ന്യൂഡൽഹി: കള്ളപ്പണക്കാരില്‍ നിന്നും കള്ളപ്പണം വീണ്ടെടുത്ത് ജനങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം ലഭ്യമാക്കും എന്ന് പറഞ്ഞ പ്രധാനമന്ത്രിക്കും പാര്‍ലമെന്റിനും തൊട്ടടുത്താണ് എട്ടു ദിവസമായി ഭക്ഷണം ലഭിക്കാതെ സഹോദരികളായ മുന്നു കുട്ടികൾ വിശന്നു മരിച്ചത്.
എട്ടും നാലും രണ്ടും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. അനക്കമറ്റ കുട്ടികളെയുമെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കുട്ടികൾ മരിച്ചതെങ്ങനെയെന്ന് അന്വേഷിച്ച പൊലീസുകാരോട് ആ അമ്മ ദയനീയ സ്വരത്തിൽ ചോദിച്ചു ... ' എനിക്കു കുറച്ച് ആഹാരം തരുമോ...? '
പ്രാഥമിക പരിശോധനയ്ക്കുശേഷം ഡോക്ടർമാരും അറിയിച്ചു ആ കുട്ടുകൾ മരിച്ചത് വിശപ്പുമൂലമാണെന്നു. എട്ടുദിവസമായി ആ കുട്ടികൾ എന്തെങ്കിലും കഴിച്ചിട്ട്. ചൊവ്വാഴ്ച രാവിലെയാണ് കുട്ടികളെയുമായി അമ്മ ആശുപത്രിയിൽ എത്തിയതെന്ന് ഡോക്ടർ അറിയിച്ചു.
അതേസമയം, രാജ്യതലസ്ഥാനത്ത് കുട്ടികൾ പട്ടിണികിടന്നു മരിച്ചെന്ന വാർത്തയ്ക്കു പിന്നാലെ സംസ്ഥാനം ഭരിക്കുന്ന എഎപിയും കേന്ദ്രം ഭരിക്കുന്ന ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിൽ വാദപ്രതിവാദം ഉടലെടുത്തു. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിടുന്നതിനൊപ്പം വീണ്ടും പോസ്റ്റ്മോർട്ടം നടത്താനും നിർദേശം നൽകി.
ബംഗാളിൽനിന്നുള്ള അഞ്ചംഗ കുടുംബം ശനിയാഴ്ചയാണ് നേരത്തേ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് കിഴക്കൻ ഡൽഹിയിലെ മാൻഡാവാലിയിൽ എത്തിയത്. കുട്ടികളുടെ പിതാവിന്റെ സുഹൃത്താണ് ഇവർക്കൊപ്പമുണ്ടായിരുന്നതെന്ന് അയൽക്കാർ അറിയിച്ചു.
അവരെ ഇവിടെ എത്തിച്ചതിനുപിന്നാലെ റിക്ഷാ വലിക്കുന്ന പിതാവിനെ കാണാതായി. ഇയാൾ ജോലി അന്വേഷിച്ചു പോയതാണെന്നാണ് വിവരം. റിക്ഷാ മോഷണം പോയതിനെത്തുടർന്നാണ് കുടുംബം ജോലി അന്വേഷിച്ച് ഡൽഹിയിൽ എത്തിയത്.
കുട്ടികളിൽ രണ്ടുപേർക്ക് കുറച്ചുദിവസങ്ങളായി എന്തോ അസുഖം ഉണ്ടായിരുന്നുവെന്നും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽപ്പെടുത്തി മൂത്ത കുട്ടിക്ക് ഭക്ഷണം ലഭിച്ചിട്ടും അസുഖം വന്നത് എങ്ങനെയെന്നതിൽ വ്യക്തതയില്ല. കുടുംബം താമസിച്ചിരുന്ന മുറിയിൽനിന്ന് വയറിളക്കത്തിനുള്ള മരുന്നുകുപ്പികൾ ഫൊറൻസിക് സംഘം കണ്ടെടുത്തു.
അതിനിടെ, സംഭവം എഎപിക്കെതിരെ രാഷ്ട്രീയ വിവാദമാക്കാൻ ബിജെപിയും കോൺഗ്രസും ഒരുങ്ങുകയാണ്. ഇരുപാർട്ടികളുടെയും നേതാക്കൾ കുട്ടികളുടെ കുടുംബത്തെ സന്ദർശിച്ചു.
എന്നാൽ റേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ വീട്ടിലെത്തിച്ചു നൽകാനുള്ള എഎപിയുടെ പദ്ധതികൾക്കു തടസ്സമുണ്ടാക്കിയ ബിജെപിയാണ് ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിയെന്ന് സർക്കാരും ആരോപിക്കുന്നു.