ഇന്ത്യയിൽ കോവിഡ് വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നു. ദിവസം ഏകദേശം 95,000 ത്തോളം ആളുകളാണ് രോഗബാധിതരാകുന്നത്. മരണനിരക്കും വർദ്ധിക്കുകയാണ്.
ലോകത്താകെ 33 കമ്പനികൾ കോവിഡ് വാക്‌സിൻ നിർമ്മാണത്തിൽ ഇപ്പോൾ സജീവമാണ്. അതിൽ 9 വാക്‌സിനുകൾ മൂന്നാമത്തേതും അവസാനത്തേതുമായ ക്ലിനിക്കൽ ട്രയൽ സ്റ്റേജിലാണ്.
ഇതിൽ ഏറ്റവും മുന്നിൽ ഓക്സ്ഫോർഡ് യൂണിവേസിറ്റിയുടെ വാക്‌സിനാണ്. വാക്‌സിൻ സ്വീകരിച്ച ഒരു വ്യക്തിക്ക് അസ്വസ്ഥതകൾ ഉണ്ടായതിനെത്തുടർന്ന് നിർത്തിവച്ച ട്രയലുകൾ പുനരാരംഭിച്ചുകഴിഞ്ഞു.
ഇന്ത്യയിലും ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) വീണ്ടും മരുന്ന് പരീക്ഷണത്തിനുള്ള അനുമതി പൂണെയിലെ സിറം ഇൻസ്റ്റിട്യൂട്ടിനു നല്കികിയിട്ടുണ്ട്. വളരെ സുരക്ഷിതമായ വാക്‌സിനായാണ് ലോകം ഇത് കണക്കാക്കുന്നത്.
ഇതുകൂടാതെ റഷ്യൻ വാക്‌സിനായ Sputnik V യുടെ ഇന്ത്യയിലെ നിർമ്മാതാക്കളായ ഹൈദരാബാദിലെ ഡോക്ടർ റെഡ്ഡീസ് ലബോ റട്ടറി, ഇതിന്റെ ക്ലിനിക്കൽ ട്രയലിനായി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ സമീപിക്കാനൊരുങ്ങുകയാണ്.
ട്രയൽ നടത്തിയശേഷം ഡിസംബറിൽ വാക്‌സിൻ ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കുമെന്ന് ലാബ് എം.ഡി, ജി.വി.പ്രസാദ് അറിയിച്ചു.
അടുത്ത വർഷം (2021) ആദ്യത്തോടെ കോവിഡ് വാക്‌സിൻ രാജ്യത്തു ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർദ്ധൻ രാജ്യസഭയെ അറിയിക്കുകയുണ്ടായി.
എന്തായാലും ഇനിയുള്ള 3 മാസക്കാലം വളരെ നിർണ്ണായകമാണ്. ഇന്ത്യ,അമേരിക്ക, ബ്രസീൽ എന്നീ രാജ്യ ങ്ങളിൽ രോഗവ്യാപനം കൂടുകയാണ്. യൂറോപ്പിലും രണ്ടാം വ്യാപനമുണ്ടാകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
2021 ആദ്യം മാത്രമേ വാക്‌സിൻ ലഭ്യമാകുകയുള്ളു എന്നത് സുവ്യക്തമാണ്. അതുവരെ നമ്മൾ പരമാവധി ജാഗരൂകരായെങ്കിൽ മാത്രമേ രക്ഷയുള്ളൂ.
ലോകമാകെ 3 കോടിക്കടുത്ത് ആളുകൾ കോവിഡ് ബാധിതരായിട്ടുണ്ട്. 9.5 ലക്ഷത്തോളമാളുകളാണ് ഇതുവരെ മരിച്ചത്. അമേരിക്ക കഴിഞ്ഞാൽ രോഗസംക്രമണം ഏറ്റവും കൂടുതലുള്ള ഇന്ത്യയിൽ 52 ലക്ഷത്തിലധികം ആളുകൾ രോഗബാധിതരായപ്പോൾ മരണസംഖ്യ 84,505 ആയി ഉയർന്നിരിക്കുന്നു.