കൊളംബോ: പന്തിൽ കൃത്രിമം കാട്ടിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീം നായകൻ ദിനേശ് ചണ്ഡിമൽ നടപടിക്കുരുക്കിൽ. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിൽ ചണ്ഡിമൽ പന്തിൽ കൃത്രിമം കാട്ടിയതായി ഐസിസി കണ്ടെത്തി. ചണ്ഡിമൽ ഐസിസിയുടെ പൊരുമാറ്റചട്ടത്തിലെ 2.2.9 ലെവൽ കുറ്റം ചെയ്തതായി ഐസിസി ട്വീറ്റ് ചെയ്തു. നടപടി പിന്നീട് പ്രഖ്യാപിക്കും.
സെന്റ് ലൂസിയയിൽ നടന്ന ടെസ്റ്റിന്റെ മൂന്നാം ദിനം ചണ്ഡിമൽ പന്തിൽ കൃത്രിമം കാട്ടിയതായി സംശയം ഉയർന്നതിനെ തുടർന്ന് അന്പയർമാരായ ഇയാൻ ഗുഡും അലീം ദാറും ചേർന്ന് പന്ത് മാറുകയും വെസ്റ്റ് ഇൻഡീസിന് അനുകൂലമായി അഞ്ചു പെനാൽറ്റി റണ്‍സ് നൽകുകയും ചെയ്തിരുന്നു. തീരുമാനത്തിൽ പ്രതിഷേധിച്ച് ശ്രീലങ്കൻ കളിക്കാൻ ഫീൽഡിൽ ഇറങ്ങാൻ വിസമ്മതിച്ചു. ഇതോടെ രണ്ടു മണിക്കൂർ കളി തടസപ്പെട്ടു.
ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ വിവാദ ടെസ്റ്റിൽ ഓസീസ് ബാറ്റ്സ്മാൻ കാമറൂണ്‍ ബാൻക്രോഫ്റ്റ് ചെയ്തതിനു സമാനമായ കുറ്റമാണ് ചണ്ഡിമലിനെതിരേയും ഐസിസി ചുമത്തിയിട്ടുള്ളത്. ബാൻക്രോഫ്റ്റിന്റെ കള്ളക്കളിയെ തുടർന്ന് നായകൻ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ക്രിക്കറ്റിൽനിന്നു വിലക്ക് ലഭിച്ചിരുന്നു.