Advertisment

മാധ്യമ വിലക്കിനെ അപലപിച്ച് കോം അംഗീകൃത ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സംയുക്ത എഡിറ്റോറിയല്‍. മാധ്യമ സ്വാതന്ത്ര്യത്തിനുള്ള വിലക്ക് ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേൽ മുറുകുന്ന ചങ്ങല - മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കോം ഇന്ത്യ രക്ഷാധികാരിയുമായ ആർ ഗോപീകൃഷ്ണൻ എഴുതുന്നു ..

New Update

publive-image

Advertisment

കോം ഇന്ത്യ പ്രസിദ്ധീകരിക്കുന്ന  സംയുക്ത എഡിറ്റോറിയല്‍ / ഡല്‍ഹി കലാപം ഏകപക്ഷീയമായി റിപ്പോര്‍ട്ടു ചെയ്തുവെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാവൺ എന്നീ മലയാളം ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തിനു നേർക്കുയർന്ന ഭരണകൂട ഭീഷണിയാണ്. ഇത് ആത്യന്തികമായി നമ്മുടെ ജനാധിപത്യത്തിന് വിപത്കരമാണ്. അത് ഭരണകർത്താക്കൾ തിരിച്ചറിയണം.

സ്വതന്ത്രമായ മാധ്യമ പ്രവർത്തനം ആരോഗ്യമുള്ള ജനാധിപത്യത്തിന്റെ ലക്ഷണമാണ്. അതിനാൽ മാധ്യമ സ്വാതന്ത്ര്യത്തിനു വിലക്കു വീഴുമ്പോൾ അത് ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേൽ മുറുകുന്ന ചങ്ങലയായിത്തന്നെ കരുതണം. രണ്ടു ചാനലുകൾ മാധ്യമങ്ങൾക്ക് കലാപ കാലങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ലക്ഷ്മണരേഖ മറികടന്നു എന്നതാണ് സർക്കാർ നടപടിക്ക് അടിസ്ഥാനം എന്നതു മറക്കുന്നില്ല. എന്നാൽ അതു മറയാക്കി മാധ്യമങ്ങളെ ഒന്നടങ്കം ഭയപ്പെടുത്തി അവയുടെ വായടപ്പിച്ചു കളയാം എന്നു ധരിക്കരുത്.

എല്ലാ കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾക്കു സാംഗത്യമുള്ള നാടാണ് നമ്മുടേത്. അവ പലപ്പോഴും നിശിതവും രൂക്ഷവുമായിരിക്കാം. അത്തരം വിമർശനങ്ങൾ ഉൾക്കൊള്ളാൻ പോന്നവരായിരിക്കണം ഭരണകർത്താക്കൾ.

അധികാരം അസഹിഷ്ണുത വളർത്താൻ ഇടയാക്കുമെന്നും അതിനു വളം വച്ചു കൊടുത്താൽ ഭരണാധികാരികൾ രാക്ഷസീയ രൂപം കൈവരിക്കുമെന്നും അറിയാവുന്നതുകൊണ്ടാണ് ജനങ്ങളുടെ പക്ഷത്തുനിന്ന് മാധ്യമങ്ങൾ ശബ്ദമുയർത്തുന്നത്. മാധ്യമങ്ങൾ പറയുന്നത് അപ്രിയ സത്യങ്ങളാകാം. എന്നാൽ നിഷ്പക്ഷമായി അതിലെ നിജസ്ഥിതി പരിശോധിച്ച് നടപടി സ്വീകരിക്കുന്നതാണ് ഉചിതമായ കാര്യം. അല്ലാതെ, അടിയന്തരാവസ്ഥയുടെ കരാള ദിനങ്ങളിലേക്കു പിൻനടക്കുകയല്ല.

വർഗീയ സംഘർഷമോ, കലാപമോ ഉണ്ടാകുന്ന അവസരത്തിൽ അതു പടരാതെ നോക്കുകയെന്നതും മാധ്യമ ധർമമാണ്. എരിതീയിൽ എണ്ണ പകർന്ന് സ്ഥിതിഗതികൾ ആളിക്കത്തിക്കാൻ ഇട നൽകിയാൽ ആ തീയിൽ നിരപരാധികളും അവരുടെ സ്വപ്നങ്ങളുമാകും ചാമ്പലാകുകയെന്നതും ഓർമിക്കണം. സംഘട്ടനത്തിന്റെ രണ്ടറ്റങ്ങളിൽ നിൽക്കുന്നത് ഏതു തരക്കാരുമാകട്ടെ, അവരെ പ്രോത്സാഹിപ്പിക്കലോ, പക്ഷം പിടിക്കലോ മാധ്യമ പ്രവർത്തകരുടെ ജോലിയല്ല.

രാജ്യത്ത് പത്രമാരണ നിയമങ്ങൾ ഏതെല്ലാം കാലത്ത്, ഏതെല്ലാം രൂപത്തിൽ വന്നിട്ടുണ്ട് എന്ന് മാധ്യമ പ്രവർത്തകർക്കറിയാം. അധികാരത്തിലിരിക്കുന്നവർ ആരുതന്നെയായാലും, അവർക്കും അവരുടെ പാർശ്വവർത്തികൾക്കും ഏറ്റവും ആശ്വാസകരമാണ് മാധ്യമങ്ങളില്ലാത്ത അവസ്ഥ. എന്നാൽ അത് അവരെ അധികാരത്തിലേറ്റിയ ജനങ്ങളുടെ വിശാല താല്പര്യമല്ല. കേന്ദ്രത്തിൽ ഭരണം കൈയാളുന്ന ബിജെപിക്ക് വിമർശനങ്ങളോടുള്ള അസഹിഷ്ണുത അറിവുള്ളതാണ്.

എന്നാൽ അവരുടെ നേതാക്കളും പ്രവർത്തകരും അടിയന്തരാവസ്ഥയുടെ ഇരകളാകേണ്ടി വന്നത് അന്ന് മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങുണ്ടായിരുന്നതു കൊണ്ടു കൂടിയാണ്. ആ കരാള ദിനങ്ങൾ നാടിനോ, ആ ഭരണാധികാരിക്കോ ഗുണം ചെയ്തില്ലെന്നും പിന്നീടു കണ്ടു. ചെറിയ ശാസനകളില്‍ ഒതുക്കേണ്ട കാര്യങ്ങളെ പര്‍വ്വതീകരിച്ച് വഷളാക്കുന്നത് ഏത് ഉന്നത് ഉദ്യോസ്ഥനോ ഉപദേഷ്ടാവോ ആയാലും അവര്‍ നമ്മുടെ ജനാധിപത്യത്തെ ആഴത്തിലാണ് മുറിവേല്‍പ്പിക്കുന്നത് എന്ന് മറന്നുകൂടാ

 

- ആർ ഗോപീകൃഷ്ണൻ, രക്ഷാധികാരി, കോം ഇന്ത്യ

 

editorial
Advertisment