തൃശൂര്‍: സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ സിപിഐക്ക് വിമര്‍ശനം. സിപിഐഎമ്മും സിപിഐയും തമ്മില്‍ വലിയ അന്തരമുണ്ട്. അത് മനസിലാക്കാതെയാണ് സിപിഐയുടെ പ്രവര്‍ത്തനം. സിപിഐഎം എന്താണെന്ന് മനസിലാക്കിക്കൊടുക്കണം. താഴെത്തട്ടില്‍ സിപിഐ മുന്നണി മര്യാദ ലംഘിക്കുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. കോട്ടയത്ത് നിന്നുള്ള പ്രതിനിധിയാണ് വിമര്‍ശനം ഉന്നയിച്ചത്.
തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് തെറ്റാണെന്ന് ഇന്നലെ സംസ്ഥാന സമ്മേളനത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിച്ച റിപ്പോർട്ടില്‍ പരാമർശിച്ചിരുന്നു. സിപിഐയുടെ നിലപാട് മുന്നണിയിലും സര്‍ക്കാരിലും ഭിന്നതയുണ്ടെന്ന പ്രതീതി ഉണ്ടാക്കുന്നുവെന്നും റിപ്പോർട്ട് പരാമർശിക്കുന്നു.
14 ജില്ലാ സമ്മേളനങ്ങളിലും സിപിഐക്കെതിരെ വിമർശനങ്ങളുയർന്നതിന്റെ തുടർച്ചയായാണ് ഈ പരാമർശങ്ങളും ഉൾപ്പെടുന്നത്.
അതേസമയം സിപിഐഎം സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പാവങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടുവെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥാനമാനങ്ങള്‍ കൈക്കലാക്കുകയെന്ന ബൂര്‍ഷ്വാ ശൈലി കടന്നു വരുന്നു. പാര്‍ട്ടി തീരുമാനം അനുകൂലമല്ലെങ്കില്‍ പാര്‍ട്ടിയെത്തന്നെ വെല്ലുവിളിക്കുന്നു.