മുംബൈ: മഹാരാഷ്ട്രയിലെ സിദ്ധി വിനായക ക്ഷേത്രം ട്രസ്റ്റ് തലവന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സഹമന്ത്രി പദവി നൽകി. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ നീക്കം. ശിവസേനാ നേതാവും ടിവി അവതാരകനുമായ ആദേശ് ഭണ്ഡേക്കറിനാണ് കാബിനറ്റിൽ സഹമന്ത്രി പദവി നൽകിയിരിക്കുന്നത്.
താൻ സർക്കാരിൽനിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റില്ലെന്നും, തനിക്കല്ല, സിദ്ധി വിനായന ക്ഷേത്രം ട്രസ്റ്റ് തലവൻ എന്ന പദവിക്കാണ് സർക്കാർ സഹമന്ത്രി പദവി നൽകിയിരിക്കുന്നതെന്നും ആദേശ് പ്രതികരിച്ചു. ജനങ്ങൾക്കു സേവനം ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന ശിവസേനയിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് ബിജെപി സർക്കാരിന്റെ നീക്കമെന്നു വിലയിരുത്തപ്പെടുന്നു. ശിവസേനാ അധ്യക്ഷൻ ഉദ്ദവ് താക്കറെയുടെ അടുത്ത ആളായാണ് ആദേശ് അറിയപ്പെടുന്നത്.
അടുത്തിടെ നടന്ന പാൽഘർ ഉപതെരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രി ഫഡ്നാവിസിനെ പ്രതിക്കൂട്ടിലാക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് ആദേശ് പുറത്തുവിട്ടിരുന്നു. ഏതു വിധേനെയും തെരഞ്ഞെടുപ്പ് വിജയിക്കണമെന്ന് ബിജെപി പ്രവർത്തകരോടു മുഖ്യമന്ത്രി ആവശ്യപ്പെടുന്ന ഓഡിയോയാണ് ആദേശ് പുറത്തുവിട്ടത്. എന്നാൽ ആദേശിന്റെ വൃത്തികെട്ട കളിയാണെന്നായിരുന്നു ഫഡ്നാവിസിന്റെ പ്രതികരണം.
മറാത്തി തിയറ്ററുമായി ബന്ധപ്പെട്ട് കരിയർ ആരംഭിച്ച ആദേശ് 2009ലാണ് ശിവസേനയിൽ ചേരുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദേശ് മത്സരിച്ചെങ്കിലും എംഎൻഎസ് സ്ഥാനാർഥിയോടു പരാജയപ്പെട്ടു. ബിജെപിയുടെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്ന കാന്പയ്നിന്റെ ഭാഗമായി അമിത് ഷാ അടുത്തിടെ ശിവസേനാ തലവൻ ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആദേശിനു സഹമന്ത്രിസ്ഥാനം ലഭിക്കുന്നത്.