കാസര്‍കോട്: ലോക്ക്ഡൗണ്‍ നിർദ്ദേശം ലംഘിച്ച് വീടിനടുത്ത് യുവാക്കളുടെ ക്രിക്കറ്റ് കളി. വിവരം പൊലീസില്‍ അറിയിച്ച സമീപവാസിയായ നഴ്സിനെതിരെ വധഭീഷണി മുഴക്കി യുവാക്കള്‍. കാസര്‍കോട് ബേക്കല്‍ തമ്പുരാന് വളപ്പിലെ മനീഷയ്ക്കു നേരെയാണു ഭീഷണിയുണ്ടായത്.
കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ നഴ്സായ മനീഷയുടെ വീടിനടുത്ത് ഒരു കൂട്ടം യുവാക്കള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് കളിച്ചിരുന്നു. ക്രിക്കറ്റ് കളി നിര്‍ത്തി പിരിഞ്ഞു പോകണമെന്ന് മനീഷ യുവാക്കളോട് ആവശ്യപ്പെട്ടു.
ഇതവഗണിച്ച് യുവാക്കള്‍ കളി തുടര്‍ന്നതോടെ യുവതി പൊലീസില്‍ വിവരമറിയിച്ചു.
വിവരമറിഞ്ഞെത്തിയ പൊലീസിനെ കണ്ട് യുവാക്കള്‍ രക്ഷപ്പെട്ടു. ഇതിനുശേഷം ഒരു സംഘം യുവാക്കളും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് വീട്ടിലെത്തി മനീഷയെയും അച്ഛനെയും അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും സ്കൂട്ടര്‍ കടലില്‍ എറിയുമെന്ന് പറഞ്ഞെന്നുമാണ് മനീഷ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് ഏഴു പേര്‍ക്കെതിരെ കേസെടുത്തു.