കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആശയങ്ങള്‍ക്കും അനുഭൂതികള്‍ക്കും ആതിഥ്യമൊരുക്കാന്‍ ബോള്‍ഗാട്ടി പോലൊരു സ്ഥലം മധ്യകേരളത്തിലില്ലെന്നു പറയാം.
വെമ്പനാട്ടു കായലും പെരിയാറിന്റെ കൈവഴിയും അറബിക്കടലിനോട് സംഗമിക്കുന്ന തുറമുഖത്തിന്റെ മനോഹാരിതയാണ് പ്രകൃതി നല്‍കിയതെങ്കില്‍ 1744-ല്‍ ഡച്ചുകാര്‍ പണിത കൊട്ടാരമാണ് ചരിത്രത്തിന്റെ ബാക്കി. 1909-ല്‍ ബ്രിട്ടീഷുകാര്‍ ഏറ്റെടുത്ത കൊട്ടാരം ഇന്ന് ടൂറിസം വകുപ്പിന്റെ കീഴിലെ നക്ഷത്രഹോട്ടലാണ്.
കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിന്റെ ആദ്യവേദിയായതു വഴി ബോള്‍ഗാട്ടി മറ്റൊരു ചരിത്രദൗത്യത്തിനു കൂടി അരങ്ങായെന്നു പറയാം. മീനവെയിലിന്റെ ചൂടിനെ തോല്‍പ്പിക്കുന്ന കാറ്റും മനം മയക്കുന്ന പ്രകൃതിഭംഗിയും കൃതി സാഹിത്യ-വിജ്ഞാനോത്സത്തിനെത്തുന്നവരെ ഏറെ ആഹ്ലാദിപ്പിക്കുന്നു.
അതുകൊണ്ടു തന്നെ ബോള്‍ഗാട്ടിയുടെ ഈ വൈകുന്നേരങ്ങളും കാല്‍പ്പനിക സുന്ദരമാണ്. അതായിരിക്കണം കോളേജ് വിദ്യാര്‍ത്ഥികളുടെ കൂട്ടങ്ങളും കഴിഞ്ഞ രണ്ടു ദിവസമായി കൂടുതല്‍ കൂടുതലായി കൃതിയ്‌ക്കെത്തുന്നത്.
അഞ്ച് വേദികള്‍ക്കും ബഷീറിന്റെ പുസ്തകക്കടയ്ക്കുമിടയിലുള്ള സന്ദര്‍ശനങ്ങളുടെ ഇടവേളകളില്‍ ഈ തുറസ്സുകളിലൂടെ സാഹിത്യതീര്‍ത്ഥാടകര്‍ ചുറ്റിനടക്കുന്നു, കായല്‍ക്കാറ്റേറ്റ് വിശ്രമിക്കുന്നു. ഇടയ്ക്ക് കപ്പലിന്റെ കാളം മുഴങ്ങുന്നു. അല്ലെങ്കിലും കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്നത് ചരക്കുകള്‍ മാത്രമല്ലല്ലോ, ആശയങ്ങളും അനുഭൂതികളും കൂടിയല്ലേ?