Advertisment

അടിച്ചമര്‍ത്തപ്പെട്ട അല്ലെങ്കില്‍ ശാന്തി ആഗ്രഹിക്കുന്ന ലോക ജനതക്ക് മേല്‍ സന്തോഷവും വാരി വിതറിക്കൊണ്ട് അയാള്‍ ഡ്രിബിള്‍ ചെയ്തു മുന്നേറി; അലാസ്‌ക മുതല്‍ ആസ്‌ത്രേലിയ വരേയും ജപ്പാന്‍ മുതല്‍ ജമൈക്ക വരെയും മലപ്പുറം തൊട്ടു മംഗോളിയ വരെയും അയാളുടെ നീക്കങ്ങളിലും അതിലൂടെ വിരിഞ്ഞ സൗന്ദര്യത്തിലും മതിമറന്നു; പിന്നെയും മനുഷ്യരുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ ദേശങ്ങളില്‍ ഒക്കെ പരിലസിച്ചു; ഒരു ബ്രസീല്‍ ആരാധകന്റെ മറഡോണ അനുസ്മരണം

author-image
admin
New Update

അവസാനമായി..വിട പ്രിയ ഡീഗോ.. ഒരു ബ്രസീല്‍ ആരാധകന്റെ വിടപറച്ചില്‍..

Advertisment

ഫുട്‌ബോളിന്റെ ചക്രവാളങ്ങളില്‍ ഒരു ശുഭ്ര നക്ഷത്രം പോലെ ഉദിച്ചുയര്‍ന്നു. ലോകത്തെ തന്റെ കാലടികളില്‍ കിടത്തിയ ഒരേ ഒരു രാജാവ്. വിശപ്പ് മാറ്റാന്‍ ഒരു വഴിയും കാണാത്ത ബാല്യകാലത്ത് പശി അടങ്ങാന്‍ ഫുട്‌ബോള്‍ ആയിരുന്നു ഒരേ ഒരു വഴി. പണവും പ്രശസ്തിയും വന്നു കുമിഞ്ഞു കൂടുമ്പോഴും പട്ടിണി പാവങ്ങളെയും അരികുവല്‍ക്കരിക്കപ്പെട്ട പാവങ്ങളെയും ഓര്‍ത്തായിരുന്നു ഡീഗോ സങ്കടപ്പെട്ടത്. ആ ഡീഗോ ലോകമെമ്പാടും ഉള്ള ജനങ്ങളുടെ മനസ്സ് കീഴടക്കിയതില്‍ എന്തത്ഭുതം?

publive-image

1986ല്‍ പത്ര താളുകളില്‍ ഫുട്‌ബോള്‍ ചിത്രങ്ങള്‍ കണ്ട് ഈ കളിയെ ഇഷ്ടപ്പെട്ടു ഒരു സ്‌കൂള്‍കാരന് അപ്പുറത്തെ വീട്ടിലെ ഹരിയേട്ടന്റെ കെല്‍ട്രോണ്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവി ആസ്‌ടെക്ക സ്റ്റേഡിയം ആയതിലും അത്ഭുതമില്ല. പെറ്റു വീഴുമ്പോള്‍ ടിവിയും സ്മാര്‍ട്ട് ഫോണും ടാബ്ലെറ്റുകളും കൊണ്ടു അമ്മാനമാടുന്ന ഇന്നത്തെ കുട്ടികള്‍ എന്തൊരു ഭാഗ്യവാന്മാര്‍...

ആരോരുമറിയാതെ മഞ്ഞയും നീലയും നിറഞ്ഞ ബ്രസീലിനെ മനസ്സിലേറ്റിയ ആ പതിനാലുകാരന്, ഏതാനും കളികളിലൂടെ, പാര്‍ട്ടി ഗ്രാമത്തില്‍ മറഡോണ എന്ന സഖാവിന്റെ തിരുപ്പിറവി നോക്കി നില്‍ക്കാനേ ആയുള്ളൂ. അര്‍ജന്റീന തോല്‍ക്കണം എന്നാശിക്കുമ്പോഴും കവുങ്ങിന്‍ തോട്ടത്തില്‍ കൂടി സൈക്കിള്‍ ഓടിക്കുന്ന ചെക്കനെ പോലെ എതിരാളികളുടെ കോട്ടകളില്‍ കൂടി പന്തും കൊണ്ട് വളഞ്ഞു പുളഞ്ഞു പോകുന്ന ഡീഗോ അക്കാലത്തെ ജനതയെ കോരിത്തരിപ്പിച്ചു കഴിഞ്ഞിരുന്നു.

അന്നും എനിക്കും പന്ത് കളിയെ സ്‌നേഹിക്കുന്ന ആര്‍ക്കും ഡീഗോയെ വെറുക്കാന്‍ ആവില്ലായിരുന്നു. ഫ്രാന്‍സിനോടുള നൂറ്റാണ്ടിലെ യുദ്ധം തോറ്റ ബ്രസീലുകാരെ നാണിപ്പിച്ചു കൊണ്ട് ഡീഗോ ഒറ്റക്ക് അര്‍ജന്റീനയെ ലോക ചാമ്പ്യന്മാര്‍ ആക്കിയപ്പോള്‍ ഒരു ബ്രസീല്‍ ആരാധകനും തല കുനിച്ചില്ല. മറിച്ചു അവരും രഹസ്യമായി ഡീഗോയെ പ്രണയിക്കുകയായിരുന്നു.

1990ല്‍ എത്തിയപ്പോള്‍ ഉജ്വലമായി കളിച്ചു വന്ന ബ്രസീലിനെ ഒരു നിമിഷത്തെ മാന്ത്രികതയില്‍ പിറന്ന ത്രൂ പാസ്സിലൂടെ കനീജിയക്ക് ഗോള്‍ അടിക്കാനുള്ള അവസരമുണ്ടാക്കി പരാജയപ്പെടുത്തിയ ഡീഗോയെ ഞാന്‍ എത്ര മാത്രം വെറുത്തിരുന്നു എന്ന് പറയാന്‍ ആവില്ല. 1994ല്‍ പ്രിയ റൊമാരിയോ തേരോട്ടം നടത്തി 24 കൊല്ലത്തിന്റെ വറുതി തീര്‍ത്തു കപ്പ് നേടുമ്പോള്‍ ബാറ്റി ഗോളിനെ മുന്നില്‍ നിര്‍ത്തി പട പൊരുതി പകുതിക്ക് വച്ചു അപമാനിതനായി പടക്കളം വിടുമ്പോള്‍ ലോകം ആ മനുഷ്യനെ ചേര്‍ത്ത് നിര്‍ത്തിയത് എന്ത് കൊണ്ടാകാം..?

ഡ്രസിങ് റൂമില്‍ കളിക്ക് മുന്‍പും കളിക്ക് ശേഷവും ആടിപ്പാടി ടീമംഗങ്ങളെ ഉത്തേജിപ്പിക്കാന്‍ ഡീഗോവിനുള്ള കഴിവ് ഒന്നു വേറെ തന്നെ ആണ്.. അങ്ങനെ ആയിരുന്നു ശരാശരിക്കാര്‍ മാത്രമുള്ള 1986 ലെ അര്‍ജന്റീനയെ അയാള്‍ ജയിപ്പിച്ചെടുത്തത്. ഏറെ കഴിവുണ്ടെന്ന് തെളിയിച്ചിട്ടും മെസിയുടെ അര്‍ജന്റീന കിരീടം ഇല്ലാതെ ഉഴലുന്നതിനും ഇതുകൊണ്ട് തന്നെ.

മറഡോണ ഒരിക്കലും പദവിയും പേരും നോക്കിയായിരുന്നില്ല കളിച്ചത്. എല്ലാം മറന്നു ആര്‍ത്തു വിളിക്കുന്ന ആയിരങ്ങള്‍ അയാളെ എന്നും കീഴടക്കി.. വഴിയോരങ്ങളില്‍ ആര്‍ത്തു വിളിക്കുന്നവരെ അയാള്‍ ലോക കിരീടങ്ങളെക്കാള്‍ വില മതിച്ചു... ഒരേ സമയം ചെഗു വേരയെയും ഫിദല്‍ കാസ്‌ട്രോയെയും ചാവെസിനെയും കഴുത്തിലെ കുരിശിനെയും സ്‌നേഹിച്ച അയാള്‍ ആധുനിക മനുഷ്യനെ ഉന്മാദിപ്പിച്ച ഒരു ഗന്ധര്‍വ്വന്‍ ആയിരുന്നു. ബ്രസീലിലാണ് ജനിച്ചിരുന്നതെങ്കില്‍ ഈ മനുഷ്യന്‍ ഇത്രയേറെ ബഹുമതികള്‍ നേടിയേനെ. എന്നിലെ ഫുട്‌ബോള്‍ ആരാധകന് നിറ സംതൃപ്തി നേടാന്‍ അവസരം ഒരുക്കിയേനെ.

ഡീഗോ അര്‍മാന്‍ഡോ മറഡോണ...സ്വര്‍ഗ്ഗ ലോകത്തിന്റെ ഗ്യാലറികളില്‍ ഇരുന്നു സര്‍വ ദൈവങ്ങളും, ആ മനുഷ്യനില്‍ ഫുട്‌ബോള്‍ എന്ന മാസ്മരിക സൗന്ദര്യ സൗരഭ്യ ചേരുവകള്‍ വാരി വിതറി. മൈതാനത്തു അസാധ്യമായത് അയാള്‍ അയത്‌ന ലളിതമായി ചെയ്തു തീര്‍ത്തു. കളത്തിനു പുറത്ത് ചോരയും നീരും നിറഞ്ഞ, കരയാന്‍ തോന്നുമ്പോള്‍ കരഞ്ഞും, ചിരിക്കാന്‍ തോന്നുമ്പോള്‍ പൊട്ടി ചിരിച്ചും ആസ്വദിക്കാന്‍ തോന്നുമ്പോള്‍ എല്ലാം മറന്നു ആസ്വദിച്ചും താനുമൊരു വെറും മനുഷ്യന്‍ ആണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു.

എല്ലാത്തിലും അദ്ദേഹത്തില്‍ ദ്വന്ദ മുഖങ്ങള്‍ ഉണ്ടായിരുന്നു. ആര്‍ക്കും മനസിലാകാത്ത ഇരട്ട വ്യക്തിത്വങ്ങള്‍.. നിലപാടുകള്‍ അയാള്‍ക്ക് ജീവിതം ആയിരുന്നു. കോരിത്തരിപ്പിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വ സൗന്ദര്യ ഭൂമികയില്‍ നിന്നും അയാളെ തേടി വന്ന ലൗകിക സൗഖ്യങ്ങളുടെ വശ്യ മനോഹര പുഞ്ചിരികളെ അയാള്‍ ഒരു പുഷ്പത്തിനെ ചവിട്ടി മെതിക്കുന്നത് പോലെ ചവിട്ടി മെതിച്ചു.

അടിച്ചമര്‍ത്തപ്പെട്ട അല്ലെങ്കില്‍ ശാന്തി ആഗ്രഹിക്കുന്ന ലോക ജനതക്ക് മേല്‍ സന്തോഷവും വാരി വിതറിക്കൊണ്ട് അയാള്‍ ഡ്രിബിള്‍ ചെയ്തു മുന്നേറി. അലാസ്‌ക മുതല്‍ ആസ്‌ത്രേലിയ വരേയും ജപ്പാന്‍ മുതല്‍ ജമൈക്ക വരെയും മലപ്പുറം തൊട്ടു മംഗോളിയ വരെയും അയാളുടെ നീക്കങ്ങളിലും അതിലൂടെ വിരിഞ്ഞ സൗന്ദര്യത്തിലും മതിമറന്നു. പിന്നെയും മനുഷ്യരുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ ദേശങ്ങളില്‍ ഒക്കെ പരിലസിച്ചു.

ഫുട്‌ബോള്‍ ഒരു കളി മാത്രം ആയിരുന്നു എങ്കില്‍ ഡീഗോ വെറുമൊരു കളിക്കാരന്‍ മാത്രം ആയേനെ. എന്നാല്‍ മനുഷ്യന്റെ ഏതൊരു സങ്കടകരമായ അവസ്ഥകളെയും ഇല്ലാതാക്കുന്ന ഒരു വലിയ ആരോഗ്യ ശാസ്ത്രം ആണ് ഫുട്‌ബോള്‍. മഹാ വ്യാധികള്‍ പെട്ട് ഉഴലുന്ന ലോക ജനതക്ക് അങ്ങേ അറ്റത്തെ ഭ്രാന്തിനോളം എത്തുന്ന മൂര്‍ച്ഛ നല്‍കാന്‍ ഡീഗോ എത്തി. അയാളുടെ കാലുകളില്‍ നിറച്ച മാന്ത്രികതയുടെ ലായനിയും ലോകജനത ആമോദത്തോടെ ഊറ്റിക്കുടിച്ചു. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ ആ ലഹരിയില്‍ മതിമറന്നു. അടിച്ചമര്‍ത്തപ്പെട്ട ജനതക്ക് വേണ്ടി പോരടിച്ച വിപ്ലവകാരി ഫിദല്‍ കാസ്‌ട്രോയാണ് ലഹരിയുടെ മല അടിവാരങ്ങളില്‍ കറങ്ങി നടന്ന ഡീഗോയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത്. തന്റെ ഉറ്റ സുഹൃത്ത് എന്ന് ഡീഗോ വിശേഷിപ്പിച്ച ഫിദല്‍ വിടപറഞ്ഞ നവംബര്‍ 25 നു തന്നെ ജീവിതത്തിന്റെ പിച്ചില്‍ നിന്ന് ബൂട്ടഴിച്ചുകൊണ്ട് ദീഗോ പോയതും കാല്‍പന്തോളം പോന്ന കവിത. അതോ അത് കാലത്തിന്റെ കാത്തു വെപ്പ് ആയിരുന്നോ?

അവസാനമായി..വിട പ്രിയ ഡീഗോ.. ഒരു ബ്രസീല്‍ ആരാധകന്റെ വിടപറച്ചില്‍..

facebook post dego maradona
Advertisment