മലപ്പുറം: ഹൃദയത്തെ തിരസ്‌കരിക്കുന്ന മതപ്രവർത്തനങ്ങൾ നടക്കുന്ന ഈ ആസുരകാലത്ത് കുടുംബം, സമൂഹം, രാഷ്ട്രീയം തുടങ്ങി സർവരംഗങ്ങളിലും ഹൃദയത്തെ സ്ഥാപിക്കലാവണം നമ്മുടെ ദൗത്യമെന്ന് എം.പി. അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു.
ഇവിടെയാണ് 'ഹൃദയങ്ങളിലേക്കൊരു യാത്ര' കൂടുതൽ പ്രസക്തമാവുന്നത് - അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച 'കാലം സാക്ഷി, മനുഷ്യൻ നഷ്ടത്തിലാണ്... ഹൃദയങ്ങളിലേക്കൊരു യാത്ര' കാമ്പയിന്റെ സമാപനത്തോടനൂബന്ധിച്ച് നടന്ന 'ജീവിതം, മരണം, മരണാനന്തരം' ചർച്ചാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതം എത്രമേൽ പ്രധാനമാണോ അത്രതന്നെ പ്രധാനമാണ് മരണവും. ബുദ്ധിയും യുക്തിയുമുള്ളവർ തുടക്കത്തെക്കാൾ ഒടുക്കമാണ് കൂടുതൽ ചർച്ചചെയ്യുക. യുക്തിക്ക് പരിമിതികളുണ്ട്. സത്യം മുഴുവൻ കണ്ടെത്താൻ അതിന് കഴിയില്ല. ചില മനുഷ്യരെങ്കിലും ത്യാഗം ചെയ്ത് സമർപ്പിക്കുന്ന നന്മകളാണ് ഈ ദുഷിച്ച കാലത്തും മനവരാശിയെ നിലനിർത്തുന്നത് - സമദാനി പറഞ്ഞു.
മലപ്പുറം ടൗൺഹാളിൽ നടന്ന ചർച്ചാസംഗമത്തിൽ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യകാരൻ ബാലചന്ദ്രൻ വടക്കേടത്ത് മുഖ്യപ്രഭാഷണം നടത്തി.
അസ്വസ്ഥനായ മനുഷ്യൻ ആ അസ്വസ്ഥത മറക്കാൻ കണ്ടെത്തുന്ന മാർഗങ്ങളാണ് പലപ്പോഴും പ്രശ്‌നം. മനശ്ശാന്തി നേടാൻ ചിലർ ക്ഷേത്രത്തിലെത്തുമ്പോൾ മറ്റു ചിലർ കാമപൂർത്തിക്കുവേണ്ടി അതേ ക്ഷേത്രത്തിലെത്തുന്നു. കാലവും ജീവിതവും ധാർമികതയിൽ അധിഷ്ഠിതമാവേണ്ടതുണ്ട് - ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷൻ ടി. ആരിഫലി, ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീർ പി. മുജീബുറഹ്മാൻ എന്നിവർ സംസാരിച്ചു. നമിത, രിഫ ടി.കെ. എന്നിവർ ഗാനമാലപിച്ചു.
ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡണ്ട് എം.സി. നസീർ സ്വാഗതവും സെക്രട്ടറി സി.എച്ച്. ബഷീർ നന്ദിയും പറഞ്ഞു. ഹാഫിള് ഖുർആനിൽ നിന്ന് അവതരിപ്പിച്ചു.