കുടുംബങ്ങള്‍ക്കകത്തെ കോവിഡ് വ്യാപന തോത് വളരെ ഉയര്‍ന്നതാണെന്നും വളരെ വേഗം നമ്മുടെ വീടുകള്‍ക്കുള്ളില്‍ രോഗം വ്യാപിക്കാമെന്നും അമേരിക്കന്‍ പഠനം. അമേരിക്കയിലെ 101 വീടുകളിലെ സ്ഥിതിയാണ് വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ നടത്തിയ പഠനത്തില്‍ അവലോകനം ചെയ്തിരിക്കുന്നത്. കുടുംബത്തില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ മറ്റുള്ളവര്‍ക്കും രോഗം പെട്ടെന്ന് ബാധിക്കുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ അസോഷ്യേറ്റ് പ്രഫസര്‍ കാര്‍ലോസ് ജി ഗ്രിജല്‍വ പറഞ്ഞു.
ആദ്യം ബാധിക്കപ്പെട്ടയാള്‍ മുതിര്‍ന്നയാളോ കുട്ടിയോ ആണെങ്കിലും ഇതിന് വ്യത്യാസമുണ്ടാവില്ല. 75 ശതമാനം സെക്കന്‍ഡറി അണുബാധകളും കുടുംബത്തിലെ ആദ്യത്തെയാള്‍ രോഗബാധിതനായി അഞ്ച് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. കുടുംബാംഗങ്ങള്‍ ആദ്യം പോസിറ്റീവാകുമ്പോള്‍ അവരില്‍ പകുതിയില്‍ താഴെ പേര്‍ക്കേ എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടാകാറുള്ളൂ. പലരും തുടര്‍ന്നുള്ള ഏഴ് ദിവസങ്ങളിലും ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചെന്ന് വരില്ല.
കുടുംബത്തില്‍ ആര്‍ക്കെങ്കിലും സുഖമില്ലാതായാല്‍ ഉടനെ ഐസലേറ്റ് ചെയ്യണ്ടതിന്റെ ആവശ്യകതയിലേക്ക് പഠനം വിരല്‍ചൂണ്ടുന്നു. ഉടനടിയുള്ള ഐസലേഷന്‍ കുടുംബത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നത് തടയും. മാസ്കും സാനിറ്റൈസറും നിർബന്ധമാക്കാനും നിർദേശിക്കുന്നു.