പാലക്കാട്: പ്രളയത്തിന്റെ ദുരന്തമനുഭവിക്കുന്നവർക്ക് സംഭവിച്ച നഷ്ടത്തിന്റെ തോതനുസരിച്ച് നഷ്ടപരിഹാരം വിതരണം നടത്തുകയും നഷ്ടത്തിന്റെ കണക്ക് തദ്ദേശസ്വയംഭരണ സ്ഥാപനം പ്രസിദ്ധീകരിക്കണമെന്നും പ്രമുഖ പണ്ഡിതനും ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻറ് അമീറുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് ആവശ്യപ്പെട്ടു. പാലക്കാട്ടെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതബാധിതരാ കുടുംബങ്ങളുടെ പുനരധിവാസം അവരുമായി കൂടിയാലോചിച്ചും അവരുടെ താൽപ്പര്യം പരിഗണിച്ചുമായിരിക്കണം. തദ്ദേശവാസികളുമായി കൂടിയാലോചിക്കാതെ എടുക്കുന്ന ഏതൊരു തീരുമാനവും പ്രായോഗികമോ വിജയകരമോ ആവുകയില്ല. സഹായ വിതരണത്തെ സംബന്ധിച്ച കോളനിവാസികളുടെ ആരോപണങ്ങൾ പരിശോധിച്ച് പരിഹാരം കാണേണ്ടതാണ്.
അർഹരായ മുഴുവനാളുകൾക്കും സഹായം ലഭിച്ചുവെന്നും അനർഹർ ഒന്നും തട്ടിയെടുത്തിട്ടില്ലെന്നും ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാവണം. ദുരിതാശ്വാസ സെൽ ജില്ലാ ജനറൽ കൺവീനർ എം.സുലൈമാൻ, കൺവീനർ പി.ലുഖ്മാൻ, ജില്ലാ കമ്മിറ്റിയംഗം കെ.പി.അലവി ഹാജി, അബ്ദുൽ മജീദ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.