ഡൽഹി: കോവിഡിനെതിരായ കോവാക്‌സിന്‍ മനുഷ്യരിൽ പ്രായോഗിക പരീക്ഷണം നടത്താൻ ഇന്ത്യയിൽ അനുമതി. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്, തദ്ദേശീയമായി വികസിപ്പിച്ച ‘കോവാക്സിന്’ ആദ്യ ഗവേഷണ ഫലങ്ങൾ വിജയകരമായതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. ജൂലൈ മുതൽ ഇന്ത്യയുടെ പല ഭാഗങ്ങളിലായി ഇതു പരീക്ഷിക്കുമെന്നു കമ്പനി വ്യക്തമാക്കി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് ഇതു വികസിപ്പിച്ചത്.
വാക്സിൻ പരീക്ഷണത്തിനാവശ്യമായ കൊറോണ വൈറസ് (സ്ട്രെയിൻ) എൻഐവി വേർതിരിച്ചെടുത്ത ശേഷം ഭാരത് ബയോടെക്കിനു കൈമാറുകയായിരുന്നു. ഹൈദരാബാദ് ജീനോം വാലിയിൽ, ഭാരത് ബയോടെക്കിന്റെ പ്രത്യേക സംവിധാനത്തിലായിരുന്നു ഗവേഷണം.
വാക്സിൻ ഗവേഷണത്തിലെ ആദ്യ കടമ്പകൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചതെന്നു ഭാരത് ബയോ ടെക് മേധാവി ഡോ. കൃഷ്ണ എല്ല പറഞ്ഞു. ഔദ്യോഗിക പ്രതികരണം നടത്താൻ ആരോഗ്യമന്ത്രാലയവും ഐസിഎംആറും തയാറായില്ല.