- എൻ.ജി.ജ്വോൺസൺ
പാലക്കാട്
ആരെടുത്തു എൻ ചിത്രപലകയിലെ ചായക്കൂട്ടുകളിലേറെയും..
ഹൃത്തിൻ നോവിനെ കലർപ്പില്ലാതെ പകർത്തുവാൻ കാത്തുവച്ചിരുന്ന,
കരളിനെ കാർന്നുതിന്നുന്ന നൊമ്പരങ്ങളെ നക്കിത്തുടയ്ക്കാൻ വെമ്പുന്ന
നിറങ്ങളെ....
തിരിച്ചു ഭേദങ്ങൾക്കെതിരെ കലമ്പൽ കൂടാനിരുന്ന വർണ്ണങ്ങളൊക്കെയും
എൻ തീക്ഷ്ണ വികാരങ്ങളുടെ വേലിയേറ്റ നെരിപ്പോടിലേക്ക് തീ കായാൻ ഇറങ്ങിയ, വിറയാർന്ന നിറങ്ങളെയും
ഈ പ്രളയതിരത്തള്ളലിൽ ആരൊക്കെയോ കട്ടെടുത്ത് അതെല്ലാം അവരുടേതാക്കി...
ബാക്കിയാകുന്നു ഇഴപൊട്ടിപ്പിന്നിയ,
മങ്ങി വിളറിയ പാഴ് നിറങ്ങൾ...
കേൾക്കാം, എനിക്കാ വിറയാർന്ന മന്ത്രണം മറ്റാർക്കും കേൾക്കാനാകാത്ത തേങ്ങലുകൾ......
ഇഴ ചേർക്കാനും, മിഴിവേകാനും
ഞാനെൻ തൂലിക ആർദ്രമായ് ചലിപ്പിക്കുന്നു ....
ആകുന്നില്ലല്ലൊ ബാക്കിയായ നിറംക്കെട്ട
ഈ പാഴ് ജന്മങ്ങൾക്ക് മിഴിവേകാൻ,
ഓണവില്ലിൻ വർണ്ണരാജികൾ വരച്ചു ചേർക്കാൻ.....
ഒരുവേള തെളിയാതെ ഘനീഭവിച്ച
ചിത്രത്തലത്തിൽ അഴലില്ലാതെ ആവാഹിക്കാൻ....
എൻ ആത്മാവ് ചിത്ര പീഠത്തിൽ
നഗ്നനായ് തൂങ്ങിയാടുന്നു...