ഡൽഹി: വ്യാജ കോവിഡ് വാക്സീനുകൾ വിപണിയിലെത്തിയേക്കാമെന്ന മുന്നറിയിപ്പുമായി രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റർപോൾ. ഇന്റർനെറ്റിലൂടെയും അല്ലാതെയും വ്യാജ വാക്സീനുകളുടെ പരസ്യം നൽകാനും വിൽക്കാനും സാധ്യതയുണ്ടെന്ന് ഇന്റർപോള്‍ പറയുന്നു. ആഗോള തലത്തിലുള്ള ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾക്കാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
വ്യാജ വാക്സീനുകളുമായി ബന്ധപ്പെട്ട് 194 രാജ്യങ്ങൾക്ക് ഓറഞ്ച് നോട്ടീസാണ് ഇന്റർപോൾ പുറപ്പെടുവിച്ചിരിക്കുന്നത്. കോവിഡ് വാക്സീനുകളുടെ അനധികൃത പരസ്യങ്ങൾ, കൃത്രിമം കാണിക്കൽ, മോഷണം തുടങ്ങിയവ തടയാൻ തയാറെടുക്കണമെന്ന് നോട്ടിസിൽ പറയുന്നു.
ഒരു സംഭവം, ഒരു വ്യക്തി, ഒരു വസ്തു അല്ലെങ്കിൽ പൊതു സുരക്ഷയ്ക്ക് ഗുരുതരവും ആസന്നവുമായ ഭീഷണിയെ പ്രതിനിധീകരിക്കുന്ന ഒരു പ്രക്രിയയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനാണ് ഇന്റർപോൾ ഓറഞ്ച് അറിയിപ്പ് നൽകുന്നത്.
ഫൈസർ കോവിഡ് വാക്സീന്റെ ഉപയോഗത്തിന് യുകെ സർക്കാർ അനുമതി നൽകിയതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി ഇന്റർപോൾ രംഗത്തെത്തിയിരിക്കുന്നത്. വാക്സീൻ വിതരണ ശൃംഖലയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും വ്യാജ വസ്തുക്കൾ വിൽപന നടത്തുന്ന വെബ്സൈറ്റുകൾ തിരിച്ചറിയേണ്ടത് അനിവാര്യമാണെന്നും പൊലീസ് ഓഗനൈസേഷനുകൾക്ക് ഇന്റർപോൾ മുന്നറിയിപ്പു നൽകുന്നുണ്ട്. ഇത്തരം വാക്സീനുകൾ ജനങ്ങളുടെ ആരോഗ്യവും ജീവനും അപകടത്തിലാക്കിയേക്കാമെന്നും ഇന്റർപോൾ പറയുന്നു.