ഇൻഡോർ ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിലും ഇന്ത്യയ്ക്ക് ആധികാരിക വിജയം. 88 റൺസിനാണ് ഇന്ത്യ ലങ്കയെ പരാജയപ്പെടുത്തിയത്. 261 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് 17.2 ഓവറില്‍ 172 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ട്വന്റി20യിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്.
ഒമ്പതു വിക്കറ്റിന് 172 റൺസെന്ന നിലയിൽ ശ്രീലങ്ക കളി മതിയാക്കി. ഇതോടെ മൂന്നു മൽസരങ്ങളുള്ള പരമ്പര 2–0ന് ഇന്ത്യ സ്വന്തമാക്കി. പരിക്കേറ്റ എയ്ഞ്ചലോ മാത്യൂസ് ബാറ്റിങ്ങിന് ഇറങ്ങാതിരുന്നതും അവര്‍ക്ക് തിരിച്ചടിയായി . നേരത്തെ ടെസ്റ്റ്, ഏകദിന പരമ്പരയിലും ഇന്ത്യ വിജയിച്ചിരുന്നു. ഞായറാഴ്ച്ചയാണ് ലങ്കക്കെതിരായ മൂന്നാം ടിട്വന്റി.
കുൽദീപ് യാദവ് മൂന്നും യുസ്വേന്ദ്ര ചഹൽ നാലും വിക്കറ്റുകള്‍ വീഴ്ത്തി. നിരോഷൻ ഡിക്‌വെല്ല, ഉപുൽ തരംഗ, കുശാൽ പെരേര എന്നിവരൊഴികെ മറ്റാർക്കും ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടക്കാനായില്ല. ശ്രീലങ്കയ്ക്കായി കുശാൽ പെരേര അർധ സെഞ്ചുറി നേടി.
അതിവേഗ സെഞ്ചുറിയുമായി മിന്നിയ രോഹിത് ശർമയാണ് ഭീമൻ വിജയലക്ഷ്യം നേടാൻ ആതിഥേയരെ സഹായിച്ചത്. 43 പന്ത് മാത്രം നേരിട്ട് 118 റൺസുമായാണ് രോഹിത് മടങ്ങിയത്. 12 ഫോറും 10 സിക്സും രോഹിത് പറത്തി. അർധ സെഞ്ചുറി പ്രകടനവുമായി ലോകേഷ് രാഹുലും രോഹിതിന് പിന്തുണയേകി.
അന്താരാഷ്ട്ര ടിട്വന്റിയിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണ് ഇന്‍ഡോറില്‍ രോഹിത് പിന്നിട്ടത്. ഈ വര്‍ഷം ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ 35 പന്തില്‍ സെഞ്ചുറി നേടിയിരുന്നു. ഇതോടെ മില്ലറുടെ റെക്കോഡിനൊപ്പമാണ് രോഹിത് എത്തിയത്.
രാഹുലും രോഹിതും ക്രീസിൽ നിലയുറപ്പിച്ചപ്പോൾ ട്വന്റി20യിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. ട്വന്റി20യിലെ തന്നെ മികച്ച മൂന്നാമത്തെ ഓപ്പണിങ് കൂട്ടുകെട്ടുമാണിത്. 165 റൺസാണ് ഇരുതാരങ്ങളുടെയും നേട്ടം .
രോഹിത് മടങ്ങിയപ്പോള്‍ പിന്നാലെയെത്തിയത് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. അർധ സെഞ്ചുറി നേടിയ രാഹുലിനൊപ്പം ധോണിയും ആഞ്ഞടിച്ചതോടെ സ്കോർ 200 കടന്നു.സ്കോർ 243ൽ നിൽക്കെ രാഹുൽ മടങ്ങി. 49 പന്തിൽ 89 റൺസുമായാണ് രാഹുൽ കൂടാരം കയറിയത്.
നുവാൻ പ്രദീപിന്റെ പന്തിൽ കീപ്പർ നിരോഷൻ ഡിക്‌വെല്ലയുടെ ഗംഭീര ക്യാച്ചിലായിരുന്നു പുറത്താകൽ. ധോണിക്ക് കൂട്ടായി ഹാർദിക് പാണ്ഡ്യയെത്തി. പത്തു റൺസുമായി പാണ്ഡ്യയും റണ്ണൊന്നും എടുക്കാതെ ശ്രേയസ് അയ്യരും പുറത്തായി.
ധോണി 21 പന്തിൽ 28 റൺസെടുത്തു. ഒരു റണ്ണുമായി മനീഷ് പാണ്ഡെയും അഞ്ചു റണ്ണുമായി ദിനേഷ് കാർത്തിക്കും പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി തിസാര പെരേര, നുവാൻ പ്രദീപ് എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. ചമീര ഒരു വിക്കറ്റ് നേടി.