറി മുന്നിലെത്തുകയും തൊട്ടടുത്ത നിമിഷം പാമ്പ് വിഴുങ്ങി താഴേക്ക് വീഴുകയും ചെയ്യുന്ന കളി.

അങ്ങനെ ഒരു മാജിക്കാണ് എൻറെ പ്രവാസം. പിറന്ന നാടിന് എന്നെ വേണ്ട എന്ന ചിന്ത എങ്ങോ എവിടെയോ രൂഢമൂലമായി വന്ന നേരത്ത് ഞാൻ പ്രവാസിയാകാൻ തീരുമാനിച്ചു. നാട്ടിൽ ടെസ്റ്റുകളും ഇന്റർവ്യൂകളും നീണ്ട കാത്തിരിപ്പുകളും കയ്‌പുനീരായി കുടിക്കവേ ഇത്തിരി ഏറെ മധുരം നിറച്ച താലവുമായി പ്രവാസം എന്നെ മാടിവിളിച്ചു. ആ മധുരം നുകരനായി ആകാശ വിഹായസ്സിലൂടെ മുത്തും പവിഴവും പെറുക്കാൻ ഞാനും പ്രവാസഭൂമിയിൽ എത്തപ്പെട്ടു.

ഏതാണ്ട് രണ്ട് പതിറ്റാണ്ടിന് ശേഷം കഴിഞ്ഞ അവധിക്കാലത്ത് നാടിൻറെ പച്ചപ്പ് നൽകുന്ന തണലിലൂടെ, ഒരു ചെറുമഴയുടെ അകമ്പടിയിൽ എൻറെ മാരുതി കാറിൽ വളയം പിടിച്ചോടിച്ചിരിക്കുമ്പോൾ അറിയാതെ പണ്ട് എറണാകുളം എം ജി റോഡിൻറെ ഓരത്ത് നിന്നത് ഓർത്തുപോയി. മഴത്തുള്ളികൾ മുന്നിലെ ചില്ലിൽ പതിക്കുമ്പോൾ കാറിന്റെ വൈപ്പർ അത് തുടച്ചുമാറ്റുന്നുണ്ടായിരുന്നു. എന്നാൽ നിറഞ്ഞുനിന്ന പൂർവകാല സ്‌മരണയുടെ കുളിരും നീർതുള്ളികളും ഒരു വൈപ്പറിനും തുടച്ചുമാറ്റപ്പെടാനാകാതെ കടുകട്ടിയായി കിടക്കുന്നു!

അതെ, ഇന്ന് ഞാൻ പുതിയ മാരുതി കാറിന്റെ ഉടമയായി അതിൻറെ വളയം പിടിക്കുന്നു. അതിലെ പതുപതുത്ത സീറ്റിൽ ഞാൻ ചാരിയിരിക്കുന്നു. ഇരുപത് വർഷം മുമ്പ് വെറും സ്വപ്‌നമായിരുന്നതെല്ലാം ഇന്ന് എനിക്ക് സ്വന്തമായിരുന്നു!

എൻറെ പ്രവാസമേ ... നീയാണിതെല്ലാം എനിക്ക് സമ്മാനിച്ചത്. തള്ളി കളഞ്ഞ കല്ല് മൂലക്കല്ലാക്കി തീർത്തത് ഈ മണൽപ്പരപ്പുകളാണ്. പിൻപന്തിയിൽ ഇരുന്നവരെ കൈപിടിച്ച് മുന്നോട്ട് ആനയിച്ചത് ഈ ഈന്തപ്പനകളുടെ തണലും അംബരചുംബികളായ കെട്ടിടങ്ങളുമാണ്.

ഇന്നെനിക്ക് കാറുകൾ നോക്കി സ്വപ്‌നം കാണണ്ട, സാലറി അഡ്വാൻസ് പിടിച്ചതിനുശേഷം കിട്ടുന്ന തുശ്ചമായ തുകയിൽ നിന്നും ഇത്തിരിയെടുത്ത് വയറുനിറയെ മാസത്തിൽ ഒരു നേരമെങ്കിലും തട്ടുദോശയും, ഉഴുന്നുവടയും ഹോർലിക്‌സ് പാലും കഴിക്കണ്ട. സിറ്റിയിലെ വീടുകൾ നോക്കി ദിവാസ്വപ്‌നം കാണണ്ട. ടിക്കറ്റെടുക്കാതെ വണ്ടിയിൽ യാത്രചെയ്യണ്ട, തിയേറ്ററിന് മുന്നിൽ പോയി നിന്ന് സിനിമകാണാൻ പണമില്ലാതെ പോസ്റ്ററുകൾ കണ്ട് നെടുവീർപ്പുമായി തിരികെ വരണ്ട...... സത്യത്തിൽ മാജിക്ക് അല്ലാതെ ഇത് പിന്നെന്താണ്?

പ്രവാസം പ്രയാസമല്ല.... പ്രതീക്ഷയുടെ പൂവണിയലുകൾ കൂടിയാണ്.

Advertisment