തൃശൂർ: കേരള സാങ്കേതിക സർവകലാശാല കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രിയുടെ പുതുക്കാടുള്ള കാമ്പ് ഓഫീസിലേക്ക് ശനിയാഴ്ച മാർച്ച് നടത്തും. രാവിലെ 10ന് ആമ്പല്ലൂർ ജങ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കും. മുൻ സംസ്ഥാന പ്രസിഡൻറ് കെ.വി സഫീർ ഷാ ഉദ്ഘാടനം നിർവഹിക്കും.
ആഭ്യന്തര ഭരണ നിർവഹണങ്ങളിലെ ക്രമക്കേടുകൾ കൊണ്ടും വിദ്യാർത്ഥി വിരുദ്ധമായ തീരുമാനങ്ങൾ കൊണ്ടും കുത്തഴിഞ്ഞ പ്രവർത്തനം കാഴ്ചവെക്കുകയാണ് കെ.ടി.യു. സ്റ്റാറ്റ്യൂട്ട് രൂപീകരിക്കുക, സ്ഥിരം വി.സിയെ നിയമിക്കുക, ബോർഡ് ഓഫ് സ്റ്റഡീസ് ,അക്കാദമിക് കൗൺസിൽ, സ്റ്റുഡൻസ് കൗൺസിൽ എന്നിവ രൂപീകരിച്ചു സർവകലാശാലയെ ജനാധിപത്യവത്ക്കരിക്കുക, സമ്മർ കോഴ്സ് അനിശ്ചിതത്വം നീക്കുക, സപ്ലിമെന്ററി പരീക്ഷക്ക് മുമ്പ് പുനർമൂല്യനിർണയത്തിന്റെ റിസൾട്ട് പ്രസിദ്ധീകരിക്കുക, ഇൻഫർമേഷൻ സെൻറർ യാതാർത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിലൂടെ ഉയർത്തുന്നത്.
ഇതിൽ പലതും ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി വിദ്യാർത്ഥി സംഘടനകൾക്ക് ചർച്ചയിൽ ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ യാതാർത്ഥ്യമായിട്ടില്ല. ഈ പശ്ചാത്തലത്തിൽ വാക്കുപാലിക്കാത്ത വിദ്യാഭ്യാസ മന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികൾ മാർച്ച് നടത്തുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഷഫ്രിൻ പറഞ്ഞു.
കെ.ടി.യു വിഷയത്തിൽ ഫ്രറ്റേണിറ്റി തുടക്കം മുതൽ സമരരംഗത്തുണ്ട്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടു സർവകലാശാല ചാൻസിലറായ ഗവർണർക്ക് നിവേദനം നൽകിയിരുന്നു. സർവകലാശാല മാർച്ചും കോളേജുകളിൽ പരിപാടികളും നടത്തിയതിന് പുറമെ സ്റ്റാറ്റ്യൂട്ട് രൂപീകരിച്ച് നടപ്പിലാക്കണമെന്ന് നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എമാർക്ക് നിവേദനം സമർപ്പിക്കുകയും ചെയ്തു.