അമേരിക്കയില്‍ നവംബര്‍ ആദ്യമോ അതിനു മുൻപോ പോലും വാക്‌സീന്‍ കിട്ടാനുള്ള സാധ്യത തെളിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഥവാ സിഡിസി, രാജ്യമെമ്പാടും ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോട് വാക്‌സീനേഷന്‍ പരിപാടിക്കു സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ടതായി ദി ന്യൂ യോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, ഇത് ചില വിഭാഗങ്ങള്‍ക്കു മാത്രമായിരിക്കുമെന്നും കേള്‍ക്കുന്നു. ഉദാഹരണത്തിന് ആരോഗ്യ പ്രവര്‍ത്തകരും മറ്റും ഈ വിഭാഗത്തില്‍ പെട്ടേക്കും. ഇവര്‍ക്ക് ഒക്ടോബറിലോ, നവംബറിലോ വാക്‌സീനേഷന്‍ തുടങ്ങിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്നാല്‍, ഇപ്പോള്‍ വികസിപ്പിച്ചുവരുന്ന ഒരു വാക്‌സീന്റെയും പരീക്ഷണഘട്ടം ആ കാലത്തിനിടെ പൂര്‍ത്തിയാവില്ല. ഏറ്റവും മുൻപോട്ടുപോയിരിക്കുന്ന വാക്‌സീന്‍ വികസിപ്പിക്കുന്ന കമ്പനികള്‍ പോലും തങ്ങളുടെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണഘട്ടത്തിലാണ്. ഇവ ഈ വര്‍ഷം ആവസാനമായലും തീര്‍ന്നേക്കില്ലെന്നാണ് അനുമാനം.
വാക്‌സീന്‍ വികസിപ്പിക്കുന്നവരും, ശാസ്ത്രജ്ഞരും, ഗവേഷകരും എല്ലാം പറഞ്ഞുവരുന്നത് ഫലപ്രദമെന്ന് ഉറപ്പിക്കാനായാല്‍ വാക്‌സീന്‍ അടുത്ത വര്‍ഷം എപ്പോഴെങ്കിലുമായിരിക്കും എത്തുക എന്നാണ്. അതിനു മുൻപ് സാധ്യമാവില്ലെന്നു തന്നെയാണ് അവര്‍ ഏകകണ്ഠമായി എടുത്തിരുന്ന നിലപാട്.
എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അമേരിക്കക്കാര്‍ക്ക് വാക്‌സീന്‍ ഈ വര്‍ഷം കിട്ടുമെന്ന് ഉറപ്പു നല്‍കിയിരിക്കുകയാണ്. മിക്കാവറും നവംബര്‍ 3നുള്ള അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുൻപ് തന്നെ ലഭിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞുവരുന്നു.
ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും പ്രസിഡന്റാകാന്‍ മത്സരിക്കുന്നുണ്ട്. കൊറോണാ വൈറസിനുള്ള വാക്‌സീന്‍ പുറത്തിറക്കാന്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ സാധ്യത വര്‍ധിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.