കോവിഡ് 19 ന്റെ സുരക്ഷാ നടപടികളുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികൾ ഇറാനിൽ കുടുങ്ങി. പൊഴിയൂർ, മര്യനാട്, വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്ന് പോയ 17 പേർ ഉൾപ്പെടെയാണ് കുടുങ്ങിയത്.
മത്സ്യബന്ധന വിസയിൽ ഇറാനിലേക്ക് പോയ തൊഴിലാളികളാണ് ഇറാനിൽ കുടുങ്ങിയത്. ഇറാനിലെ അസലൂരിലെ മുറിയിലാണ് തൊഴിലാളികളുള്ളത്. പൊഴിയൂരിൽ നിന്ന് പന്ത്രണ്ടും വിഴിഞ്ഞത്ത് നിന്ന് നാലും മര്യനാട് നിന്ന് ഒരാളുമാണ് കുടുങ്ങിക്കിടക്കുന്നത്. ഇവർക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്നും വിവരമുണ്ട്.
നാല് മാസം മുമ്പാണ് ഇവർ ഇറാനിലേക്ക് പോയത്. മലയാളികളും തമിഴ്‌നാട്ടിൽ നിന്ന് ഉള്ളവരും അടക്കം നിരവധി പേർ ഇത്തരത്തിൽ കുടുങ്ങി കിടക്കുന്നുണ്ട്. സ്‌പോൺസറെ ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ച് വരാനും കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.