ന്യൂഡൽഹി∙ ആർമി മേജറായ സൈനികോദ്യോഗസ്ഥന്റെ ഭാര്യയെ റോഡിൽ വച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍. സൗത്ത്–വെസ്റ്റ് ഡൽഹിയിലെ ബ്രാർ സ്ക്വയറില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കന്റോണ്മെന്റ് മെട്രോ സ്റ്റേഷനു സമീപമാണു മൃതദേഹം കണ്ടെത്തിയത്.
ഡൽഹി കന്റോണ്മെന്റിലെ ആശുപത്രിയിലേക്ക് ഫിസിയോതെറപ്പിക്കു വേണ്ടി രാവിലെ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ഇവർ. വീട്ടിൽ നിന്നിറങ്ങി ഏതാനും മണിക്കൂറിനകം കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
രാവിലെ ഔദ്യോഗിക വാഹനത്തിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തിരികെ കൊണ്ടു പോകാൻ ഡ്രൈവറെത്തിയപ്പോൾ ഫിസിയോതെറപ്പി സെഷനില്‍ ഇവരുണ്ടായിരുന്നില്ലെന്നു വിവരം ലഭിച്ചു. തുടർന്നു മേജറെ വിവരമറിയിച്ചു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മുപ്പതുകാരിയായ ഇവരുടെ ദേഹത്തു കൂടെ വാഹനം കയറിയിറങ്ങിയ പാടുകളുമുണ്ട്. കഴുത്തുറുത്തു കൊലപ്പെടുത്തിയ ശേഷം ദേഹത്തുകൂടി വാഹനം കയറ്റിയതാകാമെന്നാണു നിഗമനം.
ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലിറങ്ങിയതിനു ശേഷം മറ്റൊരു കാറിൽ ഇവർ പോകുന്നതും കണ്ടവരുണ്ടെന്നു പോലീസ് പറയുന്നു. സംഭവത്തിനു പിന്നിൽ ആരാണെന്നതിന്റെ കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.