പാലക്കാട്: ദുരിതവാര്‍ത്തകള്‍ കേള്‍ക്കുമ്പോഴെല്ലാം ആര്‍ദ്രത ചുരത്തുന്ന ഹൃദയവുമായി സഹായ ഹസ്തം നീട്ടുകയാണ് തമിഴ്മക്കൾ. മധുക്കരയിലെ എസിസി ലിമിറ്റഡ് കമ്പനിയാണ് ഇന്നലെ വീണ്ടും കാരുണ്യവുമായി അതിർത്തി കടന്നെത്തിയത്.
<മധുക്കരയിലെ എസിസി ലിമിറ്റഡ് കമ്പനി ഉദ്യോഗസ്ഥർ കല്ലടിക്കോട് എസ് ഐ എം.ബിജുവുമായി ചർച്ച നടത്തുന്നു>
പ്രളയമഴയില്‍ ജീവിത ദുരിതത്തിൽ പെട്ടുപോയവര്‍ക്ക് നേരെ ഒരു ലോഡ് സാധനങ്ങളുമായാണ് കഴിഞ്ഞ മാസം ജില്ലയിലെ മൂന്നിടത്തെ ക്യാമ്പുകളിലേക്ക് ഇവർ സഹായ ഹസ്തം നീട്ടിയത് . ഇപ്പോൾ കരിമ്പ പഞ്ചായത്തിലെ കിടപ്പ് രോഗികളായ 40 കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യകിറ്റും വസ്ത്രങ്ങളും കല്ലടിക്കോട് ജനമൈത്രി പോലീസ് സ്റ്റേഷൻ മുഖാന്തിരം കൈമാറി.
കല്ലടിക്കോട് എസ്.ഐ.ബിജു,ജനമൈത്രി സിആർഒ രാജ് നാരായണൻ,സിപിഒ കൃഷ്ണദാസ്, ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ജീവനക്കാരും ചേർന്ന് അതിർത്തിക്കപ്പുറത്ത് നിന്നെത്തിയ സ്നേഹോപഹാരം സ്വീകരിച്ചു. മനുഷ്യരായ നമ്മുടെ കൂടപ്പിറപ്പുകളെ വിഷമതകളിൽ നിന്ന് കരകേറ്റുന്നതിനുള്ള ശ്രമത്തില്‍ നമുക്കും കഴിയുംവിധംപങ്കുചേരാം - സംഘം പറഞ്ഞു.
എ സി സി പ്ലാന്റ് ഡയറക്ടർ ഉദയകുമാർ പവാർ,എച്ച്.ആർ. ഡിജിഎം വിത്സൺ, ശെൽവരാജ്,രമേശ്,സത്യമൂർത്തി, വിനോദ് കുമാർ, ശ്രീധരൻ, മാണിക്യം, ചിട്ടിബാബു തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.