പാലക്കാട്: മതേതരത്വത്തിന്റെ പേരിൽ ഇടതുപക്ഷം വർഗീയത ഒളിച്ചു കടത്തുയാണെന്നും പിണറായിയുടെ പോലീസ് സംഘ് പരിവാറിനു വേണ്ടി പണിയെടുക്കുകയാണെന്നും വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.സി.ഹംസ പറഞ്ഞു.
ജനകീയ സമരങ്ങളെ വേട്ടയാടുന്ന ഇടതു സർക്കാറിനെതിരെ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി പാലക്കാട് സ്റ്റേഡിയം ബസ്റ്റാന്റ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹർത്താലിന്റെ മറവിൽ ആയിരത്തിലധികം ചെറുപ്പക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേർക്കെതിരെ അന്യായമായ വകുപ്പുകൾ ചാർത്തി ജാമ്യം നിഷേധിച്ച് ജയിലറകളിലാണ്.
അവർക്കെതിരിൽ മതസ്പർധയും വർഗീയ കലാപ ശ്രമവും ആരോപിച്ച് കേസ് ചുമത്തിയതും ക്ലിയറൻസ് നിഷേധിക്കുമെന്ന് പറയുന്നതും ജനാധീപത്യ വിരുദ്ധമാണ്. വർഗീയ ധ്രുവീകരണത്തിന് സഹായകരമാവുന്ന രീതിയിലുള്ള ഇടപെടലുകളാണ് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെയും പോലീസിന്റെയും ഭാഗത്തു നിന്നുമുണ്ടായത്.
അന്യായമായ കുറ്റങ്ങൾ ചുമത്തി രേഖപ്പെടുത്തിയ മുഴുവൻ എഫ്.ഐ.ആറും റദ്ദ് ചെയ്യാൻ സർക്കാർ തയ്യാറാവണം അദ്ദേഹ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി എം.ജോസഫ് ജോൺ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.സി.നാസർ, ഫ്രറ്റേണിറ്റി സംസ്ഥാ ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അജിത് കൊല്ലങ്കോട്, ജില്ലാ സെക്രട്ടറി ആസിയ റസാഖ് തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് പി.ലുഖ്മാൻ സ്വാഗതവും കൺവീനർ ബാബു തരൂർ നന്ദിയും പറഞ്ഞു.