നിങ്ങളെ ആരെങ്കിലും ഹാക്ക് ചെയ്തിട്ടുണ്ടോ? അല്ലെങ്കിൽ ഹാക്ക് ചെയ്യപ്പെടാൻ നിങ്ങൾ നിന്നുകൊടുത്തിട്ടുണ്ടോ?
സുരക്ഷിതമായി നാലുചുവരുകൾക്കുള്ളിൽ നാം വാഴുന്ന സോഷ്യൽ മീഡിയ, അപകടങ്ങളുടെയും ദുർമാർഗ്ഗികളുടേയുംകൂടി കൂത്തരങ്ങാണെന്ന് ഓർത്തിരിക്കുന്നത് നന്ന്. വിശ്വാസമില്ലെങ്കിൽ എൻറെ കഥ കേൾക്കൂ.
ഇത് എനിക്ക് സംഭവിച്ച കഥ. നാളെ നിങ്ങൾക്കും സംഭവിക്കാവുന്ന കഥ.
രാത്രി പത്തുമണി കഴിഞ്ഞിട്ടുണ്ടാകും. ദുബായ് ഊദ് മേത്തയിലെ സെൻറ് മേരീസ് പള്ളിയിൽനിന്നും കുർബാന കഴിഞ്ഞ് തിരികെ ഖിസൈസിലുള്ള താമസസ്ഥലത്തേക്ക് ഞാൻ മെട്രോ ട്രെയിനിൽ യാത്ര ചെയ്യുകയാണ്.
ട്രെയിനിൽ പകലിൻറെ ഭ്രാന്താവേശം ഒക്കെ കെട്ടടങ്ങിയ ശാന്തത നിറഞ്ഞ യാത്ര. സീറ്റുകൾ പകുതിയോളം കാലിയായാണ്. ഇളം നീലനിറം പരന്ന ബോഗിക്കുള്ളിലെ കടുംനീലനിറത്തിലുള്ള സീറ്റിൽ ഞാനിരുന്നു. ഇടയ്ക്കിടെ പബ്ലിക് അഡ്രസ് സിസ്റ്റത്തിലൂടെ മുഴങ്ങുന്ന സ്റ്റേഷനുകളുടെ പേരുകൾ കേട്ട് ഒന്നും ചെയ്യാനില്ലാതെ ഒരിരുപ്പ്.
ഫേസ്‌ബുക്ക് ഒന്ന് നോക്കിയേക്കാം. ഫോണിൻറെ ഡിസ്‌പ്ലേയിൽ നീലനിറത്തിൽ വെള്ളപൂശി കിടക്കുന്ന 'എഫ്' ഐക്കണിലേക്ക് ഞാൻ വിരൽതൊട്ടു. ലോകത്ത് ആവശ്യത്തിനും അനാവശ്യത്തിനും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കാണ് 'എഫ്'. ഓഫീസുമുതൽ നിത്യജീവിതത്തിൽ വരെ സന്തോഷത്തിനും, സന്താപത്തിനും, ക്രോധത്തിനും, ക്ഷോഭത്തിനും എന്നല്ല എല്ലാ വികാരങ്ങളും മരം വെട്ടുമ്പോൾ തെറിക്കുന്ന ചീളുകൾ പോലെയുള്ള തെറിച്ചുവരുന്ന വാക്കാണല്ലോ 'എഫ്'.
എൻറെ തൂവൽസ്പർശത്തിൽ ഫോൺ ഡിസ്‌പ്ലേയിൽ നിന്നും ഫേസ്‌ബുക്ക് ഉയിർത്തെഴുന്നേറ്റു. തലോടി, തലോടി താഴോട്ട് പോകുമ്പോൾ പെട്ടെന്ന് സംഭവം നിശ്ചലമായി. വെള്ളിക്കോടാലിയുമായി ദേവത പ്രത്യക്ഷപെടുംപോലെ ഒരു മെസ്സേജ് പ്രത്യക്ഷപെട്ടു.
"നിങ്ങളുടെ പാസ്‌വേഡ് നൽകുക"
ഞാൻ ഒന്നത്ഭുതപെട്ടുപോയി. ഇതെന്ത് കൂത്ത്? ഇതിപ്പോൾ സുക്കർബർക്ക് പാതിരാത്രിയിൽ എന്തിനാണ് പാസ്സ്‌വേർഡ് ചോദിക്കുന്നത്? ഓർമ്മയെ തിരികെവിളിച്ച് പാസ്സ്‌വേർഡ് എന്ന രഹസ്യം അടിച്ചുകൊടുത്തു. എന്നിട്ട് കണ്ണുകൾ മൊബൈലിലേക്ക് ആണിയടിച്ച് തറച്ച് നിർത്തി.
മുഖപുസ്തകം കറങ്ങിക്കറങ്ങി നിൽക്കുന്നു. അമേരിക്കയിലെ കാലിഫോർണിയയിൽ എവിടെയോ ഇരിക്കുന്ന ഫേസ്‌ബുക്ക് സർവർ എൻറെ പാസ്‌വേഡ് സ്വീകരിക്കുകയാണ്. ആണിയടിച്ച് നിർത്തിയ എൻറെ നോട്ടത്തിനെ അത്ഭുതപരതന്ത്രമാക്കി മറുപടി ഉടനെ വന്നു.
"നിങ്ങൾ നൽകിയ പാസ്‌വേഡ് തെറ്റാണ്" !!??
തെറ്റോ? ഞാൻ അവിശ്വസനീയതയോടെ എന്നോടുതന്നെ ചോദിച്ചു. ഒരിക്കലുമില്ല. വീണ്ടും ഒരിക്കൽക്കൂടി പാസ്‌വേഡ് അടിച്ചുകൊടുത്തു.
"തെറ്റായ പാസ്‌വേഡ്!!"
ഈശ്വരാ..! പള്ളിയിൽനിന്നും പുറത്തിറങ്ങിയപ്പോളേ ദൈവം പണി തന്നല്ലോ. ഒന്നും രണ്ടുമല്ല, വീണ്ടും പലവട്ടം ഞാൻ ശ്രമിച്ചു. നോ രക്ഷ! അവസാനം നിരാശയുടെ കമ്പളം മുഖത്തേക്ക് വലിച്ചിട്ട് ഞാൻ മൊബൈൽ പോക്കറ്റിലേക്ക് നിക്ഷേപിച്ചു.
എന്താണ് സംഭവിച്ചത്? കുഴപ്പം എൻറെ പാസ്സ്‌വേർഡിനെയോ മൊബൈലിന്റെയോ അല്ല. പിന്നെ? സംശയത്തിൻറെ മുൾമുനകൾ മനസിലേക്ക് പൊന്തിവരാൻ തുടങ്ങി. ഇതുവരെ സംഭവിക്കാത്ത ഒന്നാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്.
എൻറെ മൊബൈൽ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു !!
മനസ്സിൽ തോന്നിയത് സത്യമോ അതോ മിഥ്യയോ എന്ന് ചിന്തിച്ചുറപ്പിക്കുമ്പോളേക്കും ട്രെയിൻ എനിക്കിറങ്ങേണ്ട ദുബായ് എയർപോർട്ട് ഫ്രീ സോൺ സ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽ നിന്നും ദേഷ്യത്തോടും തെല്ല് വിഷമത്തോടും ഞാൻ പുറത്തിറങ്ങി. എന്റേത് മാത്രം എന്ന് കരുതിയിരുന്ന ഒന്ന് വേറൊരാൾ അപഹരിച്ചതിലാണ് ദേഷ്യം. വിഷമമാകട്ടെ, പതിറ്റാണ്ടിലേറെയായി മനസ്സിൽ തോന്നുന്നത് ഒക്കെ കുറിച്ചുവെക്കാൻ ഒരിടം ഉണ്ടായിരുന്നത് പെട്ടെന്ന് നഷ്ടമായത്തിന്റേതും.
മുറിയിലെത്തി ആദ്യം ചെയ്തത് ലാപ്ടോപ് ഓൺചെയ്ത് ഫേസ്‌ബുക്കിൽ കയറുകയായിരുന്നു. പാസ്സ്‌വേർഡ് ഉടനെ മാറ്റി. അന്നേദിവസം എൻറെ ഫേസ്‌ബുക്കിൽ നടന്ന ആക്ടിവിറ്റീസ് ഒക്കെ ചെക്ക് ചെയ്‌തു. അപ്പോൾ കണ്ട ഒരുകാര്യം എന്നെ അതുഭുതപെടുത്തികളഞ്ഞു.
ദുബായിൽ ഞാൻ ഫേസ്‌ബുക്കിൽ ഇരിക്കുന്ന ആ സമയത്തുതന്നെ മറ്റൊരു എമിറേറ്റായ അജ്‌മാനിൽ ആരോ എൻറെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ കയറി ഇരിക്കുന്നുണ്ട്!!??
ക്ഷിപ്രം ഞാൻ ഇപ്പോൾ ഇരിക്കുന്ന ലാപ്ടോപ് ഒഴികെ എല്ലാ ഡിവൈസുകളിൽനിന്നും ഫേസ്‌ബുക്ക് ലോഗ്ഓഫ് ചെയ്‌തു. കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യുകയും മൊബൈലിൽ നിന്നും അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്‌തു. മൊബൈലിലെ പുതിയ ഫേസ്‌ബുക്കിലേക്ക് കയറാൻ പാസ്‌വേഡ് ഞാൻ അടിച്ചു.
"തെറ്റായ പാസ്സ്‌വേർഡ്!"
അവിശ്വനീയം! ഒരു മിനിറ്റ് മുമ്പ് മാത്രമാണല്ലോ ലാപ്ടോപ്പിൽ പാസ്സ്‌വേർഡ് മാറ്റിയത്. എന്നിട്ടെന്താ ഇതിങ്ങനെ? ഞാൻ വീണ്ടും ലാപ്ടോപ്പിലേക്ക് തിരിഞ്ഞു. പാസ്‌വേർഡ് അടിച്ചുനോക്കി. കുഴപ്പമില്ല. ഫേസ്‌ബുക്ക് ലോഗോൺ ആകുന്നുണ്ട്. അതേ പാസ്‌വേർഡ് മൊബൈലിൽ സ്വീകരിക്കുന്നില്ല!
ലാപ്ടോപ്പിൽ പ്രൈവസി സെറ്റിങ്‌സ് എല്ലാം ഒന്നുകൂടി ശക്തമാക്കി, ആവശ്യമില്ലാത്ത വിവരങ്ങൾ എടുത്തുകളഞ്ഞു. മൊബൈലിൽ തൽക്കാലം മുഖപുസ്തകം ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ച് അതിശക്തമായ ഒരു പുതിയ പാസ്‌വേർഡും നൽകി ഞാൻ ലാപ്ടോപ്പ് ഓഫ്‌ചെയ്‌തപ്പോൾ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു.
അടുത്ത ദിവസം നാട്ടിലേക്ക് പോവുകയാണ്. തിരക്കിൻറെ തിരശീല തുടികൊട്ടി ഉയരുകയും, സോഷ്യൽ മീഡിയ ഒക്കെ അനാവശ്യമായിത്തീരുകയും ചെയ്യുന്ന അവധിദിവസങ്ങൾ.
അവധി കഴിഞ്ഞ് തിരികെ ദുബായിലെത്തിയപ്പോൾ ഞാൻ മൊബൈലിൽ എല്ലാ ആപ്പുകളും അപ്‌ഡേറ്റ് ചെയ്‌തു.ഏകദേശം ഒരുമാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഞാൻ ഫേസ്‌ബുക്ക് ഇൻസ്റ്റാൾ ചെയ്‌തു. തെല്ലൊരു ഭീതിയോടെ 'എഫ്' ഐക്കൺ ക്ലിക് ചെയ്‌തു. യൂസർ നേമും പാസ്‌വേർഡും നൽകി ഞാൻ നോക്കിയിരുന്നു. എന്താണിനി സംഭവിക്കാൻ പോകുന്നത് എന്നൊരു ആകാംഷ.
ഭാഗ്യം! എൻറെ മുഖപുസ്തകം മൊബൈലിൽ ഫീനിക്‌സ് പക്ഷിയെപ്പോലെ ചിറകടിച്ചു.
ഒരു വലിയ തലവേദന ഒഴിഞ്ഞ സന്തോഷം എന്നിലേക്ക് ഓടിവന്നു.
ഈ ഒരു സംഭവം എൻറെ കണ്ണുകൾ തുറപ്പിക്കുന്നതായിരുന്നു. നമ്മുടെ സുരക്ഷിത ഇടങ്ങളിൽ ഇരുന്ന് നാം നടത്തുന്ന ഓരോ ചലനവും പലരും നിരീക്ഷിക്കുന്നുണ്ടെന്ന സത്യം കേട്ടിട്ടുണ്ടെങ്കിലും ഞാനത് അറിഞ്ഞു. ദുബായിൽ എൻറെ ലാപ്ടോപ്പിൽ ഇരുന്ന് ഗ്രാമത്തിലെ വീട്ടിലുള്ള കമ്പ്യൂട്ടർ നിയന്ത്രിക്കാൻ എനിക്ക് പറ്റുന്ന കാലമാണ്.
എൻറെ വീടിൻറെ പുറംവാതിക്കൽ ഒരു സി. സി. ടി. വി. ഘടിപ്പിച്ച് ദുബായിൽ ഇരുന്ന് വീടിനുമുന്നിലുള്ള ഓരോ ചലനവും വ്യക്തമായി മൊബൈലിൽ കാണാൻ കഴിയുന്ന കാലമാണിത്. ദൂരവും കാലവും എല്ലാം കേവലം വിരൽത്തുമ്പിലെ സ്പർശനത്തിലോ ക്ലിക്കുകളിലോ ഒന്നുമല്ലാതായിത്തീരുന്നു.
സൂക്ഷിക്കുക! നമ്മൾ നിരീക്ഷണത്തിലാണ്. നമ്മൾ അയക്കുന്ന മെസേജുകൾ, ഇടുന്ന വീഡിയോകൾ, ചാറ്റിങ്ങുകൾ എല്ലാം നിമിഷനേരംകൊണ്ട് ലോകം മുഴുവൻ കാണുന്ന കാലം. ഒരു സ്‌ക്രീൻ ഷോട്ടായോ, ഷെയറിങ് ആയോ അത് നിങ്ങളുടെ ജീവിതം തകർത്ത് തരിപ്പണമാക്കിയേക്കാം.
അനാവശ്യ മെസേജുകൾ, വീഡിയോകൾ ഇട്ട് ഗൾഫ് രാജ്യങ്ങളിൽ പണിപോവുകയും നിയമനടപടികൾക്ക് വിവിധേയരാവുകയും ചെയ്യുന്നവരെ നാം കാണുന്നു. സോഷ്യൽ മീഡിയായിൽ ജാതി, മതം, രാഷ്ട്രീയം ഒക്കെ ഒരാവേശത്തള്ളലിന് എടുത്തിട്ട് മുറിക്കുള്ളിലെ സുരക്ഷിതത്വത്തിൽ ഇരിക്കുന്നവരേ, ഇനിയെങ്കിലും നിങ്ങൾ മനുഷ്യരാകൂ, ജീവിക്കുന്ന രാജ്യത്തെ നിയമങ്ങൾ ആദ്യം പഠിക്കൂ. നമ്മളെല്ലാം നിരീക്ഷണത്തിലാണെന്ന് അറിയൂ.
അന്നം തരുന്ന രാജ്യത്തെ സ്നേഹിക്കൂ. നന്ദിപറയൂ. അതല്ലാതെ കേവലം ഒരു വികാരാവേശത്തിന് എടുത്ത് ചാടിയാൽ സോഷ്യൽ മീഡിയായിനിന്നല്ല, രാജ്യത്തിൽനിന്നും മനസ്സുകളിൽ നിന്നും ഭ്രഷ്‌ട് ഏറ്റുവാങ്ങേണ്ടി വരും.
സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പലരും അവരുടെ ഫോൺനമ്പർ, ഇമെയിൽ തുടങ്ങിയ വിവരങ്ങൾ മാലോകർ കാൺകെ തുറന്നിട്ടിരിക്കുകയാണ്. പലരും പ്രൈവസി സെറ്റിങ്‌സ്, സെക്യൂരിറ്റി സെറ്റിങ്‌സ് തുടങ്ങിയവയിൽ ബോധവാന്മാരല്ല. പലർക്കും കൂട്ടുകാരോ ബന്ധുക്കളോ ഒക്കെയാണ് ഫേസ്‌ബുക്കും വാട്‍സ്ആപ്പും ഒക്കെ ഉണ്ടാക്കികൊടുക്കുന്നത്.
പെൺകുട്ടികൾ, സ്ത്രീകൾ ഒക്കെ അവരുടെ മൊബൈൽ നമ്പർ ഒക്കെ തുറന്നിടുമ്പോൾ ഓർക്കുക നാളെ നിങ്ങളെത്തേടി ഒരനാവശ്യ ചാറ്റിങ്ങ് വന്നേക്കാം. അത് നേരായ വഴിയിൽ നേരിടാനും ബ്ലോക്ക് ചെയ്യാനുമുള്ള തന്റേടം നിങ്ങൾക്കുണ്ടെങ്കിൽ മാത്രം നിങ്ങളുടെ നമ്പർ വേറൊരുത്തൻ കണ്ടാൽ മതി എന്നുവയ്ക്കുക. അല്ലെങ്കിൽ അത് മൂടിവയ്ക്കുക.
ഒരു പഴമൊഴി ഓർമ്മവരികയാണ്. 'വളക്കാം എന്നാൽ ഓടിക്കരുത്'. സോഷ്യൽ മീഡിയ ഉപയോഗിക്കാം, എന്നാൽ മറ്റുള്ളവർക്ക് നമ്മളെ ഉപയോഗിക്കാൻ നാം നിന്നുകൊടുക്കരുത്. എത്ര ശക്തമായ പ്രൊട്ടക്ഷൻ ഉണ്ടെങ്കിലും ഓർക്കുക, നമ്മൾ കംപ്യൂട്ടറിലും മൊബൈലിലും ഒന്നും ഇതുവരെ പൂർണ്ണമായും സുരക്ഷിതർ ആയിട്ടില്ല.
അതെ, നിങ്ങൾ ഉറങ്ങുമ്പോഴും പലരും ഉറങ്ങാതെ കാത്തിരിക്കുകയാണ്.