മുംബൈ: മയക്കുമരുന്നു കേസില്‍ നടി നടി ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും. ദീപികയുടെ മാനേജർ കരീഷ്മ പ്രകാശിനെയും നടി രാകുല്‍ പ്രീത് സിങ്ങിനെയും ചോദ്യം ചെയ്തു. കഞ്ചാവ് വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള വാട്സാപ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണു രാകുൽപ്രീതിനെയും കരീഷ്മ പ്രകാശിനെയും അന്വേഷണ സംഘം വിളിപ്പിച്ചത്.
2017 ഒക്ടോബറിൽ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സ് ആപ്പ് ചാറ്റ് എൻസിബിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചാറ്റ് നടത്തിയത് ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലാണെന്നും അതിന്‍റെ അഡ്മിൻ ദീപികയാണെന്നും ഉള്ള പുതിയ വിവരങ്ങൾ കൂടി അന്വേഷണ സംഘം ഇന്നലെ നൽകി. മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തി പിടിയിലായതിന് പിന്നാലെയാണ് ബോളിവുഡിലെ കൂടുതല്‍ താരങ്ങള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
ദീപികയെക്കൂടാതെ സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവർക്കും അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാവാന്‍ എന്‍സിബി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതോടെ ഗോവയിലായിരുന്ന നടിമാര്‍ വ്യാഴാഴ്ച ഉച്ചയോടെ മുംബൈയിലേക്ക് തിരിച്ചു.
സാറാ അലി ഖാന്‍ ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ചിത്രങ്ങൾ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ദീപിക വ്യാഴാഴ്ച തന്നെ ഗോവയില്‍ നിന്നു മുംബൈയിലെത്തി. ഭര്‍ത്താവും നടുമായ രണ്‍വീര്‍ സിങ്ങിന് ഒപ്പമാണ് ദീപിക എത്തിയത്.
ദീപികയെ ചോദ്യം ചെയ്യുമ്പോൾ തന്നെ ഒപ്പം അനുവദിക്കണം എന്നാവശ്യപ്പെട്ട് രൺവീർ അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടിരുന്നു. നടിയുടെ ഉൽകണ്ഠാ രോഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് രൺവീറിന്റെ ആവശ്യം. എന്നാൽ ഇതുസംബന്ധിച്ച് എൻസിബി തീരുമാനം അറിയിച്ചിട്ടില്ല.