തിരുവനന്തപുരം: അട്ടപ്പാടി മുക്കാലിയിൽ ചിണ്ടക്കി ഊരിൽ ആദിവാസി യുവാവ് മധുവിനെ ഒരു കൂട്ടമാളുകൾ തല്ലിക്കൊന്ന സംഭവത്തിൽ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റും അനുബന്ധ നടപടികളും ഏറെ വൈകിയാണ് നടന്നിട്ടുള്ളത്. ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് പ്രതികളെ പിടികൂടാൻ പോലീസ് തയ്യാറായത്. കുറ്റകൃത്യത്തിൽ പങ്കുള്ളവർ ഇനിയുമുണ്ടെന്ന് സോഷ്യൽ മീഡിയകളിൽ പ്രചരിക്കപ്പെടുന്ന ഫോട്ടോകൾ തന്നെ വ്യക്തമാക്കുന്നു.
എന്നിട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ അറസ്റ്റ് നടക്കൂ എന്ന് നിലപാടെടുത്ത പോലീസ് ഭാഷ്യം അപകടകരമാണ്. സംഭവത്തെക്കുറിച്ച് അറിഞ്ഞേയില്ല എന്ന തരത്തിലുള്ള പ്രതികരണങ്ങൾ നടത്തുന്ന ജനപ്രതിധികൾ കൊല്ലപ്പെട്ട ആദിവാസി യുവാവിനേയും ആ സമൂഹത്തേയുമാണ് അവഹേളിക്കുന്നത്.
എന്തും ആഘോഷമാക്കുന്ന കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ സംഭവത്തെ ഒരു സ്വാഭാവിക മരണമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തിന്റെ പൊതുബോധം എത്രത്തോളം വിവേചനപരമാണ് എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് അട്ടപ്പാടിയിലെ ദാരുണ സംഭവം.
മലയാളിയുടെ പുരോഗമന വംശീയ ബോധമാണ് ആദിവാസി യുവാവിന്റെ ക്രൂരമായ കൊലപാതകത്തിന് കാരണം. രാജ്യത്തെ അധസ്ഥിത പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരിൽ ബോധപൂർവം നടക്കുന്ന വംശീയ അതിക്രമങ്ങളുടെ ഒടുവിലത്തെ ഇരയാണ് മധു. ഇത്തരം നീതി നിഷേധങ്ങൾക്കെതിരെ പൊതു സമൂഹം രംഗത്തുവരികയും ജാഗ്രത പുലർത്തുകയും വേണമെന്നും യോഗം ആഹ്വാനം ചെയ്തു.
പ്രസിഡൻറ് കെ.വി സഫീർ ഷാ അധ്യക്ഷത വഹിച്ചു. പ്രദീപ് നെന്മാറ , നജ്ദ റൈഹാൻ, ഷംസീർ ഇബ്രാഹീം, ഗിരീഷ് കുമാർ കാവാട്ട്, നസ്രീന ഇല്യാസ്, കെ.എസ് നിസാർ, അജീഷ് കിളിക്കോട്ട് എന്നിവർ സംസാരിച്ചു.