തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് സാഹചര്യം വിലയിരുത്താനും മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനും തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം ചേരുന്നു. കര വ്യോമ നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തിന് 310 കിലോമീറ്റർ അകലെയെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പാമ്പനിൽനിന്ന് 110 കിലോമീറ്റർ ദൂരെയാണിത്. നിലവിൽ 70 മുതൽ 80 വരെ കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്. ചില അവസരങ്ങളിൽ ഇത് 90 കിലോമീറ്റർവരെയാകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നാളെ ഉച്ചയോടെ ബുറേവി തീവ്രത കുറഞ്ഞ് കേരളത്തിലെത്തും.
ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ പൊന്മുടി ലയത്തിലെ 450 തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. ആനപ്പാറയിലേക്കാണ് മുന്‍കരുതല്‍ എന്ന നിലയില്‍ തൊഴിലാളികളെ മാറ്റുന്നത്. ബുറേവി പൊന്മുടി വഴി കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന അറിയിപ്പിന് പിന്നാലെയാണ് നടപടി. ബുറെവി തിരുവനന്തപുരത്തെ പൊന്മുടി വഴിയെത്തി, വർക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടൽ. ഇത് പ്രകാരം നെയ്യാറ്റിൻകര താലൂക്കിൽ വലിയ ആശങ്ക വേണ്ട.