ന്യൂഡല്‍ഹി: ഇന്ത്യയില്‍ വാക്സിന്‍ പരീക്ഷണം വീണ്ടും തുടങ്ങാന്‍ അനുമതി. ഓക്സഫഡ് വാക്സിന്‍ പരീക്ഷണത്തിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡി സി ജി ഐ(ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ) അനുമതി നല്‍കിയത്. പാര്‍ശ്വഫലം കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷണം നിറുത്തിവച്ചിരുന്നു.
പരീക്ഷണം വീണ്ടും തുടങ്ങുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ഡി സി ജി ഐ നിര്‍ദേശം. പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പരീക്ഷണ പ്രോട്ടോകോള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
മൂന്നാംഘട്ട പരീക്ഷണത്തിനിടെ വാക്സിന്‍ കുത്തിവച്ച വൊളണ്ടിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചിരുന്നു. തുടര്‍ന്ന് നിര്‍ത്തിവച്ച പരീക്ഷണം ബ്രിട്ടനില്‍ കഴിഞ്ഞ ശനിയാഴ്ച വീണ്ടും തുടങ്ങിയിരുന്നു.
ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ്പ്രതിരോധ വാക്‌സിന്‍ അവസാനഘട്ട പരീക്ഷണത്തിലാണ്.ഇന്ത്യയിലെ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. വാക്‌സിൻ വിജയമായാൽ വാങ്ങാൻ ഇന്ത്യയും കരാർ ഉണ്ടാക്കിയിട്ടുണ്ട്.