കൊച്ചി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ചെറുകിട വായ്പകള്‍ക്കായുള്ള ആവശ്യവും ലഭ്യതയും തമ്മിലുള്ള അനുപാതം വലിയ തോതില്‍ വ്യത്യാസപ്പെടുമെന്ന് ട്രാന്‍സ്‌യൂണിയന്‍ സിബിലിന്റെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതേ സമയം ചെറുകിട വായ്പകള്‍ നല്‍കുന്നതില്‍ കൂടുതല്‍ മുന്‍കരുതലോടെയുള്ള സമീപനമായിരിക്കും സ്ഥാപനങ്ങള്‍ കൈക്കൊള്ളുക. വായ്പകള്‍ തിരിച്ചടക്കുന്നതു വൈകുന്ന സ്ഥിതി വിശേഷമാണ് സാമ്പത്തിക രംഗം പ്രതീക്ഷിക്കുന്നത്.
പേഴ്‌സണല്‍ ലോണുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുമായുള്ള ആവശ്യം ശരാശരി രീതിയില്‍ തുടരും. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതും ഇതിനു വഴിയൊരുക്കുന്നുണ്ട്. ഇതേ സമയം വാഹന, ഭവന വായ്പകള്‍ക്കായുള്ള ആവശ്യം കുറച്ചു കാലത്തേക്ക് ദുര്‍ബലമായിരിക്കും. വസ്തുവിന്റെ ഈടിന്‍മേലുള്ള വായ്പകള്‍ കൂടുതല്‍ നഷ്ട സാധ്യതയുള്ളതാകുമെന്നും കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതേ സമയം ക്രെഡിറ്റ് കാര്‍ഡുകള്‍ താരതമ്യേന നഷ്ടസാധ്യത കുറഞ്ഞ തലത്തിലുമായിരിക്കും. 2008-2009 കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കു ശേഷമുണ്ടായിരുന്ന സാഹചര്യമാകില്ല ഇപ്പോള്‍ ഉണ്ടാകുകയെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വായ്പാ സ്ഥാപനങ്ങള്‍ അനുമതി നല്‍കുന്ന പ്രക്രിയ കൂടുതല്‍ കര്‍ശനമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ട്രാന്‍സ് യൂണിയന്‍ സിബില്‍ റിസര്‍ച്ച് ആന്റ് കണ്‍സള്‍ട്ടിങ് വൈസ് പ്രസിഡന്റ് അഭയ് കേല്‍ക്കര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ചെറുകിട വായ്പാ മേഖല ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന തോതില്‍ വളരുന്നതായിരുന്നു കോവിഡിനു മുന്‍പു കണ്ടത്. എന്നാല്‍ ഈ ആഗോള പ്രതിസന്ധി ഒരു സമ്പദ് വ്യവസ്ഥയേയും ബാധിക്കാതിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.