തിരുവനന്തപുരം: കാലവർഷക്കെടുതി വരുത്തി വെച്ച ദുരന്തം കാരണം ദുരിതമനുഭവുക്കുന്നവർക്ക് വേണ്ടി ദുരിതാശ്വാസ പ്രവർത്തനം നടത്തി വന്ന ശ്രീ വിദ്യാധിരാജ ഗ്രൂപ്പ് ഓഫ് ഇന്റിസ്റ്റ്യൂഷന്‍സ് ഇതിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവനയും നല്‍കി.
രണ്ട് ലക്ഷം രൂപയുടെ ചെക്ക് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് വിദ്യാധിരാജ സമാജം സെക്രട്ടറിയും, വിദ്യാധിരാജ ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജരുമായ ഡോ. ആര്‍. അജയ്കുമാര്‍ കൈമാറി. ഇടുക്കി ചെറുതോണിയിലെ വിദ്യാധിരാജ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധു ആനന്ദ്, നേമം വിദ്യാധിരാജ ഹോമിയോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എല്‍ താര, വിദ്യാധിരാജ സിഇഒ സജീവ് എസ്. നായര്‍, ഹോമിയോ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ ശൈലേന്ദ്രകുമാര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
സംസ്ഥാനത്തും ഇടുക്കിയിലും പ്രളയക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായപ്പോള്‍ തന്നെ ഇടുക്കിയിലെ പാറേമാവ്, പൈനാവ്, ഇടുക്കി, ചെറുതോണി എന്നിവിടങ്ങളില്‍ നേമം ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജിന്റെ ആംബുലന്‍സ് സൗജന്യമായി പ്രളയ ബാധിതര്‍ക്ക് വേണ്ടി സര്‍വീസ് നടത്തി വരുന്നുണ്ട്.
ഇത് കൂടാതെ നേമം ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ഇടുക്കി ജില്ലയില്‍ ദുതന്തബാധിത പ്രദേശങ്ങളില്‍ ഓഗസ്റ്റ് മാസം 13 ന് മെഡിക്കല്‍ക്യാമ്പ് നടത്തി 450 ഓളം രോഗികള്‍ക്ക് ചികിത്സ നല്‍കിയിരുന്നു. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീ വിദ്യാധിരാജ വിദ്യാ സമാജത്തിന്റെ വകയായി പ്രളയബാധിതരായി ഒറ്റപ്പെട്ടുപോയ ഇടുക്കി ജില്ലയിലെ പ്രദേശവാസികള്‍ക്ക് അരിയും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്തു.
ചെറുതോണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ വിദ്യാധിരാജ വിദ്യാസദന്‍ റസിഡന്‍ഷ്യല്‍ ഹൈസ്‌കൂളിന്റെ വകയായി ചെറുതോണി പ്രദേശവാസികളായ പ്രളയ ബാധിതരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള നാപ്കിന്‍സും പാഡുകളും വിതരണം ചെയ്തിരുന്നു.
ഇത് കൂടാതെയാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനമാനിച്ച് ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന നല്‍കിയതെന്നും, ഇടുക്കിയിലെ പ്രളയ ബാധിത പ്രദേശങ്ങളുടെ പുനര്‍ നിര്‍മ്മാണത്തിന് വേണ്ടി ഇനിയും പദ്ധതികള്‍ നടപ്പിലാക്കുമെന്നും സമാജം സെക്രട്ടറിയും മാനേജരുമായ ഡോ. ആര്‍. അജയ്കുമാര്‍ അറിയിച്ചു.