തിരുവനന്തപുരം: വിദ്യാർത്ഥി ദ്രോഹ നടപടികൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള യൂണിവേഴ്സിറ്റിയിലേക്ക് സംഘടിപ്പിച്ച വിദ്യാർത്ഥി മാർച്ചിനെ തുടർന്ന് എക്സാം കൺട്രോളറുമായുള്ള ചർച്ചയിൽ ഇതുവരെ കെട്ടിക്കിടക്കുന്ന മുഴുവൻ ബിരുദ, പി ജി ഫലങ്ങളും ജൂലൈ 30നകം പ്രഖ്യാപിക്കുമെന്ന് നേതാക്കളെ രേഖ മൂലം അറിയിച്ചു.
പ്രസ് ക്ലബ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് യൂണിവേഴ്സിറ്റി ഗേറ്റിൽ പോലീസ് തടഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ഷഫ്രിൻ ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെക്കുറിച്ച് വാചാലരാകുന്ന സർക്കാർ കേരള യൂണിവേഴ്സിറ്റിയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കാൻ ഒട്ടും ആത്മാർത്ഥത കാട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വി.സിയടക്കമുള്ള ഉന്നത തസ്തികകളിൽ ഉടൻ നിയമനം നടക്കണം.
സംസ്ഥാന ജനറൽ സെക്രട്ടറി നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. മുജീബുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. കെ.എം സാബിർ അഹ്സൻ, അമീൻ റിയാസ്, മുഖ്താർ കരുനാഗപ്പള്ളി, സുനിൽ സുബ്രമണ്യൻ, കോഴ്സ് നാല് സെമസ്റ്റർ പൂർത്തിയായിട്ടും രണ്ടാം സെമസ്റ്റർ പരീക്ഷ പോലും നടക്കാത്ത ത്രിവത്സര എൽ.എൽ.ബി വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചു തിരുവനന്തപുരം ലോ കോളേജിലെ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
മാസങ്ങളായി കെട്ടിക്കിടക്കുന്ന റിസൽട്ടുകൾ ഉടൻ പ്രഖ്യാപിക്കുക, പരീക്ഷകളും ഫലപ്രഖ്യാപനവും സമയബന്ധിതമാക്കി വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യതകൾ ഉറപ്പുവരുത്തുക, മൂല്യനിർണയത്തിലെ ക്രമക്കേട് അവസാനിപ്പിക്കുക, വി.സി നിയമനം ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിപ്പിടിച്ചാണ് മാർച്ച് നടത്തിയത്.
മുർഷിദ,ഫൈറൂസ്,വസീം, അംജദ്, നാസിഹ, ഇജാസ്, മയൂഫ് എന്നിവർ നേതൃത്വം നൽകി.