ഒറ്റപ്പാലം: മനസ്സിൽ കാരുണ്യത്തിന്റെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ സുരേഷിനും കുടുംബത്തിനും വേണ്ടി ഒരു ചെറിയ സഹായമെങ്കിലും ചെയ്യാന്‍ ആരും തയാറാകും. അത്രയേറെ ദയനീയമാണ് ഒറ്റപ്പാലം മനിശ്ശേരിയിലെ സുരേഷ് കുമാറിന്റെ രോഗദുരിതം.
ബ്രെയിൻ ട്യൂമർ ബാധിച്ച് ഗുരുതരമായി തലയുടെ ഇടതു വശം വലിയ ഒരു മുഴ പോലെ വളർന്ന് പൊട്ടിയൊലിക്കുന്നു. മുഖത്തും കൈകാലുകളിലും നീരും വന്നിരിക്കുന്നു. ഇപ്പോൾ തുടർ ചികിത്സയും മുടങ്ങിയിരിക്കയാണ്. ഈ രോഗത്തിന്റെ ഗൗരവ സ്വഭാവം ഇവർക്കറിയില്ല.
തൃശൂർ മെഡിക്കൽ കോളേജിലാണ് രോഗ വിവരം സ്ഥിരീകരിച്ചത്. ഇപ്പോൾ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം ആർ.സി.സി യിലെത്തിച്ചിരിക്കുകയാണ്. ഭാര്യ സുമ അയൽ വീടുകളിൽ വീട്ടുജോലിക്കുപോയിട്ടാണ് നിത്യ ചെലവുകൾ നീക്കുന്നത്. പ്ലസ് ടുവിനും, ആറാം തരത്തിലും പഠിക്കുന്ന രണ്ടു മക്കളാണ് ഇവർക്കുള്ളത്.
സ്വന്തമായി വീടില്ല. സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു കൊച്ചു വീട്ടിൽ വാടകയ്ക്കാണ് താമസം. വേദന സഹിക്കാൻ കഴിയാതെയുള്ള സുരേഷിന്റെ നിലവിളി ആരെയും കണ്ണുനനയിക്കും. ജീവിതത്തിൽ ഏറെ ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യത്തിലൂടെയാണ് സുരേഷും കുടുംബവും കടന്നുപോകുന്നത്. ഒരുവശത്ത് രോഗദുരിതം. മറുവശത്ത് ചോര്‍ന്നൊലിക്കുന്നവാടക വീട്.
രോഗിയായ ഭര്‍ത്താവിനെ ശുശ്രൂഷിക്കേണ്ടതിനാല്‍ സുമക്ക് ജോലിക്കു പോകുവാനും നിവര്‍ത്തിയില്ല. മറ്റ് വരുമാന മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്ത ഈ കുടുംബം ഭക്ഷണത്തിനും അനുദിന ചിലവുകള്‍ക്കും വല്ലാതെ ബുദ്ധിമുട്ടുകയാണ്. മരുന്നിനും വീട്ടു വാടകക്കുംപണം കണ്ടെത്തുവാന്‍ കഷ്ട്ടപ്പെടുന്ന ഇവർക്ക് ഒരു ഭവനം എന്നതും സ്വപ്നം മാത്രമായി അവശേഷിക്കുന്നു.
ഏറ്റവും ലളിതമായി പറഞ്ഞാല്‍ പോലും സുരേഷിന്റെയും കുടുംബത്തിന്റെയും കഷ്ട്ടപ്പാടും ദുരിതവും ഇനിയും വാക്കുകൾക്കതീതമാണ്. ഇവരുടെ പരിതാപകരമായ അവസ്ഥ കണ്ടറിഞ് ശ്രീലത ടീച്ചറുടെ നേതൃത്വത്തിൽ ഒറ്റപ്പാലം അമൃതം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ രംഗത്തു വന്നിട്ടുണ്ട്.
സ്വന്തമായി ഒരു ഭവനമോ വരുമാനമാര്‍ഗ്ഗമോ ആരോഗ്യമോ ഇല്ലാത്ത ഈ നിര്‍ധന കുടുംബത്തിന് എത്രയും വേഗത്തിൽ വിദഗ്ധ ചികിത്സയെങ്കിലും ലഭ്യമാക്കാനും നിത്യചെലവിനും സഹായിക്കാൻ സന്മസ്സുള്ളവർക്ക് 7907611308, 9446724740 എന്നീ നമ്പറിൽ ബന്ധപ്പെടാം.